തിരുവനന്തപുരം: മലയാളത്തിലെ ആദ്യ സിനിമ 'വിഗതകുമാര'നിൽ സവർണ
കഥാപാത്രമായി അഭിനയിച്ചതിന്റെ പേരിൽ നാട്ടിലെ ജന്മിമാരും കിങ്കരന്മാരും ഓടിച്ചുവിട്ട പി.കെ.റോസിയെന്ന ദളിത് കലാകാരിക്ക് ഒടുവിൽ ഗൂഗിളിന്റെ ആദരം. സാംസ്കാരിക കേരളം മന:പൂർവം വിസ്മരിച്ച മലയാള സിനിമയിലെ ആദ്യ നായികയുടെ 120-ാം ജന്മവാർഷികത്തിന്റെ ഭാഗമായി, ഗൂഗിൾ റോസിയുടെ ചിത്രമുള്ള ഡുഡിലൊരുക്കി.
ജെ.സി.ഡാനിയേൽ ഒരുക്കിയ 'വിഗതകുമാര'ന്റെ ആദ്യ പ്രദർശനത്തെ തുടർന്നാണ് സവർണ്ണ സംഘം റോസിയുടെ വീട് അഗ്നിക്കരിയാക്കിയത്. അഭയം തേടി
പാഞ്ഞ റോസി തമിഴ്നാട് ഭാഗത്തേക്കുള്ള ലോറിയിൽ കയറി രക്ഷപ്പെട്ടു. ലോറി ഡ്രൈവർ
കേശവപിള്ളയുടെ ഭാര്യയായി രാജമ്മാളെന്ന പേരിൽ നാഗർകോവിലിലെ ഓട്ടുപുരത്തെരുവിൽ താമസിച്ചതിന്റെയും, ഇടയ്ക്കൊക്കെ ഭർത്താവിനൊപ്പം ജന്മനാട്ടിൽ വന്നു
പോയതിന്റെയും വിവരങ്ങൾ 2012 ഏപ്രിൽ 25ന് കേരളകൗമുദിയാണ് പുറത്തുകൊണ്ടുവന്നത്. ജെ.സി.ഡാനിയേലിനെ കുറിച്ച് കമൽ സെല്ലുലോയ്ഡ് എന്ന സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ പുറത്തുവന്ന ഈ വാർത്ത കേരളത്തിലാകെ ചർച്ചയായി. സിനിമാപ്രവർത്തകർ തേടിക്കൊണ്ടിരുന്ന വലിയ സത്യമാണ് കേരളകൗമുദി വെളിച്ചത്തു കൊണ്ടുവന്നതെന്നായിരുന്നു അന്ന് നടൻ തിലകൻ പ്രതികരിച്ചത്. 1988ൽ 84-ാം വയസിലാണ് റോസി മരണമടഞ്ഞത്.
മികച്ച നടിക്കുള്ള അവാർഡിന്റെ
പേരുപോലും നൽകാൻ മടി
'സെല്ലുലോയ്ഡി'ന്റെ പൂജാ ചടങ്ങ് നടന്ന 2012 സെപ്തംബർ 10ന് ഏപ്രിൽ 25ലെ കേരളകൗമുദി പത്രവുമായി എത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് പി.കെ.റോസിയുടെ പേരിൽ സിനിമാ പുരസ്കാരം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. പക്ഷേ, പിന്നീട് സാംസ്കാരിക വകുപ്പിൽ നിന്ന് അനുകൂല നടപടികളുണ്ടായില്ല. 2021 ജനുവരിയിൽ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ, മികച്ച നടിക്കുള്ള പുരസ്കാരം നേടിയ കനി കുസൃതി ഈ പുരസ്കാരത്തിന് പി.കെ.റോസിയുടെ പേര് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വിഗതകുമാരൻ 1928ൽ ചിത്രീകരണം ആരംഭിച്ച് 1930ൽ റിലീസ് ചെയ്തു. സിനിമയിൽ സരോജമെന്ന നായർ സ്ത്രീയെയാണ് റോസി അവതരിപ്പിച്ചത്. ചിത്രത്തിലെ നായകനും ജെ.സി . ഡാനിയേലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |