തിരുവനന്തപുരം: ശശി തരൂർ കോൺഗ്രസ് അദ്ധ്യക്ഷനാകാൻ യോഗ്യനല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ വക്കം പുരുഷോത്തമൻ പറഞ്ഞു.
'തരൂർ കഴിവുളള നേതാവാണ്. അദ്ധ്യക്ഷനാകാൻ അത് മാത്രം പോരാ. തരൂരിന് എന്തോ പിശകുണ്ട്. ഇത്രയൊക്കെ പ്രതിസന്ധിയുണ്ടായിട്ടും തരൂരിനെ ഹൈക്കമാൻഡ് ഔദ്യോഗിക സ്ഥാനാർത്ഥിയാക്കാത്തതിന്റെ അർത്ഥം അദ്ദേഹത്തിന് അതിന് യോഗ്യതയില്ലെന്നാണ്. ഗാന്ധി കുടുംബത്തിൽ നിന്നു തന്നെ അദ്ധ്യക്ഷൻ വരണമെന്ന് എനിക്ക് യാതൊരു നിർബന്ധവുമില്ല. അശോക് ഗെലോട്ട് ഇത്രയൊക്കെ പ്രതിസന്ധിയുണ്ടാക്കിയിട്ടും അദ്ദേഹത്തെ നിയന്ത്രിക്കാൻ കഴിയാത്തത് സംഘടനയുടെ പോരായ്‌മയാണ്. ഗാന്ധി കുടുംബം നിർദ്ദേശിക്കുന്ന ആളേ ഔദ്യോഗിക സ്ഥാനാർത്ഥിയാകാവൂ എന്നതിനോടും യോജിപ്പില്ല', വക്കം കേരളകൗമുദിയോട് വ്യക്തമാക്കി.
ഓണക്കോടി
നൽകി സ്പീക്കർ
നിയമസഭയിൽ രണ്ട് തവണ സ്‌പീക്കറായിരുന്ന വക്കം പുരുഷോത്തമനെ കാണാൻ രാവിലെ 9.45ന് കുമാരപുരത്തെ വസതിയിൽ സ്‌പീക്കർ എ.എൻ.ഷംസീറെത്തി
. കോടിയേരി മാറിയ ശേഷം തലശേരിയിൽ നിന്ന് എം.എൽ.എ ആയതാണെന്ന ആമുഖത്തോടെയായിരുന്നു ഷംസീറിന്റെ തുടക്കം. താൻ ഫോളോ ചെയ്യാറുണ്ടെന്ന് നിറ ചിരിയോടെ വക്കം. സോഫയിൽ ഇരുന്നയുടൻ, സഭ എത്ര മണി വരെയാണ് ഇപ്പോൾ കൂടാറുളളതെന്ന് ചോദ്യം. സാധാരണ മൂന്ന് മണിവരെയാണെന്ന് ഷംസീർ പറഞ്ഞു. സഭ ചേരുന്ന ദിവസങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് ഉച്ചയ്‌ക്ക് ഒന്നരയോടെ പിരിയണമെന്ന് വക്കത്തിന്റെ ഉപദേശം.
മണ്ഡലത്തിലെ പല വിഷയങ്ങളിലും എം.എൽ.എമാർക്ക് ഇടപെടേണ്ടി വരും. സെക്രട്ടേറിയറ്റിലും മറ്റും പോകേണ്ടി വരും. ഞാൻ സ്‌പീക്കറായിരുന്നപ്പോൾ ഒന്നരയ്‌ക്ക് സഭ ദിവസവും പിരിയുമായിരുന്നു. അന്ന് കക്ഷി നേതാക്കൾ തീരുമാനത്തെ എതിർത്തെങ്കിലും പിന്നീട് അനുകൂലിച്ചു. എം.എൽ.എമാർക്ക് ആവശ്യമായ കാര്യങ്ങൾ പറയാൻ മാത്രമേ സമയം അനുവദിക്കാവൂ. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ മിക്കവരും തമാശയും കഥകളും പറയാനായിരിക്കും ശ്രമിക്കുകയെന്നും വക്കം ഓർമ്മിപ്പിച്ചു. വക്കത്തിന്റെ ഉപദേശം ശരിവച്ച സ്‌പീക്കർ, പലരുടെയും സബ്‌മിഷനുകൾ പ്രസംഗങ്ങളായി മാറാറുണ്ടെന്ന് പറഞ്ഞു. വക്കം പുരുഷോത്തമനെയും ഭാര്യ ലില്ലി പുരുഷോത്തമനെയും പൊന്നാട അണിയിച്ച് ആദരിച്ച സ്‌പീക്കർ, ഇരുവർക്കം ഓണക്കോടിയും നൽകി. ഇനിയും വരാമെന്ന് പറഞ്ഞ് ഷംസീർ ഇറങ്ങുമ്പോൾ ,ഒന്നും തോന്നരുതെന്നും ആരോഗ്യം അനുവദിക്കാത്തത് കൊണ്ടാണ് യാത്രയാക്കാൻ വരാത്തതെന്നും വക്കം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |