തിരുവനന്തപുരം: പൊതുകടം വർദ്ധിക്കുമ്പോഴും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോഴും സംസ്ഥാനം സാമ്പത്തിക വളർച്ചയിലേക്ക് തന്നെയാണ് നീങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സാമ്പത്തിക പ്രതിസന്ധി മാത്രമല്ല കേന്ദ്രത്തിന്റെ കടമെടുപ്പ് നിയന്ത്രണവും തരണം ചെയ്‌ത് 12.01 ശതമാനം സാമ്പത്തിക വളർച്ചയാണ് കേരളം നേടിയത്. കൊവിഡ് കാലത്ത് -8.43 ശതമാനത്തിലേക്ക് കൂപ്പുകുത്തിയ ശേഷമുളള ഗംഭീര വളർച്ച.
കർശന സാമ്പത്തിക മാനേജ്‌മെന്റ് വഴി കടത്തിന്റെ തോത് 14.36 ശതമാനത്തിൽ നിന്ന് 10.16 ശതമാനമായി ചുരുങ്ങി. വമ്പൻ കടക്കെണിയിലും കേരളത്തിലെ മൊത്തം ആഭ്യന്തര ഉൽപാദനവും വ്യവസായ, വാണിജ്യ, വ്യാപാര, കാർഷിക ഉൽപാദനത്തിലും ജനങ്ങളുടെ ജീവിതനിലവാരത്തിലും വർദ്ധനയുളളതിനാൽ കേരളം വളരുക തന്നെയാണെന്നാണ് കണക്കാക്കപ്പെടുന്നത്.
സംസ്ഥാനത്ത് കൃഷിമേഖലയിൽ 0.24 ശതമാനത്തിൽ നിന്ന് 4.64 ശതമാനമാണ് വളർച്ച കൈവരിച്ചത്. റവന്യു കമ്മി 2.52 ശതമാനത്തിൽ നിന്ന് 2.29 ശതമാനമായി. ക്ഷേമ പെൻഷനുകളുടെ കാര്യത്തിൽ വിതരണം അതാത് മാസം 20നും 30നുമിടയിൽ നടത്താൻ നിർദ്ദേശിച്ചിട്ടുളളതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ കഴിഞ്ഞ ദിവസം സഭയെ അറിയിച്ചു. ഡിസംബർ, ജനുവരി മാസത്തേത് വിതരണം ചെയ്‌തിട്ടില്ല. ക്ഷേമ പെൻഷൻ വിതരണം സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ബഡ്‌ജറ്റിന് മുന്നോടിയായി ധനമന്ത്രി സഭയിൽ വച്ച റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തിന്റെ സാമ്പത്തികനില ഭദ്രമാണ്. അതിനാൽ ജനക്ഷേമ പദ്ധതികൾ ഇത്തവണ ബഡ്‌ജറ്റിലുണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത്. എന്നാൽ മുൻ ബഡ്ജറ്റിലെ തന്നെ പ്രഖ്യാപനങ്ങൾ നടപ്പിലാക്കിയത് കണക്കാക്കുമ്പോൾ ആശങ്കകളും ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |