ഒരുവശത്ത് ഭീകരരെ തള്ളിപ്പറയുകയും മറുവശത്ത് അവർക്ക് പണം നൽകി സഹായിക്കുകയും ചെയ്യുന്ന കാപട്യം പൊതുവേ ലോകത്തിലെ വൻശക്തികൾ തുടർന്നുവരുന്ന രീതിയാണ്. ഇതിനെ എല്ലാക്കാലത്തും ഇന്ത്യ എതിർത്തിട്ടുണ്ടെങ്കിലും ഇന്ത്യയുടെ ശബ്ദം മുൻകാലങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ ലോകരാജ്യങ്ങളിൽ ഇന്ന് ഇന്ത്യയുടെ സ്ഥിതി വ്യത്യസ്തമാണ്. ഇന്ത്യ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയാണ് ഇപ്പോൾ. അതിനാൽ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ നിലപാടുകൾക്ക് വളരെയേറെ പ്രാധാന്യം കൈവന്നിരിക്കുന്നു. അടുത്തിടെ ഇന്ത്യ യു.എൻ രക്ഷാസമിതിയിൽ അതിശക്തമായ ഒരു നിലപാട് സ്വീകരിക്കുകയുണ്ടായി. ജീവകാരുണ്യ സഹായങ്ങൾ ഐക്യരാഷ്ട്രസഭയുടെ ഉപരോധത്തിൽനിന്ന് ഒഴിവാക്കാൻ അമേരിക്കയും അയർലൻഡും രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിൽക്കാനാണ് തീരുമാനിച്ചത്. ഉപരോധത്തിന്റെ പേരിൽ ഭീകരരെ ഒറ്റപ്പെടുത്തുമെന്ന് വാചകമടിക്കുകയും മറുവശത്ത് അതേ ഭീകരസംഘടനകളുടെ 'ജീവകാരുണ്യ" പ്രസ്ഥാനങ്ങൾക്ക് പണം വാരിക്കോരി നൽകാൻ അംഗീകാരം നൽകുന്നതിനുള്ളതുമാണ് ഈ പ്രമേയമെന്ന് തുറന്നടിച്ചുകൊണ്ടാണ് ഇന്ത്യ വിട്ടുനിന്നത്.
പാകിസ്ഥാനിലെ ഭീകരഗ്രൂപ്പുകളായ ലഷ്‌കറെ തയ്ബയും ജയ്‌ഷെ മുഹമ്മദും ഉപരോധം പ്രഹസനമാക്കി ജീവകാരുണ്യ സഹായങ്ങൾ മുതലെടുക്കുന്നതിലുള്ള ആശങ്ക യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കുകയും ചെയ്തു. പാക് ഭീകര സംഘടനകൾ ഉപരോധത്തിൽനിന്ന് രക്ഷപ്പെടാൻ ജീവകാരുണ്യ, സന്നദ്ധസംഘടനകളായി വേഷം മാറുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ ലഭിക്കുന്ന പണം ഈ ഭീകരഗ്രൂപ്പുകൾ ആയുധം വാങ്ങാനും കൂടുതൽ ഭീകരരെ റിക്രൂട്ട് ചെയ്യാനും ഉപയോഗിക്കുന്നു.
രക്ഷാസമിതി നിരോധിച്ച ഗ്രൂപ്പുകൾ ഭീകരരുടെ പറുദീസകളായ രാജ്യങ്ങളിൽ അവിടത്തെ സർക്കാരുകളുടെ തണലിൽ കഴിയുന്നുണ്ടെന്നാണ് ഇന്ത്യ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയത്. പാകിസ്ഥാന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും അതാണ് ഇന്ത്യ ഉദ്ദേശിച്ചതെന്ന് വ്യക്തമായിരുന്നു. രക്ഷാസമിതിയുടെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന ഇന്ത്യ എതിർത്തെങ്കിലും പതിന്നാല് രാജ്യങ്ങളുടെ പിന്തുണയോടെ പ്രമേയം അംഗീകരിക്കുകയാണ് ചെയ്തത്. വൻശക്തിയായ ചൈനയുടെ നിലപാട് എല്ലായ്‌പ്പോഴും ഭീകരഗ്രൂപ്പുകളുടെ തലവന്മാരെ സംരക്ഷിക്കുന്ന തരത്തിലാണ്. അതിന് വേണ്ടി വീറ്റോ പവർ ഉപയോഗിക്കുന്നതിൽ അവർ ഒരുമടിയും പ്രകടിപ്പിക്കാറില്ല.
ലോകത്ത് രാഷ്ട്രീയ സൗകര്യങ്ങളുടെ പേരിൽ ഭീകരരെ നല്ലവരെന്നും ചീത്തയാളുകളെന്നും വേർതിരിച്ച് കാണുന്നത് വൻശക്തികൾ അവസാനിപ്പിക്കണമെന്നും രക്ഷാസമിതിക്ക് നൽകിയ കുറിപ്പിൽ ഇന്ത്യയുടെ പ്രതിനിധി എടുത്തുപറഞ്ഞു. എല്ലാ രീതിയിലുമുള്ള ഭീകരവാദങ്ങൾ എതിർക്കപ്പെടേണ്ടതും അവസാനിപ്പിക്കേണ്ടതുമാണെന്നതാണ് ഇന്ത്യൻ നിലപാട്. സമസ്ത ലോകങ്ങൾക്കും സൗഖ്യം പകരുന്ന ഇന്ത്യയുടെ നിലപാട് വരുംകാലങ്ങളിൽ അംഗീകരിക്കപ്പെടാതിരിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |