
കോട്ടയം : സ്പീക്കർക്കും മണ്ഡലത്തിൽ എന്തു വികസനവും ചെയ്യാം. വികസനത്തിന് ഒരു പരിമിതിയുമില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഏത് മന്ത്രിയേയും ഉദ്യോഗസ്ഥനെയും വിളിച്ചു വരുത്താം. തന്റെ ഭരണ പരിചയവും മൂന്നര പതിറ്റാണ്ടിലേറെ നീണ്ട സംശുദ്ധമായ പൊതു പ്രവർത്തനവും വിലയിരുത്തി എല്ലാവരോടും സമഭാവനയോടെ ഇടപെടുമെന്ന് പാർട്ടിക്ക് വിശ്വാസമുള്ളതിനാലാകാം സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ആ പദവിയുടെ മഹത്വം മനസിലാക്കി ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. പത്തുവർഷത്തെ ഇടതുമുന്നണി ഭരണകാലത്ത് കോട്ടയം മണ്ഡലത്തിൽ മുടങ്ങിക്കിടക്കുന്ന വികസന പദ്ധതികൾ ഒന്നൊന്നായി പൂർത്തിയാക്കും. ആകാശ പാത പൂർത്തിയാക്കാത്തതിനെക്കുറിച്ച് ഹൈക്കോടതി വിശദീകരണം തേടിയെങ്കിലും ഇടതുസർക്കാർ അനുകൂല മറുപടി നൽകിയില്ല. കോടതിയലക്ഷ്യമാകുമെന്നു കണ്ട് നയം തന്നെ മാറ്റി. ആകാശ പാത പൂർത്തിയാകാത്തതിനെ എതിരാളികൾ പരിഹസിച്ചെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്റെ ഭൂരിപക്ഷം 36000 ആയി ഉയർന്നു. എതിർ സ്ഥാനാർത്ഥിയ്ക്ക് തനിക്ക് ലഭിച്ച ഭൂരിപക്ഷത്തിലും 5000 വോട്ട് കുറയുകയായിരുന്നു.
വികസന പദ്ധതികളിൽ രാഷ്ട്രീയം കലർത്തരുത്
വികസന പദ്ധതികളിൽ ആരും രാഷ്ട്രീയം കലർത്തരുതെന്ന തന്റെ അഭിപ്രായത്തിൽ ഒരിക്കലും മാറ്റമില്ല. യു.ഡി.എഫ് ഭരിച്ച 2011-2016 കാലഘട്ടത്തിൽ കോട്ടയത്ത് വൻവികസനമാണ് നടന്നത്. കഴിഞ്ഞ പത്തുവർഷം ഇടതുസർക്കാരിൽ നിന്ന് നിലവിലെ വികസന പദ്ധതികൾ പൂർത്തീകരിക്കാനും പുതിയവ തുടങ്ങാനുമുള്ള പിന്തുണ കിട്ടിയില്ല. ഇനി ആ വിഷമം തീരും. ആകാശ പാത നവീകരിക്കും. കോടിമത രണ്ടാംപാലം ഉടൻ തുറക്കും. ഈരേക്കടവ് മണിപ്പുഴ ബൈപാസ് മുളങ്കുഴവരെ നീട്ടും. നെഹ്‌റു സ്റ്റേഡിയം വികസനവും ചിങ്ങവനത്തെ സ്പോർട്സ് കോംപ്ലക്സുമെല്ലാം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |