തിരുവനന്തപുരം: പെണ്ണിനെ അടിച്ചമർത്തുന്ന ഇറാൻ ഭരണകൂടത്തോടുള്ള പ്രതിഷേധമായി ഒരു പിടി തലമുടി ബ്രിട്ടനിൽ നിന്നു നിശാഗന്ധിയിലെ ചലച്ചിത്രോത്സവ ഉദ്ഘാടന വേദിയിലെത്തി. ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി പൊരുതുന്ന ചലച്ചിത്രാകാരി മഹ്‌നാസ് മുഹമ്മദിയുടെ തലമുടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അഥീന റേച്ചൽ സംഗാരി ഉയർത്തിക്കാട്ടിയപ്പോൾ സദസ് ഒന്നാകെ എണീറ്റ് കരഘോഷം മുഴക്കി.
മഹ്‌നാസിന്റെ സന്ദേശം വായിച്ച് വികാരഭരിതയായ അഥീന റേച്ചൽ 'വിമൻ ലൈഫ് ഫ്രീഡം...' (സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം) എന്ന മുദ്രവാക്യം വിളിച്ചപ്പോൾ ഡെലിഗേറ്റുകൾ ഏറ്റുവിളിച്ചു. ഇതെന്റെ തലമുടിയാണെന്നും ഇത് കാട്ടിത്തരുന്നത് എന്റെ ഇവിടത്തെ സഹനമാണെന്നും മഹ്‌നാസ് സന്ദേശത്തിൽ പറഞ്ഞു. 'ഇന്നലെയും ഇവിടെ ഒരു 25 വയസുകാരൻ കൊല്ലപ്പെട്ടു. ഭരണകൂടത്തിനെതിരെ പ്രതികരിച്ചതിന് അയാളെ വധിക്കുകയായിരുന്നു''- വേദനയോടെ അവർ വിവരിച്ചു.
27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ തുടക്കം മഹ്‌നാസ് മുഹമ്മദിയുടെ കണ്ണീരിൽ കുതിർന്ന സന്ദേശത്തിലൂടെയും മുറിച്ചയച്ച മുടിയിലൂടെയും അവിസ്മരണീയമായി.അക്കാഡമി ചെയർമാൻ രഞ്ജിത്ത് മുടി ഏറ്റുവാങ്ങി.
അടുത്തിടെ ഇറാനിൽ നടന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ മഹ്‌നാസിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചിരുന്നു. ഇപ്പോൾ ബ്രിട്ടനിൽ കഴിയുന്ന മഹ്‌നാസ് അവിടെ നിന്നാണ് അഥീനയ്ക്ക് മുടി മുറിച്ചു നൽകിയത്. ഇക്കാര്യം ഇന്നലെ കേരളകൗമുദി എഡിറ്റോറിയൽ പേജിലെ ലേഖനത്തിൽ വിശദീകരിച്ചിരുന്നു.
ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി പൊരുതുന്ന മെഹ്നാസ് മെഹമ്മുദിക്കാണ് ഇക്കുറി 'സ്പിരിറ്റ് ഒഫ് സിനിമ' അവാർഡ്' എന്ന് അറിയിച്ചപ്പോൾ സദസ് കരഘോഷം മുഴക്കി. മെഹ്‌നാസിനു വേണ്ടി അഥീന റേച്ചെൽ മുഖ്യമന്ത്രിയിൽ നിന്നു പുരസ്കാരം സ്വീകരിച്ചു. 5 ലക്ഷം രൂപയും സർട്ടിഫിക്കറ്റും ഉൾപ്പെടുന്നതാണ് പുരസ്കാരം.
എവിടെ മനസ് നിർഭയമാകുന്നുവോ അവിടെ ശിരസ് ഉയർന്നു തന്നെ ഇരിക്കുമെന്ന് മഹ്നാസ് മുഹമ്മദിയുടെ പോരാട്ടങ്ങളെ അനുസ്മരിച്ച് ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിനിമയുടെ വെളളിവെളിച്ചം കാണികളിലേക്ക് തെളിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |