SignIn
Kerala Kaumudi Online
Saturday, 26 July 2025 4.40 PM IST

പണമുറപ്പ് പദ്ധതിയാവരുത്

Increase Font Size Decrease Font Size Print Page

photo

തൊഴിലുറപ്പ് പദ്ധതി വിഭാവനം ചെയ്തത് സമൂഹത്തിൽ ഏറ്റവും കൂടുതൽ സാമ്പത്തിക ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനാണ്. അതുവരെ ദാരിദ്ര്യം ഉന്മൂലനം ചെയ്യാൻ വൻകിട പദ്ധതികളും മറ്റുമാണ് ആസൂത്രണം ചെയ്തത്. അതിലൂടെയുണ്ടാകുന്ന വികസനത്തിലൂടെ ദാരിദ്ര്യം മാറുമെന്നാണ് ആസൂത്രണ വിദഗ്ദ്ധർ കരുതിയത്. എന്നാൽ സമൂഹത്തിന്റെ താഴേക്കിടയിലേക്ക് വികസനത്തിന്റെ ഫലം എത്തുന്നില്ലെന്നും ഇടനിലക്കാരാണ് ഗുണം നേടുന്നതെന്നുമുള്ള തിരിച്ചറിവിൽ നിന്നാണ് തൊഴിലുറപ്പ് പദ്ധതി ജന്മം കൊള്ളുന്നത്. പണം അക്കൗണ്ടിലൂടെ നൽകാൻ തുടക്കത്തിലേ തീരുമാനിച്ചത് തട്ടിപ്പുകൾ ഒഴിവാക്കാൻ കൂടിയാണ്.

തൊഴിലിനല്ല, തൊഴിൽ ചെയ്യുന്നവർക്ക് വേതനം നൽകുന്നതിലാണ് ഈ പദ്ധതി കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചത്. ഈ ചെറിയ വേതനത്തിന് കേരളത്തിൽ ആരും കൂലിപ്പണിക്ക് പോകില്ലെന്നും അതിനാൽ തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് വിജയിക്കില്ലെന്നുമൊക്കെയാണ് മുമ്പ് ഇവിടെ പറഞ്ഞുകേട്ടിരുന്നത്. എന്നാൽ പ്രതീക്ഷയ്ക്ക് വിരുദ്ധമായി തൊഴിലുറപ്പ് പദ്ധതിക്ക് ചേരാൻ ആളുകൾ തയ്യാറായി. സ്‌ത്രീകളാണ് തൊഴിലുറപ്പ് പണിക്ക് പോകുന്നവരിൽ കൂടുതൽ. പണം കുറവെങ്കിലും ജോലി ഉറപ്പാക്കുന്നതിലൂടെ കൃത്യമായി ഒരു സംഖ്യ കൈയിൽ കിട്ടുന്നതാണ് പദ്ധതി പാവപ്പെട്ടവർക്ക് നല്‌കുന്ന പ്രയോജനം. ഇതിനായി കോടികളാണ് കേന്ദ്ര സർക്കാർ നല്കുന്നത്.

ഏതു പദ്ധതിയിലും ചില തട്ടിപ്പുകൾ നടക്കും. അതുപോലെ ചില സംസ്ഥാനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിലും ഒറ്റപ്പെട്ട തട്ടിപ്പുകൾ അരങ്ങേറിയിരുന്നു. സോഷ്യൽ ഓഡിറ്റിലൂടെ ഇത് കണ്ടെത്തുകയും തട്ടിപ്പു തടയുന്നതിനായി ചട്ടങ്ങളിൽ ഭേദഗതികൾ വരുത്തുകയും ചെയ്തിട്ടുണ്ട്. തുടക്കത്തിൽ കേരളത്തിൽ യാതൊരു തട്ടിപ്പും കൂടാതെ നടന്ന പദ്ധതിയാണിത്. എന്നാൽ ജനങ്ങൾ തിരഞ്ഞെടുത്ത പഞ്ചായത്ത് അംഗങ്ങൾ തന്നെ തൊഴിലുറപ്പ് പദ്ധതിയിൽ തട്ടിപ്പ് നടത്തി 1.68 ലക്ഷം രൂപ തട്ടിയെടുത്തതായി ഇന്നലെ ഞങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ പഞ്ചായത്തിലാണ് തട്ടിപ്പ് നടന്നത്. തൊഴിലുറപ്പ് പദ്ധതിയെ രാഷ്ട്രീയ വ്യത്യാസമില്ലാതെ പഞ്ചായത്ത് അംഗങ്ങൾ ഒന്നിച്ച് നിന്ന് പണമുറപ്പ് പദ്ധതിയാക്കി മാറ്റുകയായിരുന്നു. പാവപ്പെട്ടവർക്ക് ലഭിക്കേണ്ട 569 തൊഴിൽ ദിനങ്ങളാണ് ഒൻപത് അംഗങ്ങൾ തട്ടിയെടുത്തത്. പതിനായിരം മുതൽ 27,000 രൂപ വരെയാണ് ഓരോരുത്തരും പണിയെടുക്കാതെ കൂലിയായി വാങ്ങിയത്. പഞ്ചായത്ത് അംഗങ്ങൾക്കും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാകാമെന്ന് ചട്ടത്തിൽ പറയുന്നു. ഇത് മറയാക്കിയാണ് പേര് നല്‌കി മസ്റ്ററിംഗ് ഉൾപ്പെടെ പൂർത്തിയാക്കി സൂപ്പർവൈസറെ സ്വാധീനിച്ച് പട്ടികയിൽ ഉൾപ്പെട്ട് പണം വാങ്ങുന്നത്. ജോലിസ്ഥലത്ത് നിന്നുള്ള ഫോട്ടോ രാവിലെയും വൈകിട്ടും എടുക്കണമെന്ന വ്യവസ്ഥ ഉറപ്പാക്കാൻ ആ സമയത്ത് മാത്രമാണ് ഈ അംഗങ്ങൾ വന്നു പോയിരുന്നത്. പൂവച്ചൽ പഞ്ചായത്തിൽ നടന്ന തട്ടിപ്പ് ഒറ്റപ്പെട്ടതാകാൻ വഴിയില്ല. മറ്റ് പല പഞ്ചായത്തുകളിലും സമാന തട്ടിപ്പുകൾ നടന്നിരിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ ഇതിനെക്കുറിച്ച് അന്വേഷണം നടത്തണം.

പഞ്ചായത്ത് യോഗത്തിൽ പങ്കെടുത്ത് ഫീസ് വാങ്ങിയ ദിവസം തന്നെ തൊഴിലുറപ്പ് കൂലിയും പൂവച്ചലിൽ അംഗങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഓരോ ജില്ലയിലും തൊഴിലുറപ്പ് ഓംബുഡ്‌സ്‌മാൻ ഉള്ളതാണ്. സോഷ്യൽ ഓഡിറ്റിംഗിൽ പരാതികൾ ശരിയാണെന്ന് തെളിഞ്ഞാൽ പഞ്ചായത്ത് അംഗങ്ങളുടെ തുക തിരികെ പിടിക്കുകയും തട്ടിപ്പ് നടത്തിയതിന് ഇവരുടെ അംഗത്വം റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഉണ്ടാവുകയും വേണം. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് യാതൊരു അലംഭാവവും കാണിക്കരുത്. കാരണം ഗതിയില്ലാത്തവരുടെ പിച്ചച്ചട്ടിയിലാണ് ഇവർ കൈയിട്ട് വാരിയിരിക്കുന്നത്.

TAGS: POOVACHAL PANCHAYAT MEMBERS GRAB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.