കൊൽക്കത്ത : ഐ.എസ്.എൽ ഫുട്ബാളിൽ ഈ സീസണിലെ പ്ളേ ഓഫ് റൗണ്ട് സാദ്ധ്യതകൾ നിലനിറുത്താനായി കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനെതിരെ അങ്കത്തിനിറങ്ങുന്നു. സീസണിലെ ആദ്യ മത്സരത്തിൽ കൊച്ചിയിൽ വച്ച് 3-1ന് ഈസ്റ്റ് ബംഗാളിനെ കീഴടക്കി തുടക്കമിട്ട ബ്ളാസ്റ്റേഴ്സ് 15 മത്സരങ്ങൾപിന്നിടുമ്പോൾ 9 ജയവും 5 തോൽവികളും ഒരു സമനിലയുമുൾപ്പടെ 28 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഇന്നത്തേത് ഉൾപ്പടെ അഞ്ചുമത്സരങ്ങളാണ് ഇവാൻ വുകാമനോവിച്ചിന്റെ കുട്ടികൾക്ക് മുന്നിലുള്ളത്.
പരിക്കും തുടർതോല്‍വികളും വലച്ച ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ മത്സരത്തിൽ കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ വച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതോൽപ്പിക്കാനായത് ആശ്വാസം പകർന്നിരുന്നു. ഈ വിജയത്തോടെയാണ് മഞ്ഞപ്പട പ്ലേ ഓഫ് സാധ്യത സജീവമാക്കിയത്. ആദ്യ ഇലവനിലെ പ്രമുഖരെ പുറത്തിരുത്തി ഇറക്കിയ ടീം വിജയംകണ്ടതാണ് പ്രതീക്ഷ പകർന്നത്.യുക്രെയ്ൻ താരം ഇവാൻ കലിയൂഷ്നി, സഹൽ അബ്ദുസമദ്, നിഷുകുമാർ എന്നിവരെ പുറത്തിരുത്തിയാണ് ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെതിരേ ഇറങ്ങിയത്. പരിക്കിൽനിന്ന് മുക്തനാകാത്ത മാർക്കോ ലെസ്‌കോവിച്ചും സസ്പെൻഷൻമൂലം ഗോളി പ്രഭ്സുഖൻ ഗില്ലും ടീമിലുണ്ടായിരുന്നില്ല. എന്നാൽ, വിംഗിൽ കളിച്ച ബ്രൈസ് മിറാൻഡയുടെ തകർപ്പൻ പ്രകടനവും ദിമിത്രിയോസ് ഡയമെന്റകോസിന്റെ ഇരട്ടഗോൾവേട്ടയും ടീമിന് തുണയായി. വിംഗ്ബാക്കുകളുടെ മോശം ഫോമാണ് വെല്ലുവിളി. 15 മത്സരങ്ങളിൽ നാലെണ്ണം മാത്രം ജയിക്കുകയും 11 തോൽവികൾ ഏറ്റുവാങ്ങുകയും ചെയ്ത ഈസ്റ്റ് ബംഗാൾ ബ്ളാസ്റ്റേഴ്സിന് വലിയ വെല്ലുവിളിയാകാനിടയില്ല. ഈസ്റ്റ് ബംഗാൾ സ്വന്തം ഗ്രൗണ്ടിലാണ് ഇന്നിറങ്ങുന്നത്. 12 പോയിന്റുമായി ഒൻപതാം സ്ഥാനത്താണവർ. ഇനി ഈസ്റ്റ് ബംഗാളിനെക്കൂടാതെ ചെന്നൈയിൻ എഫ്.സി., ബെംഗളൂരു എഫ്.സി., എ.ടി.കെ. മോഹൻബഗാൻ, ഹൈദരാബാദ് എഫ്.സി. തുടങ്ങിയ ടീമുകൾക്കെതിരേയാണ് ബ്ളാസ്റ്റേഴ്സിന് മത്സരങ്ങൾ ഉള്ളത്. ചെന്നൈയിൻ, ഹൈദരാബാദ് ടീമുകൾക്കെതിരേ കൊച്ചിയിലെ ഹോംഗ്രൗണ്ടിലാണ് കളി. പ്ളേ ഓഫ് സാദ്ധ്യതകൾ ഇങ്ങനെ ആകെ 11ടീമുകൾ കളിക്കുന്ന ലീഗിൽ ആറ് ടീമുകളാണ് പ്ലേ ഓഫിലേക്ക് കടക്കുന്നത്. ഇതിൽആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ട് സെമിഫൈനലിൽ കടക്കും. മൂന്നുമുതൽ ആറുവരെ സ്ഥാനക്കാർ എലിമിനേറ്ററിൽ കളിക്കും. വിജയികൾ സെമിയിലെത്തും. 42 പോയിന്റുമായി ഒന്നാംസ്ഥാനത്തുള്ള മുംബയ് സിറ്റി പ്ലേ ഓഫ് ഉറപ്പിച്ചു. 35 പോയിന്റുള്ള ഹൈദരാബാദിന്റെ കാര്യവും ഉറപ്പാണ്. 15 കളികളിൽ 28 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. എ.ടി.കെ. (27 പോയിന്റ്), എഫ്.സി. ഗോവ (26), ബെംഗളൂരു എഫ്.സി. (22) എന്നീ ടീമുകളാണ് നാലുമുതൽ ആറുവരെ സ്ഥാനങ്ങളിലുള്ളത്. ഏഴാം സ്ഥാനത്തുള്ള ഒഡിഷ എഫ്.സി.ക്ക് 22 പോയിന്റാണുള്ളത്. അഞ്ചുറൗണ്ട് ബാക്കിനിൽക്കെ ഒഡിഷയ്ക്കുവരെ സാധ്യത നിലനിൽക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |