ഇന്ത്യ സ്വാതന്ത്ര്യലബ്ധിക്ക് മുൻപും പിൻപും എന്ന് അടയാളപ്പെടുത്തപ്പെട്ടപോലെ ഇന്ത്യയുടെ സിനിമയും ഇത്തരത്തിൽ വേർതിരിഞ്ഞു നിൽക്കുന്നുണ്ട്.സ്വാതന്ത്ര്യസമരത്തിന്റെ ആവേശോജ്വലമായ കഥകൾ നാം വെള്ളിത്തിരയിൽ കണ്ടിട്ടുള്ളത് സ്വാതന്ത്ര്യലബ്ധിക്കു ശേഷമാണ്.അത് സ്വാഭാവികവുമാണ്.ഒരു കാര്യം നേടിക്കഴിഞ്ഞിട്ട് തിരിഞ്ഞുനോക്കുമ്പോഴാണല്ലോ അതിനു വേണ്ടി നടത്തിയ പരിശ്രമങ്ങളുടെ ഗരിമ നമുക്ക് ബോധ്യപ്പെടുക.ഇന്ത്യൻ സ്വാതന്ത്ര്യസിനിമാചരിത്രത്തിൽ അനന്യമായ ഒന്നുണ്ട്.ഏതൊരു രാജ്യമാണോ നമ്മെ അടിമകളാക്കി ഭരിച്ചുകൊണ്ടിരുന്നത് , നാം തുരത്തിയോടിച്ച അതേ രാജ്യത്തിലെ ചലച്ചിത്രശില്പികൾ തന്നെയാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആവേശോജ്വലമായ ഒരദ്ധ്യായം ഏറ്റവും തിളക്കമാർന്ന നിലയിൽ വെള്ളിത്തിരയിലവതരിപ്പിച്ചത്.റിച്ചാർഡ് അറ്റൻബറോയുടെ ' ഗാന്ധി"എന്ന ആ ചിത്രത്തോളം വലിയ ക്യാൻവാസിൽ ചിത്രങ്ങൾ തയാറാക്കാൻ നാട്ടുകാരായ ചലച്ചിത്രകാരന്മാർക്ക് കഴിഞ്ഞിട്ടില്ല.വീരപാണ്ഡ്യ കട്ടബൊമ്മനും വേലുത്തമ്പി ദളവായും ഉദ്ധം സിംഗും നേതാജിയുമൊക്കെ വെള്ളിത്തിരയിൽ അഭിമാനത്തിന്റെ അലകളിലാക്കി വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. സ്വാതന്ത്ര്യലബ്ധിക്കു മുൻപുതന്നെ ആരംഭിക്കുന്നതാണ് നമ്മുടെ സ്വാതന്ത്ര്യഗാഥകൾ..
സ്വാതന്ത്ര്യസമരത്തിന് കട്ട്
1917 ലാണ് സിനിമാട്ടോഗ്രാഫ് ബിൽ നിലവിൽ വന്നത്.അതിന്റെ ഭാഗമായി സെൻസർ ബോർഡുണ്ടായി.പ്രധാനനഗരങ്ങളിൽ ബോർഡുകൾ ആരംഭിച്ചു.ഇവയ്ക്ക് ഏകീകൃത നിയമങ്ങളുണ്ടായിരുന്നില്ല.അതിനാൽ, ഒരു റീജിയനിലെ കട്ടുകളായിരുന്നില്ല മറ്റൊരു റീജിയൻ നിർദേശിച്ചിരുന്നത്.ഒരിടത്ത് നിരോധിക്കപ്പെട്ട ചിത്രം മറ്റൊരിടത്ത് പ്രദർശിപ്പിക്കപ്പെടുകയും ചെയ്തു.ബ്രിട്ടീഷ് സെൻസർമാർക്ക് ലൈംഗികതയിലോ അക്രമങ്ങളിലോ വലിയ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.എന്നാൽ, സ്വാതന്ത്ര്യസമരത്തിന്റെ എന്തെങ്കിലും സൂചനകളുണ്ടായാൽ അവർ കട്ട് ചെയ്യുകയോ നിരോധിക്കുകയോ ചെയ്തു.ഈ ഭീതി കൂടിയാണ് സാമൂഹിക കഥകളിൽ നിന്ന് ഇന്ത്യൻ ചലച്ചിത്രകാരന്മാർ മുഖം തിരിക്കാൻ കാരണം.പുരാണകഥകളാവുമ്പോൾ റിസ്കില്ലല്ലോ എന്നവർ ചിന്തിച്ചു.എന്നാൽ, സ്വാതന്ത്ര്യബോധമുള്ള മനസുകൾക്ക് അങ്ങനെ ഒതുങ്ങിയിരിക്കാൻ കഴിയുമായിരുന്നില്ല.
പുരാണകഥയുടെ മറവിൽ
പുരാണകഥയെ മറയാക്കിക്കൊണ്ട് സ്വാതന്ത്ര്യസമരബോധമുയർത്തിയ ചലച്ചിത്രകാരന്മാർ നമുക്കുണ്ടായിരുന്നു . സ്വാതന്ത്ര്യബോധം പുലർത്തിയ ചലച്ചിത്രകാരന്മാരുടെ ചരിത്രം ഇന്ത്യൻ സിനിമയുടെ പിതാവായ ഫാൽക്കെയിൽത്തന്നെ തുടങ്ങുന്നു.ബാലഗംഗാധരതിലകന്റെ അനുയായിയായിരുന്നു അദ്ദേഹം.'ഹരിശ്ചന്ദ്ര"പുറത്തുവന്നപ്പോൾ ഇംഗ്ലീഷ്പത്രങ്ങൾ അതിനെ അവഗണിക്കുകയാണുണ്ടായത്.എന്നാൽ, തിലകന്റെ ' കേസരി" പത്രം അതിനെ പലവിധത്തിലും പ്രോൽസാഹിപ്പിച്ചു.' ആദ്യത്തെ സ്വദേശിച്ചിത്രം "എന്ന വിശേഷണത്തോടെയാണ് ' കേസരി" ' രാജാ ഹരിശ്ചന്ദ്ര"യെക്കുറിച്ചെഴുതിയത്.ദേശാഭിമാനപ്രചോദിതമായിരുന്നു ഫാൽക്കെയുടെ രചനകൾ.സ്വദേശിപ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം തന്റെ ചിത്രങ്ങളെ കണ്ടത്.
നിശ്ശബ്ദസിനിമയിൽ വിഖ്യാതനായിരുന്ന ബാബുറാവു പെയിന്ററുടെ ആദ്യചിത്രമാണ് 1920 -ൽ പുറത്തിറങ്ങിയ ' സൈരന്ധ്രി".മഹാഭാരതത്തിലെ അജ്ഞാതവാസകാലത്തുനിന്നാണ് അദ്ദേഹം കഥാബീജം സ്വീകരിച്ചിരിക്കുന്നത്.അരമനയിൽ സൈരന്ധ്രിയായി ജീവിക്കുന്ന ദ്രൗപദിയിൽ കീചകന് കാമമുദിക്കുന്നതും ഭീമസേനൻ കീചകനെ വധിക്കുന്നതുമാണ് ചിത്രത്തിൽ ആവിഷ്കരിക്കപ്പെടുന്നത്.സെൻസർ ബോർഡ് രൂപവൽക്കരിക്കപ്പെട്ടശേഷം ഏറ്റവും ക്രൂരമായി അതിന്റെ ആക്രമണത്തിനു വിധേയമാവുന്ന ആദ്യത്തെ ചിത്രമാണിത്.ബാബുറാവു പെയിന്റർ വളരെ ചമൽക്കാരത്തോടെ വിശദമായി അവതരിപ്പിച്ച കീചകവധരംഗം സെൻസർമാർ തലങ്ങും വിലങ്ങും വെട്ടി വികൃതമാക്കി.സ്വാതന്ത്ര്യസമരത്തിന്റെ പ്രതിരൂപാത്മകമായ ആഖ്യാനമായി അവർ ചിത്രത്തെക്കണ്ടു.അതിനാൽ ചിത്രത്തിനെതിരായി പ്രതികാരനടപടികളുണ്ടായി.പുരാണകഥയുടെ മറവിൽ ചെയ്തിട്ടും ചിത്രത്തിലെ സ്വാതന്ത്ര്യസമരപ്രേരണകൾ ബ്രിട്ടീഷ് സെൻസർമാർ തിരിച്ചറിഞ്ഞു.
ആദ്യ ചരിത്രചിത്രം
'സൈരന്ധ്രി"ക്കുശേഷം ബാബുറാവു പെയിന്റർ ചെയ്ത മുഖ്യചിത്രങ്ങളിലൊന്നാണ് ' സിംഹഗഡ്"(1923 ).ഇന്ത്യയുടെ ആദ്യത്തെ ചരിത്രചിത്രമെന്ന് ഇതിനെ വിശേഷിപ്പിക്കാം.ശിവാജിയുടെ സൈന്യത്തിലെ താനാജിയുടെ കഥയാണിത്.സിംഹഗഡ് കോട്ടയിൽ ഒരു ഉടുമ്പിനെ ഉപയോഗിച്ചു കടന്ന താനാജിയുടെ വിജയവും തുടർന്നുണ്ടായ മരണവും ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.ദേശാഭിമാനപ്രചോദിതമാണ് ഈ ചിത്രമെങ്കിലും ബ്രിട്ടീഷുകാർക്കെതിരല്ലാത്തതുകൊണ്ട് സെൻസർമാരുടെ ഉപദ്രവം ഇതിനുണ്ടായില്ല.ബ്രിട്ടീഷുകാർക്കെതിരായ സ്വാതന്ത്ര്യസമരങ്ങൾ മാത്രമല്ല,മറ്റു പല അധിനിവേശശക്തികളുമായുള്ള ഏറ്റുമുട്ടലുകളും ഇക്കാലഘട്ടത്തിലെ പല സിനിമകളിലും കാണാം.
മാർത്താണ്ഡവർമ്മ
ദക്ഷിണേന്ത്യയിൽ പ്രിന്റവശേഷിക്കുന്ന ഏകചിത്രമായ മലയാളത്തിലെ ' മാർത്താണ്ഡവർമ്മ"യിൽ ഡച്ചുകാരെ പൊരുതിത്തോൽപ്പിച്ച തിരുവിതാംകൂർ മഹാരാജാവിന്റെ കഥയാണ് പറയുന്നത്.ധീരേൻ ഗാംഗുലിയുടെ ചിത്രങ്ങളുമായി സഹകരിച്ചുകൊണ്ട് സിനിമയിലേക്ക് കടന്ന ഒരു പ്രതിഭാശാലിയുണ്ട് .ജന്മികുടുംബത്തിലെ അംഗമായിരുന്നെങ്കിലും ഗാന്ധിജിയുടെ നിസ്സഹകരണപ്രസ്ഥാനത്തിൽ ചേർന്നതിനാൽ പുറന്തള്ളപ്പെട്ടുപോയ ഒരു യുവാവ് ദേബകി ബോസ് എന്ന ഈ യുവാവ് ചന്തയിൽ നാപ്കിൻ വിറ്റു കാശുണ്ടാക്കി അതുകൊണ്ട് ദേശീയബോധമുണർത്തുന്ന ' ശക്തി"എന്ന പത്രം നടത്തി.ദേബകി ബോസിന്റെ കഴിവുകൾ കണ്ടെത്തിയ ഗാംഗുലി താൻ കൽക്കത്തയിൽ പുതുതായി തുടങ്ങിയ ബ്രിട്ടീഷ് ഡൊമിനിയൻ ഫിലിം കമ്പനിയുടെ ആദ്യചിത്രത്തിൽ തന്നോടൊപ്പം തിരക്കഥയെഴുതാൻ അയാളെ ക്ഷണിച്ചു.' ഫ്ളയിംസ് ഓഫ് ഫ്ലഷ്"എന്ന ആ ചിത്രത്തിൽ തിരക്കഥാരചനയിൽ പങ്കാളിയായ ദേബകി ബോസ് ഗാംഗുലിയുടെ അടുത്ത ചിത്രമായ ' പഞ്ചശർ" തിരക്കഥയെഴുതി സംവിധാനം ചെയ്തു.മാനവികതയുടെ ഊർജവും സൗന്ദര്യാത്മകതയുടെ വർണ്ണവും ദേശീയബോധവും ബംഗാളിസിനിമകളിലേക്ക് ആദ്യമായി പകർന്നത് ദേബകി ബോസാണ്.
ധർമ്മാത്മാ
പ്രഗത്ഭനായ വി.ശാന്താറാമിന്റെ ആദ്യകാലചിത്രങ്ങളിലൊന്നാണ് ' ധർമ്മാത്മാ".തൊട്ടുകൂടായ്മക്കെതിരെ പോരാടിയ ഏകനാഥ എന്ന മറാത്തി സന്യാസിയുടെ കഥയാണിത്.'മഹാത്മാ" എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്കിയ ടൈറ്റിൽ.ആ പേര് ഗാന്ധിജിയെ ഓർമ്മിപ്പിക്കുന്നതുകൊണ്ട് അത് മാറ്റണമെന്ന് സെൻസർ ബോർഡ് ശഠിച്ചു.ഒപ്പം ബോർഡ് പല കട്ടുകളും നിർദേശിക്കുകയും ചെയ്തു.ഈ നിർദേശങ്ങൾ അനുസരിക്കാൻ ശാന്താറാം കൂട്ടാക്കിയില്ല. ഒടുവിൽ വിതരണക്കാർ സ്വന്തം നിലയ്ക്ക് സെൻസർ നിർദേശിച്ച ഭാഗങ്ങൾ കട്ട് ചെയ്ത് പ്രദർശനാനുമതി നേടി.
കാഞ്ജിഭായ് റാത്തോഡിന്റെ 'ഭക്തവിദുർ "(1921 ) നിശ്ശബ്ദകാലഘട്ടത്തിലെ പ്രശസ്തമായ ഒരു പുരാണചിത്രമാണ്.മഹാഭാരതകഥയിൽ സമകാലീനരാഷ്ട്രീയം ഒളിപ്പിച്ചുവച്ചു എന്നതാണ് ഈ ചിത്രത്തിന്റെ സവിശേഷത.വിദുരർ ഗാന്ധിത്തൊപ്പിയിട്ടാണ് ഇതിൽ പ്രത്യക്ഷപ്പെട്ടത്.തന്നെയുമല്ല, പ്രത്യേകമായി തയാറാക്കിയ സംഗീതമാണ് പ്രദർശനസമയത്ത് ചിത്രത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടത്.സ്വദേശാഭിമാനം വളർത്തുന്നതും ചർക്കയുടെ ഗുണഗണങ്ങൾ വാഴ്ത്തുന്നതുമായിരുന്നു അത്.'ഭക്തവിദുറി ' ന്റെ രാഷ്ട്രീയമാനങ്ങൾ ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള സെൻസർ ബോർഡിന്റെ ദൃഷ്ടിയിൽപ്പെടാതിരുന്നില്ല.അവർ ചിത്രത്തിൻറെ ഒട്ടനവധി ഭാഗങ്ങൾ മുറിച്ചുമാറ്റി.കറാച്ചിയിലും മദിരാശിയിലും പ്രദർശനം നിരോധിക്കുകയും ചെയ്തു.വിദുരന്റെ വേഷം ചെയ്തത് ചിത്രം നിർമ്മിച്ച കോഹിനൂറിന്റെ ഉടമകളിലൊരാളായ ദ്വാരകാദാസ് സമ്പത്താണ്.അദ്ദേഹം ഒരു ഗാന്ധിയനും സ്വാതന്ത്ര്യസമരപ്രവർത്തകനുമായിരുന്നു.
'ഭക്തവിദുറി " നെപ്പോലെ ഏതാനും പ്രദേശങ്ങളിൽ നിരോധിക്കപ്പെട്ട ഒരു നിശ്ശബ്ദചിത്രമാണ് ' വന്ദേമാതരം ആശ്രം ".ഇതിന്റെ സംവിധായകനായ ഭാൽജി പെന്ധർക്കർ ശക്തമായ ദേശീയബോധം പുലർത്തിയ സംവിധായകനായിരുന്നു.അദ്ദേഹത്തിന്റെ ' ശിവാജി"എന്ന ചിത്രത്തിലെ ദേശസ്നേഹാഹ്വാനത്തിനും സെൻസർ ബോർഡ് കത്രിക പ്രയോഗിച്ചു.ദേശസ്നേഹം തുളുമ്പുന്ന അനേകം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. സ്വാതന്ത്ര്യത്തിനുവേണ്ടി ക്ലേശങ്ങൾ സഹിച്ചവരുടെ കഥകൾക്ക് അദ്ദേഹം പ്രാധാന്യം നൽകി.1991 -ൽ ഫാൽക്കെ അവാർഡ് നല്കി രാഷ്ട്രം അദ്ദേഹത്തിന്റെ സംഭാവനകളെ ആദരിച്ചു.
സിനിമയിൽ ശബ്ദം കടന്നെത്തിയശേഷം സ്ഥിതിഗതികൾ മാറി.സാമൂഹിക ചിത്രങ്ങൾക്ക് പ്രാധാന്യം കൈവന്നു.സ്വാതന്ത്ര്യസമരപ്പോരാട്ടങ്ങൾ ചിത്രീകരിക്കുന്ന ചിത്രങ്ങളേക്കാൾ ആ ആശയം ഉൾക്കൊള്ളുന്ന സിനിമാപ്പാട്ടുകളുണ്ടായി. ഈ സിനിമാഗാനങ്ങൾ ഭാരതീയരിൽ മുഴുവൻ സ്വാതന്ത്ര്യാവേശവും ദേശാഭിമാനവും പകർന്നു.
മുന്നിൽ എന്നും ഗാന്ധിജിയുടെ കഥ
ഒന്നിലേറെ പ്രാവശ്യം ചലച്ചിത്രത്തിലേക്കു പകർത്തപ്പെട്ട ധീരദേശാഭിമാനികളുടെ കഥകളുണ്ട്.അവരിൽ പ്രഥമസ്ഥാനത്തുള്ളത് സ്വാഭാവികമായും ഗാന്ധിജി തന്നെ.ഗാന്ധിചിത്രങ്ങളിൽ അഗ്രിമസ്ഥാനത്ത് മുമ്പ് സൂചിപ്പിച്ചപോലെ റിച്ചാർഡ് അറ്റൻബറോവിന്റെ ' ഗാന്ധി" തന്നെ നില കൊള്ളുന്നു.ഇന്ത്യയോടുള്ള ബ്രിട്ടന്റെ ഒരു പ്രായശ്ചിത്തമാണാ ചിത്രം.ഏറെ പ്രതിബദ്ധതയോടെയും അഗാധമായ പഠനത്തിന്റെ പിൻബലത്തോടെയുമാണ് അറ്റൻബറോ ആ ചിത്രം തയാറാക്കിയിരിക്കുന്നത്.ഗാന്ധിയായെത്തിയ ബെൻ കിങ്സ്ലിയുടെ പ്രകടനവും ഗാന്ധിസ്മരണകൾക്ക് മിഴിവേകി. ചിത്രമെന്ന നിലയിലും ചലച്ചിത്രമെന്ന നിലയിലും ആധികാരികതയുടെ വിജയമായിരുന്നു ആ ചിത്രം.നാട്ടുകാരായ സംവിധായകർ ചെയ്ത ഗാന്ധിചിത്രങ്ങളിൽ അഗ്രിമസ്ഥാനത്തുള്ളത് ശ്യാം ബെനേഗലിന്റെ ' ദി മേക്കിങ് ഓഫ് മഹാത്മാ" യാണ്.എന്നാൽ, മഹാത്മാഗാന്ധിയുടെ സ്വാതന്ത്ര്യസമരപ്പോരാട്ടങ്ങളുടെ ചരിത്രമല്ലിത്.സ്വാതന്ത്ര്യസമരത്തിന്റെ രണഭൂമിയിലേക്ക് അദ്ദേഹം ചാടുന്നതിനു മുൻപുള്ള പരീക്ഷണങ്ങളാണ് പ്രതിപാദ്യം.ഗാന്ധി ഹിറ്റ്ലർക്കയച്ച രണ്ടു കത്തുകളെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ടിട്ടുള്ള ചിത്രമാണ് ' ഗാന്ധി ടു ഹിറ്റ്ലർ."ഗാന്ധിസം നാസിസത്തിനുമേൽ വിജയം വരിക്കുന്നതാണ് ചിത്രത്തിന്റെ സന്ദേശം.കേന്ദ്രകഥാപാത്രമായിട്ടല്ലാതെ ഗാന്ധിജി പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളും ഏറെയുണ്ട്.അതിലേറ്റവും പ്രധാനം കേതൻ മേത്തയുടെ ' സർദാറാ "ണ് .ഗാന്ധിജിയെക്കുറിച്ച് നിരവധി ഡോക്യൂ മെന്ററികളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്.അഞ്ചുമണിക്കൂർ പത്തുമിനിട്ട് ദൈർഘ്യമുള്ള ' മഹാത്മാ-ലൈഫ് ഓഫ് ഗാന്ധി (1869 - 1948 ) എന്ന ചിത്രമാണ് ഇക്കൂട്ടത്തിൽ ഏറ്റവും സമഗ്രം.
' സുഭാഷ് ചന്ദ്രബോസ്- ദി ഫോർഗോട്ടെൻ ഹീറോ", ' ദി ലെജൻഡ് ഓഫ് ഭഗത് സിംഗ് ", 'സർദാർ",'ബാബാസാഹേബ് അംബേദ്കർ",'മംഗൾ പാണ്ഡെ : ദി റൈസിങ് ",'മണികർണ്ണിക ", ' വീരസവർക്കർ " ' സർദാർ ഉദ്ധം " എന്നിവയാണ് സ്വാതന്ത്ര്യസമരപ്പോരാളികളെക്കുറിച്ചുവന്ന ഏറ്റവും മികച്ച ചിത്രങ്ങൾ.തെലുങ്കാനയിലെ സ്വാതന്ത്ര്യസമരപ്പോരാളിയായ അല്ലൂരി സീതാരാമരാജുവിനെപ്പറ്റി 1974 -ൽത്തന്നെ ഒരു ചലച്ചിത്രം പുറത്തിറങ്ങിയിരുന്നു.ഇക്കൊല്ലം പുറത്തിറങ്ങിയ''ആർ ആർ ആർ""അല്ലൂരിയുടെ കഥയോടൊപ്പം കോമരം ഭീമിന്റെ കഥ കൂടി ചേർത്തുവച്ച് ഒരുപാട് കടുംചായങ്ങൾ പൂശിയ ഒരു ചിത്രമത്രേ.സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ ഉരുത്തിരിഞ്ഞ ചില സാങ്കല്പിക കഥകളും ജനഹൃദയങ്ങളെ കീഴടക്കിയിട്ടുണ്ട്.' ലഗാൻ",അത്തരത്തിൽപ്പെട്ട മുഖ്യമായ ചിത്രമാണ്.
'ക്രാന്തി",' ഹക്കീക്കത്ത്" എന്നിങ്ങനെ വളരെ ശ്രദ്ധേയമായ സ്വാതന്ത്ര്യസമരഗാഥകൾ ഇക്കൂട്ടത്തിലുണ്ട്.സ്വാതന്ത്ര്യലബ്ധിക്കുശേഷം ചൈനയുമായും പാകിസ്ഥാനുമായും നടന്ന ഏറ്റുമുട്ടലുകൾ ചിത്രീകരിക്കുന്ന ദേശാഭിമാന പ്രചോദിതമായ ചിത്രങ്ങളുമുണ്ട് .' ബോർഡർ", 'റാസി",'ഉറി - ദി സർജിക്കൽ സ്ട്രൈക്ക്" എന്നിവ അക്കൂട്ടത്തിൽപ്പെടുന്നു.
മലയാളം
പ്രാദേശികഭാഷകളിലെല്ലാം സ്വാതന്ത്ര്യസമരാഖ്യാനങ്ങളുണ്ടായിട്ടുണ്ട്.മലയാളവും ഇക്കാര്യത്തിൽ മോശമല്ല.'വേലുത്തമ്പിദളവാ", 'പഴശ്ശിരാജാ ", 'കുഞ്ഞാലിമരക്കാർ"എന്നിവ അക്കൂട്ടത്തിൽപ്പെ ടുന്നു.'പഴശ്ശിരാജ"യ്ക്കും ' മരക്കാർ"ക്കും പുനർനിർമ്മിതികളുണ്ടായിട്ടുണ്ട്.'വേലുത്തമ്പിദളവാ"യിൽ തിരുവിതാംകൂറിന്റെയും 'പഴശ്ശിരാജാ ", 'കുഞ്ഞാലിമരക്കാർ" എന്നീ ചിത്രങ്ങളിൽ മലബാറിന്റെയും സ്വാതന്ത്ര്യാഹ്വാനങ്ങൾ കേൾക്കാം.'വീരപുത്രനി"ൽ കൈകാര്യം ചെയ്യുന്നത് സമീപകാലസ്വതന്ത്ര്യസമരമാണ്.' കാലാപാനി"യെയും ഈ ഗണത്തിൽ പെടുത്താമെങ്കിലും അതിലാവിഷ്കരിക്കപ്പെടുന്ന പ്രമേയത്തിന് മൗലികതയുണ്ടായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |