തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന് എട്ടര ലക്ഷം രൂപ ശമ്പള കുടിശിക അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത് ചിന്തയുടെ കത്തിന്റെ അടിസ്ഥാനത്തിൽ. കുടിശിക ആവശ്യപ്പെട്ടുകൊണ്ട് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ചിന്ത കത്ത് നൽകിയിരുന്നു. 2022 ഓഗസ്റ്റ് 22ന് ഈ കത്ത് എം ശിവശങ്കർ തുടർ നടപടിക്കായി അയച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടിശിക അനുവദിച്ച് ഉത്തരവിറക്കിയത്.
2017 ജനുവരി മുതൽ 2018 മേയ് വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുൻകാല പ്രാബല്യത്തോടെ ചിന്തയ്ക്ക് കിട്ടുന്നത്. ചിന്ത ജെറോം ആവശ്യപ്പെട്ടതനുസരിച്ചാണ് കുടിശിക അനുവദിക്കുന്നതെന്നും ഉത്തരവിൽ പറയുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ചെലവ് ചുരുക്കലിന് കർശന നിർദേശങ്ങളും നിലനിൽക്കെയാണ് ചിന്ത കുടിശിക ആവശ്യപ്പെട്ടതും സർക്കാർ അനുവദിച്ചതും. ലക്ഷങ്ങളുടെ കുടിശിക ചോദിച്ച് വാങ്ങുന്നത് ചർച്ചയായതോടെ അങ്ങനെയൊരു കത്തുണ്ടെങ്കിൽ അത് പുറത്തുവിടാൻ ചിന്ത മാദ്ധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കത്ത് പുറത്തുവന്നതിന് ശേഷം ചിന്ത പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |