
#സംഭവം പുനലൂർ വെട്ടിത്തിട്ട
ലിവിംഗ് വാട്ടർ ബോർഡിംഗ് സ്കൂളിൽ
കൊല്ലം: ബോർഡിംഗ് സ്കൂളിലെ ആറാം ക്ലാസുകാരനെ പാചകക്കാരന്റെ 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് തല കീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു. അടൂർ വയല മോൻസി സദനത്തിൽ സുനിലിന്റെ മൂത്തമകൻ ക്ലീറ്റസാണ് (12) ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തിൽ അറസ്റ്റിലായ കൊല്ലം പുനലൂർ വെട്ടിത്തിട്ട ലിവിംഗ് വാട്ടർ ബോർഡ് സ്കൂളിലെ പാചകക്കാരനായ റാന്നി വെച്ചൂച്ചിറ വാഴയിൽ വീട്ടിൽ ലിജു (37), കെയർ ടേക്കറായ കുന്നിക്കോട് കുറ്റിക്കോണം തണ്ണിച്ചാലിൽ മേലേതിൽ വീട് ടോം (20) എന്നിവരെ റിമാൻഡ് ചെയ്തു.
പുനലൂർ വെട്ടിത്തിട്ട ലിവിംഗ് വാട്ടർ ബോർഡിംഗ് സ്കൂളിലെ ഹോസ്റ്റലിൽ കഴിഞ്ഞ 30ന് രാത്രി ഏഴിനായിരുന്നു സംഭവം. തന്റെ 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് ലിജു ക്ലീറ്റസിനെ ഹോസ്റ്റൽ മുറിയിലെ ഹുക്കിൽ അശ കെട്ടുന്ന കയർ ഉപയോഗിച്ച് തലകീഴായി കെട്ടിത്തൂക്കുകയായിരുന്നു. തലകീഴായി തൂങ്ങി നിലവിളിച്ചപ്പോഴും പണം എവിടെയെന്ന് ചോദിച്ച് ലിജു പലതവണ പിടിച്ചുലച്ചുവെന്ന് ക്ലീറ്റസ് പൊലീസിനോട് പറഞ്ഞു. മുളയുടെ കമ്പ്കൊണ്ട് തുടകളിലും മുട്ടിന് താഴെയും അടിച്ചു. ക്ലീറ്റസിന്റെ അനുജനും നാലാം ക്ലാസ് വിദ്യാർത്ഥിയുമായ ക്രിസ്റ്റും മുറിയിലുണ്ടായിരുന്നു. സഹോദരൻ പണമെടുത്തില്ലെന്ന് ക്രിസ്റ്റിനും കരഞ്ഞുപറഞ്ഞിരുന്നു. ടോം ആണ് കെട്ടിത്തൂക്കാൻ കയർ എടുത്തുകൊണ്ടുവന്ന് കൊടുത്തത്.
തൊട്ടടുത്ത രണ്ടു ദിവസം അവധി ആയതിനാൽ അന്ന് രാത്രി എട്ടിന് അച്ഛൻ സുനിലെത്തി വീട്ടിലേക്ക് കൊണ്ടുപോയി. സാധാരണ വീട്ടിലെത്തുമ്പോൾ രണ്ടുപേരും വലിയ സന്തോഷത്തിലായിരിക്കും. അന്ന് വിഷമിച്ചിരിക്കുന്നത് കണ്ട് സുനിലും ഭാര്യയും വിവരം തിരക്കിയതോടെയാണ് ക്ലീറ്റസ് ക്രൂരമായ പീഡനത്തെക്കുറിച്ച് പറഞ്ഞത്. തുടയിൽ അടിയേറ്റ പാടുകളുണ്ടായിരുന്നു. പിതാവ് പത്തനംതിട്ട ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. ചൈൽഡ് ലൈനിൽനിന്ന് അറിയിച്ച പ്രകാരം പുനലൂർ പൊലീസ് ഇന്നലെ ക്ലീറ്റസിന്റെ മൊഴിയെടുത്തശേഷം ലിജുവിനെയും ടോമിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ലിജുവിനെ പുറത്താക്കിയതായി സ്കൂൾ അധികൃതർ പൊലീസിനെ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |