തിരുവനന്തപുരം: കുറ്റകൃത്യങ്ങൾ തെളിയിക്കാൻ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിന് എല്ലാ പൊലീസുകാർക്കും വിദഗ്ദ്ധപരിശീലനം നൽകാൻ പൊലീസ് മേധാവി അനിൽകാന്ത് വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനം. മൊബൈൽ ടവർ ലൊക്കേഷൻ, ഫോൺ വിളി വിവരങ്ങൾ എന്നിവയാണ് മിക്ക കേസുകളും തെളിയിക്കാൻ ഉപയോഗിക്കുന്നത്. ഇതിന് പകരം വിദേശത്തെ കുറ്റാന്വേഷണ രീതികൾ ഉപയോഗിക്കാനാണ് പരിശീലനം.
ലഹരിമാഫിയയ്ക്കെതിരേ ശക്തമായ നടപടികളെടുക്കാൻ ജില്ലകളിലെ നാർകോട്ടിക് സെല്ലുകൾ ശക്തിപ്പെടുത്താൻ സർക്കാരിന് ശുപാർശ നൽകും. സെല്ലുകളിൽ എസ്.ഐമാരടക്കം കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. ലഹരിമരുന്നുപയോഗം കണ്ടെത്താനും പിടികൂടാനും ഉപകരണങ്ങളും സൗകര്യങ്ങളുമൊരുക്കും. ഇതിനായി കൂടുതൽ ഫണ്ട് അനുവദിക്കാനുള്ള ശുപാർശ ഡി.ജി.പി മുഖ്യമന്ത്രിക്ക് നൽകും.
പൊലീസുദ്യോഗസ്ഥരുടെ ക്ഷേമകാര്യങ്ങളിൽ എസ്.പിമാർ ഇടപെടണം. അവരുടെ ശമ്പളം, പെൻഷൻ, സർവീസ് കാര്യങ്ങൾ എന്നിവയിലെ പരാതികളിൽ സമയത്ത് പരിഹാരമുണ്ടാക്കണം. മൂന്നുമാസത്തെ കുറ്റാന്വേഷണം, കേസുകളുടെ അന്വേഷണ പുരോഗതി എന്നിവ വിലയിരുത്താൻ ഡി.ജി.പി വിളിച്ച യോഗത്തിൽ എല്ലാ എസ്.പിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |