
തിരുവനന്തപുരം: കേരളത്തിന്റെ ഭരണസാരത്ഥ്യം അടുത്ത അഞ്ചുവർഷം ഏതു മുന്നണിയുടെ കൈകളിലെത്തുമെന്നറിയാനുള്ള കാത്തരിപ്പിനു നാളെ വിരാമം. 25 ദിവസത്തെ കാത്തിരിപ്പാണ് ഫലപ്രാപ്തിയിലെത്തുന്നത്.
വിവിധ ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന തമിഴ്നാട്, പശ്ചിമ ബംഗാൾ, അസാം, പുതുച്ചേരി എന്നിവിടങ്ങളിലും നാളെയാണ് വോട്ടെണ്ണൽ.
കേരളത്തിൽ വോട്ടെടുപ്പ് നടന്ന ഏപ്രിൽ ഒൻപതു മുതൽ മൂന്നു മുന്നണികളിലേയും നേതാക്കളും പ്രവർത്തകരും മുൾമുനയിലാണ്. യു.ഡി.എഫ് പത്തുവർഷത്തിനുശേഷം അധികാരത്തിലെത്തുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പ്രവർത്തകർ നാളെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് പോകുന്നത്. എക്സിറ്റ് പോളുകൾ പാളിയ ചരിത്രം ഉയർത്തിക്കാട്ടി മൂന്നാം തുടർഭരണം എന്ന സ്വപ്നത്തിലാണ് ഇടതുമുന്നണി. വൻതോതിൽ വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞെന്ന ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ. ഭരണം തീരുമാനിക്കുന്നത് തങ്ങളായിരിക്കുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.
8ന് തുടക്കം; ആദ്യസൂചന 30 മിനിട്ടിൽ
43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ. രാവിലെ എട്ടിന് ആരംഭിക്കും. അരമണിക്കൂറിനകം ഫലസൂചനകൾ പുറത്തുവരും. എല്ലാ നടപടിക്രമങ്ങളും പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞടുപ്പ് ഓഫീസർ ഡോ. രത്തൻ യു.ഖേൽക്കർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |