ലഖ്നൗ: കാറിനടിയിൽ കുടുങ്ങിയ മൃതദേഹം പത്തുകിലോമീറ്ററിലധികം വലിച്ചിഴച്ചയാൾ അറസ്റ്റിൽ. പുതുവർഷദിനത്തിൽ യുവതിയെ കാറിടിച്ചശേഷം കിലോമീറ്ററുകളോളം വലിച്ചിഴച്ച സംഭവത്തിന് സമാനമായ സംഭവമാണ് ഇന്ന് പുലർച്ചയോടെ ഉത്തർപ്രദേശിലെ മഥുരയിൽ ഉണ്ടായത്.
അജ്ഞാതന്റെ മൃതദേഹവുമായി പത്തു കിലോമീറ്ററോളം സഞ്ചരിച്ച കാറിന്റെ ഡ്രെെവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ ആളെ ഇടിച്ചുവീഴ്ത്തിയശേഷം വണ്ടി നിർത്താതെ ഓടിച്ചു പോകുകയായിരുന്നു എന്നാണ് വിവരം. ഡൽഹി സ്വദേശി വീരേന്ദർ സിംഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ മറ്റേതെങ്കിലും വാഹനാപകടത്തിൽ മരിച്ചയാളിന്റെ മൃതദേഹം തന്റെ കാറിൽ കുടുങ്ങിയതാകാമെന്നും മൂടൽമഞ്ഞ് കാരണം അറിയാതിരുന്നതാണെന്നും വീരേന്ദർ പൊലീസിനോട് പറഞ്ഞു. മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ആഗ്രയിൽ നിന്ന് പുലർച്ചെ നാലുമണിക്ക് നോയിഡയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു വിരേന്ദർ. ഇയാൾ യമുന എക്‌സ്പ്രസ് വേയില്‍ മഥുരയ്ക്ക് സമീപത്തെ ടോൾ ബൂത്തിൽ എത്തിയപ്പോഴാണ് കാറിൽ മൃതദേഹം കുടുങ്ങിയത് സുരക്ഷാ ജീവനക്കാർ കണ്ടെത്തിയത്. തുടർന്ന് കാർ തടഞ്ഞ് വീരേന്ദറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സിസിടിവി ക്യാമറകൾ പരിശോധിച്ച് മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ജനുവരി 1ന് പുലർച്ചെ ഡൽഹിയിൽ ഇരുപതുകാരിയായ അഞ്ജലി സിംഗിനെ കാറിടിച്ചുവീഴ്ത്തിയ ശേഷം 13 കിലോമീറ്റർ വലിച്ചിഴച്ച സംഭവം വൻ വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |