ഗോവയിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒഫ് ഇന്ത്യയുടെ (ഐ.എഫ്.എഫ്.ഐ) സമാപന ചടങ്ങിൽ 'കശ്മീർ ഫയൽസ് ' എന്ന ചിത്രത്തിനെതിരായ പരാമർശത്തിൽ ഇസ്രായേലി സംവിധായകനും ജൂറി ചെയർമാനുമായ നദാവ് ലാപിഡ് മാപ്പ് പറയണമെന്ന് വിഖ്യാത ഇസ്രായേലി സംവിധായകൻ ഡാൻ വോൾമാൻ . കേരളകൗമുദിക്ക് നൽകിയ പ്രതികരണത്തിലാണ് നാട്ടുകാരനായ നദാവിനെതിരെ വോൾമാൻ ആഞ്ഞടിച്ചത്.കശ്മീർ ഫയൽസ് എന്ന ചിത്രത്തെ മത്സരത്തിൽ ഉൾക്കൊള്ളിച്ചത് സംഘാടകർക്കുണ്ടായ പിഴവാണെന്നുള്ള ജൂറിയുടെ പരാമർശമാണ് ഡാൻ വോൾമാനെ അസ്വസ്ഥനാക്കിയത്. പുരസ്കാര പ്രഖ്യാപനത്തിനിടെ പുരസ്കാരം ലഭിക്കാത്ത ഒരു ചിത്രത്തെക്കുറിച്ച് ജൂറി മോശമായി അഭിപ്രായം പറയുന്നത് ശരിയല്ല. പുരസ്കാരാർഹമായ ചിത്രങ്ങളെ തിരഞ്ഞെടുക്കുമ്പോൾ ജൂറികൾക്ക് അവയുടെ നിലവാരം ചർച്ചചെയ്യാം , എന്നാൽ പുരസ്കാര ദാനത്തിനുള്ള പൊതുവേദി ചിത്രങ്ങളെ പരിഹസിക്കാനുള്ള ഇടമല്ലെന്നാണ് വിഷയത്തിൽ ഡാൻ വോൾമാന്റെ പ്രതികരണം. നിരവധി മണിക്കൂറുകൾ ചിലവിട്ട് നൂറ് കണക്കിന് സിനിമകൾ കണ്ടശേഷമാണ് യോഗ്യമായവ മത്സരത്തിനെത്തുന്നത്. മത്സരത്തിനായി ചിത്രങ്ങളെ തിരഞ്ഞെടുക്കുന്നവരിൽ ആരെങ്കിലും ജൂറി എന്ന നിലയ്ക്ക് താങ്കളുടെ പ്രവർത്തനം പരിതാപകരമായിരിന്നു എന്ന് വേദിയിൽ പറഞ്ഞാൽ നദാവ് ലാപിഡ് എങ്ങനെ പ്രതികരിക്കുമെന്നും ഡാൻ വോൾമാൻ ചോദിക്കുന്നു. ജൂറിയുടെ അനുചിതമായ പ്രതികരണം തന്നെ അസ്വസ്ഥനാക്കിയെന്നും അദ്ദേഹം മാപ്പ് പറയുമെന്ന് കരുതുന്നതായും ഡാൻ വോൾമാൻ പറഞ്ഞു. ഇഫി ലൈഫ് ടൈം അച്ചീവ്മെന്റ് ബഹുമതി നൽകി ആദരിച്ചിട്ടുള്ള സംവിധായകനാണ് വോൾമാൻ.സമയം വിഷയത്തിൽ നദാവ് ലാപിഡിനെതിരെ ഇന്ത്യയിലെ ഇസ്രായേലി അംബാസിഡർ നെയോർ ഗിലൊൺ, നടൻ അനുപം ഖേർ തുടങ്ങി നിരവധി പ്രമുഖർ രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |