കേരള കൗമുദി വാർത്ത ശരി വച്ച് ഗവർണർക്ക് വി.സിയുടെ റിപ്പോർട്ട്
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ 'പിൻവാതിൽ നിയമന മേള"യിൽ നിയമനം നേടിയവരിൽ സിൻഡിക്കേറ്റംഗങ്ങളുടെ അയൽക്കാർ, മുൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം, സർവകലാശാലാ എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റിന്റെ അളിയൻ, കേരള സർവകലാശാലയിലെ ഇടത് സംഘടനയുടെ നേതാവിന്റെ ഭാര്യ എന്നിവരും.
ഡ്രൈവിംഗിൽ വൈദഗ്ദ്ധ്യമില്ലാത്തവരെപ്പോലും ഡ്രൈവർമാരായി നിയമിച്ചു. സർവകലാശാലയുടെ പുതിയ സ്റ്റാഫ് ബസ് വൈദ്യുത പോസ്റ്റിലിടിച്ചത് ഡ്രൈവറുടെ പരിചയക്കുറവ് കാരണമാണ്. ഇതിലൂടെ സർവകലാശാലയ്ക്ക് 20,093 രൂപയുടെ നഷ്ടമുണ്ടായി. പിന്നാലെ, ഡ്രൈവർ ജോലിയുപേക്ഷിച്ചു പോയി. 'കേരളകൗമുദി" ഇന്നലെ പ്രസിദ്ധീകരിച്ച 'പിൻവാതിൽ നിയമന മേള" വാർത്ത സ്ഥിരീകരിച്ച് വൈസ്ചാൻസലർ പ്രൊഫ. സിസാ തോമസ് ഗവർണർക്ക് റിപ്പോർട്ട് നൽകി.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ 54 അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, 19 ഇ-ഗവേണൻസ് സപ്പോർട്ട് സ്റ്റാഫ്, 9 ഓഫീസ് അറ്റൻഡർമാർ, 4 ഡ്രൈവർമാർ, 8 സ്വീപ്പർമാർ എന്നിവരെ ഡിസംബർ ഒന്നിന് നിയമിച്ചു. പുതുതായി നിയമനം നേടിയവർ സർവകലാശാലയിലെ ഉന്നതരുടെ നിർദ്ദേശ പ്രകാരം ഇടത് യൂണിയന്റെ യോഗങ്ങളിലും ധർണകളിലും പതിവായി പങ്കെടുക്കുന്നവരാണ്. വാഴ്സിറ്റിയിൽ സ്ഥിരം ജീവനക്കാർ 57മാത്രമാണ്. 100 അസിസ്റ്റന്റ് തസ്തിക അനുവദിക്കണമെന്ന് സർവകലാശാല ആവശ്യപ്പെട്ടെങ്കിലും 25 എണ്ണമേ സർക്കാർ അനുവദിച്ചുള്ളൂ. നിയമനം പി.എസ്.സിക്ക് വിടണമെന്നതിനാലാണ് സ്ഥിരം തസ്തിക സൃഷ്ടിക്കാത്തത്. 179 ദിവസത്തേക്കാണ് നിയമനമെങ്കിലും വേണ്ടപ്പെട്ടവർക്ക് കരാർ നീട്ടി നൽകുകയാണ് പതിവ്.
നിയമനം വി.സി
അറിയാതെ
കരാർ നിയമനത്തിന് മുൻ വൈസ്ചാൻസലർ ഡോ. എം.എസ്. ജയശ്രീ അനുമതി നൽകിയിരുന്നില്ല. നവംബർ നാലിനാണ് സിസാ തോമസ് വി.സിയായി ചുമതലയേറ്റത്. വി.സിയെ അറിയിക്കാതെയും അനുമതി തേടാതെയും രജിസ്ട്രാർ 8ന് നിയമന വിജ്ഞാപനമിറക്കി. നിയമ വിരുദ്ധമായ വിജ്ഞാപനം ഗവർണർക്ക് റദ്ദാക്കാനാവും.
പിൻവാതിൽ
കാലിക്കറ്റ് മോഡൽ
പരീക്ഷാ വിഭാഗത്തിൽ അടിയന്തരമായി 100 അസിസ്റ്റന്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കാനുള്ള കാലിക്കറ്റ് സർവകലാശാലയുടെ നീക്കത്തെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് റാങ്ക്ലിസ്റ്റിലുള്ളവർ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. റാങ്ക്ലിസ്റ്റിലുള്ളവരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിൽ തെറ്റില്ലെന്ന് ഉത്തരവിട്ട കോടതി, താത്കാലിക നിയമനത്തിനിറക്കിയ വിജ്ഞാപനം റദ്ദാക്കി. ഇതോടെ, നിയമനമേ വേണ്ടെന്ന് സർവകലാശാല തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |