മോസ്കോ : അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഘടിപ്പിച്ചിരിക്കുന്ന റഷ്യയുടെ സോയൂസ് കാപ്സൂളിനുള്ളിലെ താപനില ഉയർന്നെന്നും എന്നാൽ ബഹിരാകാശ സഞ്ചാരികൾ സുരക്ഷിതരാണെന്നും റഷ്യൻ സ്പേസ് ഏജൻസി റോസ്കോസ്മോസ് അറിയിച്ചു.
സോയൂസിൽ ബുധനാഴ്ച ചോർച്ച കണ്ടെത്തിയിരുന്നു. ഇത് വിലയിരുത്തിയ ശേഷമാണ് റോസ്കോസ്മോസ് ഇക്കാര്യമറിയിച്ചത്. സോയൂസ് എം.എസ് - 22 കാപ്സൂളിലെ ശീതീകരണ സംവിധാനത്തിലുണ്ടായ ചോർച്ചയാണ് താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ കാരണമായത്. ചോർച്ച മൂന്ന് മണിക്കൂറിനുള്ളിൽ പരിഹരിച്ചിരുന്നു.
ചോർച്ചയുടെ പശ്ചാത്തലത്തിൽ റഷ്യൻ സഞ്ചാരികളായ സെർജി പ്രൊകോപീവ്, ഡിമിട്രി പെറ്റലിൻ എന്നിവരുടെ ബഹിരാകാശ നടത്തം മാറ്റിവച്ചിരുന്നു. താപനിലയിലെ വർദ്ധനവ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനത്തെ ബാധിച്ചില്ലെന്നും റോസ്കോസ്മോസ് വ്യക്തമാക്കി. ചെറിയ ഉൽക്ക ഇടിച്ചതാകാം ചോർച്ചയ്ക്ക് കാരണമെന്ന് കരുതുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബർ 21നാണ് സോയൂസ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. രണ്ട് റഷ്യൻ സഞ്ചാരികൾക്കൊപ്പം നാസയയിൽ നിന്നുള്ള ഫ്രാങ്ക് റൂബിയോയും സോയൂസിലുണ്ടായിരുന്നു. ദൗത്യം പൂർത്തിയാക്കി മൂവരുമായി വരുന്ന മാർച്ചിൽ സോയൂസിനെ ഭൂമിയിലേക്ക് മടക്കിയെത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ നിലവിൽ ചോർച്ച കണ്ടെത്തിയ പശ്ചാത്തലത്തിൽ സോയൂസ് സഞ്ചാരികളെ തിരികെയെത്തിക്കാൻ സുരക്ഷിതമാണെന്ന് ഉറപ്പിക്കാനുള്ള വിലയിരുത്തലുകൾ തുടരുകയാണ്.
യുക്രെയിനിൽ അധിനിവേശം ആരംഭിച്ചതിന് ശേഷം ബഹിരാകാശ മേഖലയിൽ മാത്രമാണ് റഷ്യയുമായി യു.എസ് സഹകരണം തുടരുന്നത്. ആകെ ഏഴ് ബഹിരാകാശ സഞ്ചാരികളാണ് നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |