SignIn
Kerala Kaumudi Online
Sunday, 06 July 2025 12.39 PM IST

മൃഗശാലയുടെ അപര്യാപ്തതകൾ

Increase Font Size Decrease Font Size Print Page

photo

അന്യസംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും തിരുവനന്തപുരം സന്ദർശിക്കാനെത്തുന്നവരുടെ ഒരു പ്രധാന ആകർഷണ കേന്ദ്രമാണ് മൃഗശാല. ഇന്ത്യയിലെ പേരുകേട്ട മൃഗശാലകളിൽ ഒന്നായിരുന്നു ഇത്. എന്നാൽ ഇന്നാകട്ടെ പലതരം അപര്യാപ്തതകളാൽ പരിതാപകരമാണ്. കാലത്തിനനുസരിച്ച് ആധുനികവത്‌കരിക്കാനും മൃഗങ്ങളെ സംരക്ഷിക്കാനും വേണ്ടുന്ന നടപടികൾ ഇവിടെ ഉണ്ടാകുന്നില്ല. മൃഗശാലയിൽ ക്ഷയരോഗം ബാധിച്ച് മാനുകൾ ഉൾപ്പെടെയുള്ള മൃഗങ്ങൾ ചത്തൊടുങ്ങുന്ന സാഹചര്യമാണ് . 2022 ഏപ്രിൽ മുതൽ 2023 ജനുവരി 20 വരെ 53 മാനുകൾ ചത്തു എന്നാണ് റിപ്പോർട്ട്. ഇതിൽ 37 എണ്ണം കൃഷ്ണമൃഗങ്ങളാണ്. ഇപ്പോഴുള്ള പ്രധാന ആശങ്ക മൃഗങ്ങളിൽ നിന്ന് രോഗം അവരെ പരിചരിക്കുന്നവരിലേക്ക് പകരുമോ എന്നതാണ്. അങ്ങനെ സംഭവിച്ചാൽ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കും.

മൃഗങ്ങൾക്ക് ചികിത്സ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും മതിയായ ജീവനക്കാർ ഇല്ലാത്തതിനാൽ ഫലപ്രദമായ തോതിലല്ല ഇതിന്റെ പ്രവർത്തനങ്ങൾ. ജീവനക്കാരുടെ ആരോഗ്യവും കൃത്യമായ ഇടവേളകളിൽ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. മൃഗങ്ങൾ ചത്തൊടുങ്ങുന്നത് വാർത്തയായപ്പോഴാണ് സർക്കാരിന്റെ സംവിധാനം കുറച്ചെങ്കിലും ഉണർന്നത്. കഴിഞ്ഞ ദിവസം മൃഗശാല സന്ദർശിച്ച മന്ത്രി ജെ. ചിഞ്ചുറാണിക്ക് ഇവിടുത്തെ അപര്യാപ്‌തതകൾ നേരിട്ട് മനസിലാക്കാൻ കഴിഞ്ഞു. അതിൽ ഏറ്റവും പ്രധാനം രോഗം ബാധിച്ച മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള സൗകര്യത്തിന്റെ കുറവാണ്. മറ്റൊന്ന് രോഗം ബാധിച്ച മൃഗങ്ങളെ പരിചരിക്കുന്ന മൃഗശാല ജീവനക്കാരിൽ പലരും മാസ്‌ക്, കൈയുറ, ബൂട്ട് തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നില്ല എന്നതാണ്. രോഗം ബാധിച്ച മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കാൻ പകരം സംവിധാനം ഒരുക്കുക എന്നത് സർക്കാർ തലത്തിൽ പരിഹരിക്കേണ്ട വിഷയമാണ്. എന്നാൽ ജീവനക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കേണ്ടത് മൃഗശാല ഡയറക്ടറുടെ ഓഫീസിന്റെ ചുമതലയാണ്. ഇതിൽ വീഴ്ച വന്നിട്ടുണ്ടെങ്കിൽ നടപടിയെടുക്കാൻ അമാന്തിക്കരുത്.

ലോകമെമ്പാടും മിണ്ടാപ്രാണികളുടെ കാര്യം മനുഷ്യരുടെ കാര്യത്തേക്കാൾ പ്രാധാന്യത്തോടെ നോക്കുന്ന കാലഘട്ടമാണിത്. വന്യജീവി സംരക്ഷണ വകുപ്പിന് കീഴിലാണ് ഇപ്പോൾ മൃഗശാല. ടൂറിസ്റ്റുകളെ ആകർഷിക്കുന്ന കേന്ദ്രമെന്ന നിലയിൽ ഇതിന്റെ നടത്തിപ്പ് ടൂറിസം വകുപ്പിന് നൽകുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്. മൃഗശാലയുടെ നവീകരണത്തിന് ഫണ്ട് കണ്ടെത്താൻ ടൂറിസം വകുപ്പിന് ബുദ്ധിമുട്ടുണ്ടാവില്ല. മന്ത്രിയുടെ മൃഗശാല സന്ദർശന വേളയിൽ പോലും മൃഗശാല ഡയറക്ടർ വിട്ടുനിന്നത് കാര്യങ്ങൾ അവിടെ അത്ര പന്തിയല്ല എന്ന ധാരണ സൃഷ്ടിക്കാൻ ഇടയാക്കുന്നതാണ്. മൃഗശാല വളപ്പിൽ അമ്മമാർക്ക് മുലയൂട്ടുന്നതിന് നിർമ്മിച്ച മുറി പൂട്ടിയിട്ട നിലയിലായിരുന്നു. സന്ദർശകർക്കായി അനുവദിച്ച പ്രൈമേറ്റ് ഇന്റർപ്രട്ടേഷൻ സെന്റർ, സന്ദർശകരുടെ വിശ്രമകേന്ദ്രം തുടങ്ങിയവയും അടച്ചിട്ട നിലയിലായിരുന്നു. മൃഗങ്ങളെ പാർപ്പിക്കുന്ന പല കൂടുകളും മോശം അവസ്ഥയിലാണ്. മാനുകളെ പ്രത്യേകമായി പാർപ്പിക്കുന്ന കൂടുകളും പൂർത്തിയാക്കിയിട്ടില്ല. കൂടുതൽ മൃഗങ്ങൾക്ക് ജീവൻ നഷ്ടമാകുന്നതിന് മുൻപ് അടിയന്തര പരിഹാരത്തിന് നടപടിയുണ്ടാകണം.

TAGS: TVM ZOO DEATHS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.