
തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിൽ ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27 ആയി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 11 ആയിരുന്നു. ആകെ വിറ്റുവരവ് 2,440.14 കോടിയായി. വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ അർദ്ധവാർഷിക അവലോകന റിപ്പോർട്ടിലാണിത്. അതേസമയം,പ്രവർത്തന ലാഭം 27.30 കോടിയായി വർദ്ധിച്ചു.
48 പൊതുമേഖലാ സ്ഥാപനങ്ങളിൽ ചവറ കെ.എം.എം.എൽ ആണ് ഏറ്റവും അധികം പ്രവർത്തന ലാഭമുണ്ടാക്കിയത് 4,548.64 ലക്ഷം. ഒക്ടോബറിൽ മാത്രം 1461.24 ലക്ഷം. കഴിഞ്ഞ വർഷം നഷ്ടം രേഖപ്പെടുത്തിയ കെൽട്രോൺ 1,268.20 ലക്ഷവും കെൽട്രോൺ ഇ.സി.എൽ 1,184 . 59 ലക്ഷം പ്രവർത്തന ലാഭം നേടി. ടി.സി.സി,കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ്എൻജിനിയറിംഗ് കമ്പനി,കയർ കോർപ്പറേഷൻ,കെ.എസ്.ഐ.ഇ,ടെൽക്ക്,എസ്.ഐ.എഫ്.എൽ,മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ,കെ.സി.സി.പി.എൽ,കയർഫെഡ്,സിൽക്ക്,ആർട്ടിസാൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ,എഫ്.ഐ.ടി,മലപ്പുറം സഹകരണ സ്പിന്നിംഗ് മിൽ,കെ. കരുണാകരൻ സ്മാരക സഹകരണ സ്പിന്നിംഗ് മിൽ,ഫോം മാറ്റിംഗ്സ്,ആലപ്പി സഹകരണ സ്പിന്നിംഗ് മിൽ,സ്മാൾ ഇൻഡസ്ട്രീസ് ഡവലപ്‌മെന്റ് കോർപ്പറേഷൻ,പ്രിയദർശിനി സഹകരണ സ്പിന്നിംഗ് മിൽ,ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ,കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി എന്നിവയാണ് നിലവിൽ ലാഭത്തിലുള്ളത്.
ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക് സംയുക്ത സംരംഭവുമായി കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് പ്രവേശിച്ചു. ഗുണനിലവാരമുള്ള മരുന്നുകൾ ഉറപ്പുവരുത്തുന്നതിനായി കെ.എസ്.ഡി.പി വിപണന കേന്ദ്രം തുറന്നു. കെ.ഇ.എല്ലിന് കർണാടകയിൽ നിന്ന് ലഭിച്ച ഓർഡറുകൾ ഉൾപ്പെടെ ബിസിനസ് വിപുലപ്പെടുത്താനായെന്നും അവലോകനത്തിൽ പറഞ്ഞു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്,ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ്,മാനേജിംഗ് ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |