ന്യൂഡൽഹി: ദേശീയപാത വികസനത്തിന് പണം ചെലവാക്കുന്ന ഏക സംസ്ഥാനം കേരളമാണെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. മറ്റ് സംസ്ഥാനങ്ങൾ വഹിക്കുന്ന സാമ്പത്തിക ചെലവിന്റെ കണക്ക് പുറത്തുവിട്ടുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ വിശദീകരണം.
കേരളത്തിലെ എല്ലാ ദേശീയപാതകളുടെയും ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനം ചെലവ് വഹിക്കാമെന്ന് കേരളം സമ്മതിച്ചിരുന്നതാണ്. കർണാടകം പാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കലിന്റെ 30 ശതമാനവും റിംഗ് റോഡുകൾക്കും, ബൈപ്പാസുകൾക്കുള്ള ഭൂമി ഏറ്റെടുക്കലിന് 50 ശതമാനവും തുക ചെലവഴിക്കുന്നു. തമിഴ്‌നാട്ടിൽ നാല് എലവേറ്റഡ് ഹൈവേകളുടെ ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനുമായി ചെലവാകുന്ന 470 കോടിയിൽ പകുതി വഹിക്കുന്നത് സംസ്ഥാന സർക്കാരാണ്. പഞ്ചാബിലും 50 ശതമാനം തുക സംസ്ഥാന സർക്കാരാണ് നൽകുന്നത്. ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, തെലങ്കാന, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലും അമ്പത് ശതമാനം വരെ തുക സംസ്ഥാന സർക്കാരുകളാണ് ചെലവ് വഹിക്കുന്നത്.
മുഴുവൻ ദേശീയപാതകളുടെയും ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനം വഹിക്കാമെന്ന് കേരളം സമ്മതിച്ചതിന്റെ പാർലമെന്റ് രേഖയും കേന്ദ്രമന്ത്രി പുറത്തുവിട്ടു. ദേശീയ പാത നിർമാണത്തിന്റെ ചെലവ് പൂർണമായും ദേശീയപാത അതോറിറ്റിയാണ് വഹിക്കുന്നത്. പാത നിർമ്മിക്കുന്നത് സംസ്ഥാന സർക്കാരാണെന്ന തരത്തിൽ പ്രചാരണം നടക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കലിനാണ് കേരളം 25 ശതമാനം തുക വഹിക്കുന്നത്. അല്ലാതെ പാത നിർമ്മാണത്തിനല്ല. ഫ്ലക്സ് നിരത്തിയും ചാനൽ ചർച്ചകളിലൂടെയും തെറ്റായ അവകാശവാദം ഉന്നയിക്കുന്നു. മറ്റു സംസ്ഥാനങ്ങൾക്ക് നൽകുന്നതിനെക്കാൾ കൂടുതൽ സഹായം കേന്ദ്ര സർക്കാർ കേരളത്തിന് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫിൽ കൂടുതൽ
പേർക്ക് ജോലി
ന്യൂഡൽഹി: ഈ വർഷം നവംബർ വരെ 315032 ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നേടിയെന്ന് അടൂർ പ്രകാശ് എം.പി യുടെ ചോദ്യത്തിന് കേന്ദ്ര മന്ത്രി വി. മുരളീധരൻ ലോക്സഭയിൽ മറുപടി നൽകി. കഴിഞ്ഞ വർഷം 129260 പേർക്കാണ് ഗൾഫിൽ ജോലി ലഭിച്ചത്. കേരളത്തിൽ നിന്ന് ഗൾഫിൽ തൊഴിലിനായി കഴിഞ്ഞ വർഷം 10549 പേരും ഈ വർഷം 14605 പേരും പോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |