കൊല്ലം: കളക്ടറേറ്റിൽ ഏഴിടത്ത് ബോംബ് പൊട്ടുമെന്ന ഭീഷണിക്കത്തിൽ കളക്ടറേറ്റും വിവിധ കോടതികളും പ്രവർത്തിക്കുന്ന കൊല്ലം സിവിൽ സ്റ്റേഷനും ഞെട്ടിത്തരിച്ചു. പൊലീസ് ഇരച്ചുപാഞ്ഞെത്തി ഓഫീസുകളിൽ നിന്ന് ഇറങ്ങാൻ നിർദേശിച്ചതിനൊപ്പം പൊലീസ് നായയും ഫയർഫോഴ്സും എത്തിയതോടെ ജീവനക്കാരും ആവശ്യങ്ങൾക്കെത്തിയ പൊതുജനങ്ങളും ഏറെ നേരം മുൾമുനയിലായി.
കളക്ടറേറ്റിലെ തപാൽ സെക്ഷനിൽ ഉച്ചയ്ക്ക് 12 ഓടെ തുറന്ന കത്തിലാണ് ഭീഷണി സന്ദേശം ഉണ്ടായിരുന്നത്. ഇതോടെ ജീവനക്കാർ കളക്ടറെ വിവരം അറിയിച്ചു. തൊട്ടുപിന്നാലെ വെസ്റ്റ് സി.ഐയെത്തി കത്ത് കസ്റ്റഡിയിലെടുത്തു. വ്യാജ ഭീഷണിയാണെന്ന് ആദ്യമേ സംശയം ഉണ്ടായിരുന്നെങ്കിലും പൊലീസ് പരിശോധന നടത്താൻ തീരുമാനിച്ചു. സമയം പിന്നിടുന്തോറും സിവിൽ സ്റ്റേഷനുള്ളിൽ പൊലീസ് സാന്നിദ്ധ്യം വർദ്ധിച്ചെങ്കിലും ഭീഷണിയുടെ വിവരം ജീവനക്കാർക്കിടയിലേക്ക് പരന്നിരുന്നില്ല.
ഉച്ചയ്ക്ക് 1.30 ഓടെ ഫയർഫോഴ്സും ഡോഗ് സ്ക്വാഡും ചീറിപ്പാഞ്ഞെത്തി. ഓഫീസുകളിൽ നിന്ന് പുറത്തിറങ്ങാൻ നിർദേശിച്ചതോടെ മോക്ഡ്രില്ലാണെന്ന് പലരും തെറ്റിദ്ധരിച്ചു. പിന്നീട് ഭീഷണിക്കത്തിന്റെ കാര്യം സ്ഥിരീകരിച്ചതോടെ ഭയം നിറഞ്ഞു.
ഡോഗ് സ്ക്വാഡിലെ രണ്ട് നായകൾ ഓഫീസുകളും ജഡ്ജിമാരുടെ ചേംബറുകളും ഓരോന്നായി കയറിയിറങ്ങി മണം പിടിച്ചു. മൂന്നുമണി കഴിഞ്ഞിട്ടും പ്രശ്നങ്ങളുണ്ടാകാഞ്ഞതോടെ ജീവനക്കാരുടെ മനസുകളിലെ ആശങ്ക ഒഴിഞ്ഞു. ഭീഷണി സന്ദേശമറിഞ്ഞ് വിവിധ ആവശ്യങ്ങൾക്കെത്തിയ പൊതുജനങ്ങളിൽ വലിയൊരു വിഭാഗം മടങ്ങിയെങ്കിലും നേരത്തെ നിശ്ചയിച്ച യോഗങ്ങളിൽ പലതും കളക്ടറേറ്റിൽ കൃത്യമായി നടന്നു. വൈകിട്ട് അഞ്ചര വരെ പരിശോധന നീണ്ടു.
ഭീഷണി കൈയെഴുത്തിൽ
'കളക്ടറേറ്റിൽ ഏഴിടത്ത് ഉഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കൾ വച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2.12നും 2.38നും ഇടയിൽ അവ പൊട്ടും. എല്ലാവരും ചിന്നിച്ചിതറും എന്ന് 'റേ" " എന്നിങ്ങനെ മാത്രമായിരുന്നു കൈ കൊണ്ട് എഴുതിയ കത്തിലെ ഉള്ളടക്കം. കത്തെഴുതിയ ആളുടേതെന്ന പേരിൽ ഒരു ഫോൺ നമ്പർ കത്തിലുണ്ടായിരുന്നു. പക്ഷേ അത് അഞ്ചാലുംമൂട്ടിലുള്ള സാധുവായ വീട്ടമ്മയുടേതായിരുന്നു. അവർക്ക് ഭീഷണിക്കത്തുമായി ബന്ധമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊല്ലം ഹെഡ്പോസ്റ്റ് ഓഫീസ് പരിധിയിലെ തപാൽ പെട്ടികളിൽ ഏതിലോ നിക്ഷേപിച്ചതാണ്. ഹെഡ് പോസ്റ്റ് ഓഫീസിലെ സീൽ മാത്രമാണ് കത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഹെഡ് പോസ്റ്റ് ഓഫീസ് പരിധിയിൽ 26 തപാൽ പെട്ടികളുണ്ട്. ഇവയിൽ ഏതിൽ നിക്ഷേപിച്ചതാണെന്ന് കണ്ടെത്തുക പ്രയാസമാണ്.
പഴയ കത്തുകളും പൊങ്ങി
കളക്ടറേറ്റിൽ ലഭിച്ച ഭീഷണിക്കത്തിനെക്കുറിച്ചുള്ള വിവരം പുറത്ത് വന്നതിന് പിന്നാലെ ജഡ്ജിമാരും ചില ഉദ്യോഗസ്ഥർക്കും നേരത്തെ ലഭിച്ച 18 ഓളം ഭീഷണിക്കത്തുകൾ പൊലീസിന് കൈമാറി. ഇവയിൽ ഭൂരിഭാഗവും ഇന്നലെ ലഭിച്ച കത്തിലെ കൈയക്ഷരത്തിൽ എഴുതിയതായിരുന്നു. വ്യാജമാണെന്ന ഉറപ്പുള്ളതിനാൽ ലഭിച്ചവർ അവ കൈവശം സൂക്ഷിച്ചിരിക്കുകയായിരുന്നു. 2019ൽ ലഭിച്ച കത്തും ഇക്കൂട്ടത്തിലുണ്ട്. നിരന്തരം ഭീഷണിക്കത്ത് അയയ്ക്കുന്ന വിരുതനെ കണ്ടെത്താൻ വെസ്റ്റ് സി.ഐയും കൺട്രോൾ റൂം സി.ഐയുമടങ്ങിയ പ്രത്യേക സംഘം രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |