തിരുവനന്തപുരം:മനുഷ്യനെ ആദരിക്കാത്ത അധമസംസ്ക്കാരത്തിനെതിരെ പോരാടാൻ ഗുരുചിന്ത കരുത്താകണമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ശിവഗിരി തീർത്ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോട്ടയത്തെ നാഗമ്പടം ക്ഷേത്രത്തിന് മുന്നിലെ മാവിൻചുവട്ടിൽ വച്ചാണ് ശ്രീനാരായണഗുരു തീർത്ഥാടനസമ്മേളനത്തിന് ഉപദേശിച്ചത്. അത് മനുഷ്യസമൂഹത്തിന് കാലാനുസൃതമായ ഉന്നമനം ലക്ഷ്യമിട്ടായിരുന്നു.എന്നാൽ ഇന്ന്ഒരു രാജ്യം,ഒരുഭാഷ എന്നു പറയുന്നവരാണ് രാജ്യം ഭരിക്കുന്നത്.അവർ ഫെഡറൽ സംവിധാനത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്നു.നാനാത്വത്തിൽ ഏകത്വം എന്ന ഭാരതസംസ്കാരത്തെ അവഗണിക്കുന്നു. ഇതിനെതിരെ സാംസ്കാരിക പ്രതിരോധം തീർക്കാൻ ഗുരുചിന്തകളാണ് വഴികാട്ടി.
നാട്ടിൽ അധമസംസ്കാരം പടർന്നുപിടിക്കുകയാണ്.നരബലിയും ദുരഭിമാനക്കൊലകളും വ്യാപകമാകുന്നു.
അന്ധവിശ്വാസം മനുഷ്യനെ എത്ര നീചനും മനസ്സാക്ഷി മരവിച്ചുപോയക്രിമിനലുമാക്കി മാറ്റുന്നുവെന്നതിന്റെ ഉദാഹരണമാണത്.ദുർബലമായിക്കൊണ്ടിരിക്കുന്ന കേരളീയസാമൂഹ്യ മനസ്സിന്റെ പ്രതിഫലനവുമാണിത്.ഏതായാലും, അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കും എതിരെ കേരളസർക്കാർ നിയമനിർമ്മാണവും ബോധവത്കരണവുമടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടുപോവുകയാണ്.ഇതിന് അന്ധവിശ്വാസങ്ങൾക്കെതിരെ, ദുരാചാരങ്ങൾക്കെതിരെ ഗുരു നടത്തിയ നീക്കങ്ങൾ നിത്യപ്രചോദനമാണ്.സാമൂഹ്യചിന്തയെ യുക്തിബോധവുമായി കൂട്ടിക്കെട്ടിയുണ്ടാക്കിയ കേരളത്തിലെ പുരോഗമന സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്നതിന് ഇരുട്ടിന്റെ ശക്തികൾ ശ്രമിച്ചുവരികയാണ്. ഇനിയും കെട്ടുപോയിട്ടില്ലാത്ത നവോത്ഥാന ചിന്ത ഉയർത്തിപ്പിടിച്ചുകൊണ്ട് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ അവയ്‌ക്കെതിരെ ശക്തമായ പ്രതിരോധം തീർത്തുവരുന്നുണ്ട്.
ഗുരുദേവ സന്ദേശങ്ങളെ ഈ വിധത്തിലുള്ള അടിസ്ഥാന അർത്ഥത്തിൽ തന്നെ സമീപിക്കാനും വ്യാഖ്യാനിക്കാനും കഴിഞ്ഞില്ലെങ്കിൽ മാനവികതയുടെ മഹാസന്ദേശകാരനായ ഈ മഹാഗുരുവിനെക്കൂടി ഹ്രസ്വവീക്ഷണങ്ങളുടെ, മതസങ്കുചിതത്വത്തിന്റെ ചെറുകള്ളികളിലേക്കൊതുക്കും സ്ഥാപിത താത്പര്യക്കാർ.
ഗുരുസന്ദേശങ്ങളെ വക്രീകരിച്ചു വ്യാഖ്യാനിക്കാനും ഗുരുവിനെ ഒരു പ്രത്യേക മതത്തിന്റെ സന്യാസിയാക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനെതിരെ ജാഗ്രതയുണ്ടാവണം. ആദ്യം വിഗ്രഹം പ്രതിഷ്ഠിച്ച ഗുരു പിന്നീട് അക്ഷരവും കണ്ണാടിയും ദീപവും ഒക്കെ പ്രതിഷ്ഠിക്കുന്നിടത്തേക്കു മാറി. ആ മാറ്റം തമസ്‌കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനെതിരെയും ജാഗ്രതയുണ്ടാവണമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |