തിരുവനന്തപുരം: കൈക്കൂലിക്കേസിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടക്കം പൊതുസേവകരെ പ്രത്യക്ഷ തെളിവില്ലെങ്കിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കാമെന്നാണ് സുപ്രീംകോടതി ഉത്തരവെങ്കിലും, എല്ലാ തെളിവുകളും സഹിതം അപേക്ഷിച്ചാലും തുടർനടപടിക്ക് വിജിലൻസിന് അനുമതി നൽകാതെ അഴിമതിക്ക് കുടപിടിക്കുകയാണ് സർക്കാർ. നാലുവർഷമായി വിജിലൻസിന് അനുമതി കിട്ടാറില്ല.
പ്രോസിക്യൂഷനും അന്വേഷണത്തിനും അനുമതി തേടിയ വിജിലൻസിന്റെ 153 അപേക്ഷകൾ സർക്കാർ മുക്കി. കൊടും അഴിമതിയുടെ വിവരം കിട്ടിയാലും കേസെടുക്കാനോ അന്വേഷിക്കാനോ കഴിയാത്ത ഗതികേടിലാണ് വിജിലൻസ്.
അഴിമതി നിരോധന നിയമത്തിലെ 17(എ) ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുക്കാൻ ഉന്നതാധികാരിയുടെ അനുമതി വേണം. സർക്കാരിന്റെ അനുമതിയില്ലാതെ വിജിലൻസിന് അനങ്ങാനാവില്ല. വകുപ്പുകളിലെ മിന്നൽപരിശോധനകളും സർക്കാർ ഓഫീസുകളിലെ ചെറിയ കൈക്കൂലി ചാടിവീണ് പിടിക്കുന്നതുമാണ് ജോലി. പരാതികൾ സർക്കാരിലേക്ക് അയയ്ക്കുന്ന പോസ്റ്റ്ഓഫീസായി വിജിലൻസ് ആസ്ഥാനം മാറി.
പാലാരിവട്ടം അഴിമതിയിൽ മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്, പ്ലസ് ടു കോഴയിൽ കെ.എം.ഷാജി, തമിഴ്നാട്ടിലെ ഭൂമിയിടപാടിൽ മുൻ ഡി.ജി.പി ജേക്കബ് തോമസ് എന്നിവർക്കെതിരേ കേസിനു മാത്രമാണ് അനുമതി കിട്ടിയത്. പാലാരിവട്ടം കേസിൽ കുറ്റപത്രം സമർപ്പിക്കാൻ അനുമതി നൽകിയതുമില്ല.
അനുമതി നൽകാത്തത്
വിജിലൻസ് അന്വേഷണം-125
പ്രാഥമിക അന്വേഷണം-13
പ്രോസിക്യൂഷൻ അനുമതി-15
രക്ഷപെടുത്തുന്നത് ഇങ്ങനെ
കേന്ദ്രനിയമഭേദഗതി പ്രകാരം അനുമതി നൽകാൻ സർക്കാരിന് മൂന്നു മാസമുണ്ട്.
അനുമതി നിഷേധിച്ചാൽ പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാം. അതിനാൽ അപേക്ഷകളിൽ തീരുമാനമെടുക്കാതെ പൂഴ്‌ത്തും.
അഴിമതിക്കേസിൽ കുടുങ്ങിയ ഉന്നതരും ജീവനക്കാരുമെല്ലാം സുഖമായി വിരമിക്കും.
രക്ഷപെട്ട വമ്പന്മാർ
കെ.ടി.ജലീൽ
(മുൻമന്ത്രി)
ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ബന്ധുവിനെ ജനറൽ മാനേജരാക്കിയതിൽ കേസിന് അനുമതി നൽകിയില്ല. എം.ജി, സാങ്കേതിക വാഴ്സിറ്റികളിലെ മാർക്ക് ദാന പരാതിയിലും അന്വേഷണമില്ല.
ടോംജോസ്
(മുൻ ചീഫ്സെക്രട്ടറി)
പമ്പാത്രിവേണിയിലെ മണൽ നീക്ക ഇടപാടിൽ അന്വേഷണം അനുവദിച്ചില്ല. റഷ്യൻ മലയാളിയുടെ കമ്പനിക്ക് ഡാമുകളിലെ 1000 കോടിയുടെ മണൽ വിൽക്കാനുള്ള നീക്കത്തിലും അന്വേഷണം തടഞ്ഞു.
ബിശ്വാസ് മേത്ത
(മുൻ ചീഫ്സെക്രട്ടറി)
മുഖ്യമന്ത്രിയുടെ നെതർലാൻഡ്സ് സന്ദർശനത്തിൽ സഹായിച്ച കമ്പനിക്ക് റീബിൽഡ് കേരളയുടെ ടെൻഡർ നൽകാൻ നിർദ്ദേശിച്ചതിലും അന്വേഷണം അനുവദിച്ചില്ല. മേത്തയെ മുഖ്യവിവരാവകാശ കമ്മിഷണറാക്കി.
സുധേഷ്‌കുമാർ
(മുൻ ഡി.ജി.പി)
തലസ്ഥാനത്തെ ജുവലറിയിൽ നിന്ന്, ഉടമയുടെ മകനെ വിരട്ടി 95% ഡിസ്കൗണ്ടിൽ ഏഴുപവന്റെ നെക്‌ലേസ് വാങ്ങിയെടുത്തതിന് കേസെടുക്കണമെന്ന ചീഫ്സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി എന്നിവരുടെ ശുപാർശ തള്ളി.
4000
വിജിലൻസ് കേസ് പ്രതികളെ നിസാര പിഴചുമത്തി ഫയൽ തീർപ്പാക്കൽ മേളയിൽ രക്ഷിച്ചു
30
കേസെടുക്കാൻ വിജിലൻസ് മേധാവി ശുപാർശ ചെയ്തിട്ടും 30പേരുടെ കുറ്റങ്ങൾ എഴുതിത്തള്ളി
സുപ്രീംകോടതി പറഞ്ഞത്
പരാതിക്കാരൻ മരിച്ചാലും അഴിമതിക്കാരെ കുറ്റവിമുക്തരാക്കരുത്
സാഹചര്യതെളിവുകളുണ്ടെങ്കിൽ അഴിമതിക്കാർ ശിക്ഷിക്കപ്പെടണം
കൈക്കൂലി വാങ്ങിയെന്ന് തെളിയിക്കാൻ സാഹചര്യതെളിവ് മതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |