സബ് രജിസ്ട്രാർ ഓഫീസുകളിൽ വെള്ളിയാഴ്ച വിജിലൻസ് നടത്തിയ മിന്നൽ പരിശോധനകളിൽ കണക്കിൽപ്പെടാത്ത ഒന്നേകാൽലക്ഷം രൂപ പിടിച്ചെടുത്ത വാർത്ത ആരെയും വിസ്മയിപ്പിക്കില്ല. കീഴ്‌വഴക്കങ്ങൾ നന്നായി അറിയാവുന്നതു കൊണ്ടാണിത്. വസ്‌തു രജിസ്ട്രേഷനുൾപ്പെടെ സബ് രജിസ്ട്രാർ ഓഫീസിലെ ഒട്ടുമിക്ക സേവനത്തിനും ഫീസുകൾക്കു പുറമെ കൈമടക്കും വേണ്ടിവരും. പണ്ടേയുള്ള മാമൂലാണത്. പഞ്ചികിരൺ - 2 എന്ന പേരിട്ട് വിജിലൻസ് 54 സബ് രജിസ്ട്രാർ ഓഫീസുകളിലാണ് പരിശോധനയ്ക്കിറങ്ങിയത്. വിജിലൻസിൽനിന്നു രക്ഷപ്പെടാൻ നേരിട്ടു പടി വാങ്ങുന്നവർ ഇന്നു കുറവാണ്. പകരം ഇടനിലക്കാർ വഴി അതതു ദിവസത്തെ പടി വൈകിട്ടാണ് എത്തിക്കുന്നത്. ഇതറിയാവുന്നതുകൊണ്ടാണ് ഓഫീസുകൾ പ്രവൃത്തിസമയം തീരുന്ന വൈകിട്ട് അവർ പരിശോധനയ്ക്കെത്തിയത്.
മാവേലിക്കര സബ് രജിസ്ട്രാർ ഓഫീസിൽ നടന്ന റെയ്‌ഡിൽ ആധാരമെഴുത്തുകാരിൽ നിന്ന് പിടികൂടിയത് 47,250 രൂപയാണ്. വെള്ളിയാഴ്ചത്തെ 'കളക്‌ഷൻ" ജീവനക്കാർക്ക് വീതിച്ചു നൽകാനായി കൊണ്ടുവന്നതായിരിക്കണം ഈ തുക. മഞ്ചേശ്വരത്ത് രണ്ട് ആധാരമെഴുത്തുകാരിൽ നിന്ന് കണ്ടെടുത്തത് 18,000 രൂപ. കക്കോടിയിലും കാഞ്ഞിരപ്പള്ളിയിലുമൊക്കെ പണം പിടിച്ചെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടിൽ അനധികൃതമായി എത്തിയ പണം കൈക്കൂലിയാണെന്നും വിജിലൻസ് കണ്ടെത്തി.
അഴിമതിക്കും കൈക്കൂലിക്കുമെതിരെ ഉറച്ച നിലപാടുകളെടുത്തിട്ടും ചില സർക്കാർ ഓഫീസുകൾ കൈക്കൂലിയുടെ വിളനിലങ്ങളായി തുടരുകയാണ്. ഇടയ്ക്കിടെ വിജിലൻസ് നടത്തുന്ന ഇത്തരം പരിശോധനകളിലൂടെയാണ് അതിന്റെ ആഴം ജനങ്ങൾക്കു ബോദ്ധ്യമാകുന്നത്. എന്നാൽ ഇത്തരം ഓഫീസുകളിൽ ആവശ്യങ്ങൾക്കായി എത്തുന്നവർക്കെല്ലാം ബോദ്ധ്യമായതാണിത്. സർക്കാർ ഓഫീസുകളിലെ സേവനങ്ങൾ ജനങ്ങളുടെ അവകാശമാണെന്നാണ് വയ്‌പ്. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണ്. എന്നിട്ടും ജനങ്ങൾ ഏറ്റവുമധികം ബന്ധപ്പെടേണ്ടിവരുന്ന ചില ഓഫീസുകളിൽ കൈമടക്കു നൽകാതെ കാര്യങ്ങൾ നടക്കില്ല. സബ് രജിസ്ട്രാർ ഓഫീസുകൾ പോലുള്ള ഇടങ്ങളിൽ ആരും കൈക്കൂലി നേരിൽ ആവശ്യപ്പെടില്ല. ഇടപാടുകളെല്ലാം കഴിയുമ്പോൾ ആധാരമെഴുത്തുകാർ നൽകുന്ന തുണ്ടുകടലാസിലെ അവസാനത്തെ ഇനം ഉദ്യോഗസ്ഥർക്കു നൽകിയ കൈമടക്ക് സംബന്ധിച്ചായിരിക്കും. പരിശോധനയിൽ ഒരുതരത്തിലും പിടിക്കപ്പെടാനാവാത്തവിധം അതീവ രഹസ്യമായിട്ടായിരിക്കും അത് എത്തേണ്ടയിടങ്ങളിൽ എത്തിക്കുക. പുതിയ വിനിമയ ഉപാധികൾ സാർവത്രികമായതോടെ ആരുടെ കണ്ണിലും പെടാതെ ആ വഴിക്കും പണം കൈമാറുന്ന രീതിക്ക് പ്രചാരമേറുകയാണ്.
വല്ലപ്പോഴുമൊരിക്കൽ നടക്കുന്ന വിജിലൻസ് പരിശോധന കൊണ്ടൊന്നും സബ് രജിസ്ട്രാർ ഓഫീസുകൾ ശുദ്ധമാകില്ല. വസ്‌തു രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ ലളിതമാക്കിയാൽ കുറച്ചെങ്കിലും മാറ്റമുണ്ടാകും. ഭൂമിയുടെ ന്യായവില പ്രമാണത്തിൽ കാണിക്കണമെന്നാണു ചട്ടം. അതിൻപ്രകാരം പത്രവും ഫീസും നൽകുകയും വേണം. ന്യായവില അന്യായ വിലയായി മാറുന്ന അനുഭവമാണ് പലപ്പോഴും. അവിടെയാണ് കൈക്കൂലിക്ക് സാഹചര്യമൊരുങ്ങുന്നത്. സർക്കാർ നിശ്ചയിക്കുന്ന ഫീസും നികുതിയുമൊക്കെ ദുർവഹമാകുമ്പോൾ ഇളവുകൾക്കായി ആളുകൾ കൈക്കൂലി നൽകാൻ സന്നദ്ധരാകും. അഴിമതി നാട്ടുനടപ്പായി മാറിയ വകുപ്പുകളിലെല്ലാം കാണാമിത്. രജിസ്ട്രേഷൻ ഉൾപ്പെടെ സബ് രജിസ്ട്രാർ ഓഫീസുകളിലെ സേവനങ്ങൾ കാലോചിതമായി പരിഷ്കരിക്കാനായാൽ കൈക്കൂലി നിയന്ത്രിക്കാനാകും. പല സേവനങ്ങളും ഇപ്പോൾ ഓൺലൈൻ മുഖേന ലഭ്യമാക്കിയിട്ടുണ്ട്. വസ്തു രജിസ്ട്രേഷനും ഓൺലൈൻ വഴിയാക്കാനുള്ള നീക്കം ആധാരമെഴുത്തുകാരുടെ പ്രതിഷേധത്തെത്തുടർന്ന് മരവിപ്പിച്ചിരിക്കുകയാണ്. സംശുദ്ധമായി കാര്യങ്ങൾ നടക്കണമെന്നാഗ്രഹിക്കുന്ന ഭരണകൂടം ജനതാത്‌പര്യത്തിനു വേണം പ്രഥമ പരിഗണന നൽകാൻ. വിജിലൻസ് പരിശോധനകളുമായി ബന്ധപ്പെട്ട കേസുകളിൽ എത്രപേർ ശിക്ഷിക്കപ്പെടുന്നെന്ന് നോക്കിയാലറിയാം വസ്തുതകൾ. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാകരുത് റെയ്‌ഡുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |