ടെൽ അവീവ് : തെക്കൻ ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങളിൽ വ്യാപക വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഇന്നലെ പ്രാദേശിക സമയം പുലർച്ചെയാണ് ഇസ്രയേലി യുദ്ധവിമാനങ്ങൾ ഗാസയെ ലക്ഷ്യമാക്കി ആക്രമണങ്ങൾ നടത്തിയത്. ഹമാസിന്റെ റോക്കറ്റ് നിർമ്മാണ കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്നും രാസപദാർത്ഥങ്ങൾ അടക്കം ഇവിടെ സൂക്ഷിച്ചിരുന്നെന്നും ഇസ്രയേൽ മിലിട്ടറി അറിയിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് തെക്കൻ ഇസ്രയേലിലേക്ക് ഗാസയിൽ നിന്ന് ഹമാസ് റോക്കറ്റുകൾ വിക്ഷേപിച്ചത്. ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ റോക്കറ്റുകളെ തകർത്തു. കഴിഞ്ഞയാഴ്ച വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രയേൽ സൈന്യം നടത്തിയ റെയ്ഡിനിടെ ആയുധധാരികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സാധാരണക്കാർ അടക്കം ഒമ്പത് പേർ മരിച്ചിരുന്നു. പിന്നാലെ കിഴക്കൻ ജെറുസലേമിലെ സിനഗോഗിൽ പലസ്തീൻ വംശജൻ നടത്തിയ വെടിവയ്പിൽ 7 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനിടെ പലസ്തീനിയൻ ഇസ്ലാമിക് ജിഹാദും ഹമാസും ഇസ്രയേലിന് നേരെ നിരവധി റോക്കറ്റുകൾ തൊടുക്കുകയും ഇസ്രയേൽ പ്രത്യാക്രമണവും നടത്തുകയും ചെയ്തു. ഇസ്രയേൽ - പലസ്തീൻ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ സമാധാനം നിലനിറുത്തണമെന്ന് കാട്ടി യു.എസ് രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |