
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) ഇടത് മുന്നണി വിട്ട് യുഡിഎഫിലേക്ക് പോകുന്നതിനുള്ള നീക്കങ്ങള്‍ തടഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലെന്ന് സൂചന. യുഡിഎഫിലേക്ക് തിരികെ പോകുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ വന്നപ്പോള്‍ പിണറായി വിജയന്‍ നേരിട്ട് മന്ത്രി റോഷി അഗസ്റ്റിനെ വിളിപ്പിക്കുകയും മുന്നണി വിടരുതെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി പിളര്‍ന്നാലും താന്‍ ഇടതിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് റോഷി അഗസ്റ്റിന്‍ മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയതായിട്ടാണ് വിവരം.
റോഷി അഗസ്റ്റിന് പുറമേ എംഎല്‍എമാരായ എന്‍ ജയരാജ്, പ്രമോദ് നാരായണന്‍ എന്നിവരും ഇടത് മുന്നണിക്കൊപ്പം തുടരണമെന്ന നിലപാടില്‍ ഉറച്ച് നിന്നു. യുഡിഎഫ് പ്രവേശന ചര്‍ച്ചകളുമായി മുന്നോട്ട് പോയാല്‍ പാര്‍ട്ടി പിളരുമെന്ന് മനസ്സിലാക്കിയാണ് ജോസ് കെ മാണി മുന്നണി മാറ്റ ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറിയതും ഇടത് മുന്നണിയില്‍ ഉറച്ച് നില്‍ക്കുമെന്ന് നിലപാട് പരസ്യമാക്കിയതെന്നുമാണ് പുറത്തുവരുന്ന വിവരം.
റോഷിയോട് മുന്നണി വിടരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടപ്പോള്‍ പാര്‍ട്ടി പിളര്‍ന്നാലും താന്‍ ഇടത് മുന്നണിക്കൊപ്പം നില്‍ക്കുമെന്ന ഉറപ്പാണ് തിരികെ നല്‍കിയത്. ഇടത് മുന്നണി വിടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഇടതിനൊപ്പം തുടരണമെന്ന നിലപാടായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്. റാന്നി എംഎല്‍എ പ്രമോദ് നാരായണനും ഇതേ നിലപാടായിരുന്നു. മറ്റൊരു എംഎല്‍എയും മുതിര്‍ന്ന നേതാവുമായ എന്‍ ജയരാജ് പാര്‍ട്ടി തീരുമാനത്തിന് ഒപ്പമെന്ന നിലപാടാണ് ആദ്യം പങ്കുവച്ചതെങ്കിലും പിന്നീട് ഇത് മാറി ഇടത് മുന്നണിക്കൊപ്പം തുടരണമെന്ന നിലപാടിലേക്ക് മാറി.
അഞ്ച് എംഎല്‍എമാരില്‍ ബാക്കിയുള്ള രണ്ട് പേര്‍, അതായത് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോബ് മൈക്കള്‍ എന്നിവര്‍ യുഡിഎഫിലേക്ക് പോകാമെന്ന നിലപാടിലായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ മിന്നും ജയം, സഭയുടെ ആവശ്യം, ചരിത്രത്തിലാദ്യമായി പാലാ നഗരസഭയില്‍ പ്രതിപക്ഷത്തിരിക്കേണ്ടിവന്ന അവസ്ഥ തുടങ്ങിയവയാണ് മുന്നണി മാറ്റത്തിന് ജോസിനെ പ്രേരിപ്പിച്ചത്. എന്നാല്‍ നീക്കവുമായി മുന്നോട്ട് പോയാല്‍ പാര്‍ട്ടി പിളരുകയും കൂടുതല്‍ എംഎല്‍എമാര്‍ ഇടതിനൊപ്പമെന്ന സ്ഥിതി വരികയും ചെയ്യുമെന്ന് തിരിച്ചറിഞ്ഞാണ് ജോസ് കെ മാണി നീക്കങ്ങള്‍ നിര്‍ത്തിവച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |