കാട്ടാക്കട: കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിൽ അച്‌ഛനെ മകളുടെ മുന്നിലിട്ട് ക്രൂരമായി മർദ്ദിച്ച സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം പ്രേമനന്റെ വീട്ടിൽ കൺസഷൻ കാർഡ് എത്തി. ഡിപ്പോ അധികൃതർ രഹസ്യമായാണ് കാർഡ് കൈമാറിയത്.
കഴിഞ്ഞ 26 ന് പ്രേമനനെ ഫോണിൽ ബന്ധപ്പെട്ടാണ് ഡിപ്പോ അധികൃതർ വീട്ടിലെത്തിയത്. മകൾ രേഷ്‌മയെ കോളേജിൽ പരീക്ഷയെഴുതാൻ കൊണ്ടുപോയ പ്രേമനൻ തിരികെ വരുന്നതുവരെ കാത്തുനിന്നാണ് ഡിപ്പോ അധികൃതർ രണ്ട് കൺസഷൻ കാർഡുകൾ കൈമാറിയത്.
മർദ്ദനം നടന്ന ദിവസം ചികിത്സയിലുള്ള പ്രേമനനെ കാണാൻ ആശുപത്രിയിലെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ കൺസഷൻ വാങ്ങി നൽകുമെന്ന് പറഞ്ഞിരുന്നു. അവരാണ് കൺസഷൻ ലഭിക്കാൻ സഹായിച്ചതെന്ന് പ്രേമനൻ പറഞ്ഞു. കൺസഷൻ ടിക്കറ്റ് വീട്ടിലെത്തിച്ച ഉദ്യോഗസ്ഥർ ടോക്കൺ ചോദിച്ചെങ്കിലും അത് നഷ്‌ടപ്പെട്ടതിനാൽ അപേക്ഷ നൽകാനുള്ള ആവശ്യപ്രകാരം അത് നൽകി.
എന്നാൽ 22 ന് പുതിയ കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനാൽ 26ന് ക്ലസ്റ്റർ ഓഫീസർ കെ.വി. അജി വിദ്യാർത്ഥിനിയുടെ വീട്ടിലെത്തി കൺസഷൻ നൽകിയതാണെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |