ശ്രീനാരായണ ഗുരുദേവൻ ഒരു പുതുയുഗപ്പിറവിക്ക് നാന്ദി കുറിച്ച മഹാസംഭവമാണല്ലോ അരുവിപ്പുറം പ്രതിഷ്ഠ. 1888- ലെ മഹാശിവരാത്രി നാളിലാണ് പ്രതിഷ്ഠ നടന്നത്. അരുവിപ്പുറം വിപ്ലവം എന്ന പേരിൽ പിൽക്കാലത്ത് പ്രസിദ്ധി നേടിയ ആ അദ്ധ്യാത്മ വിപ്ലവം നമ്മുടെ നാടിനെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കാൻ പര്യാപ്തമായി. ശവസമാനമായിക്കിടന്ന സമൂഹത്തെ ശിവസമാനമായി മാറ്റാൻ അരുവിപ്പുറം വിപ്ലവം നിദാനമായി. അത് മഹാഗുരുവിന്റെ അവതാര കൃത്യനിർവഹണത്തിന്റെ ആരംഭം കുറിക്കലായി. പ്രതിഷ്ഠയോടുകൂടി ഗുരുദേവൻ
ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്
എന്ന വിശ്വസന്ദേശവും നൽകി. അരുവിപ്പുറത്തുള്ളതുപോലെ ആലുവാ അദ്വൈതാശ്രമത്തിൽ മറ്റൊരു ശിവരാത്രി നാളിലാണ് ആദ്യത്തേതെന്ന് വിളിക്കപ്പെടാവുന്ന സർവമത മഹാസമ്മേളനം ഗുരുദേവൻ സംഘടിപ്പിച്ചത്. ലോക ചരിത്രത്തിലാദ്യമായി നടന്ന സർവമത സമ്മേളനമായി ഗണിക്കപ്പെടുന്നത് ചിക്കാഗോ സമ്മേളനമാണ്. ഭാരതജനതയുടെ അഭിമാനഭാജനമായ വിവേകാനന്ദ സ്വാമികൾ ഈ സമ്മേളനത്തിൽ പങ്കെടുത്ത് 'അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെ" എന്ന് സംബോധന ചെയ്തത് ഭുവന പ്രസിദ്ധമാണ്. ഇത് ലോകചരിത്രത്തിൽ മായാമുദ്രകൾ പതിപ്പിച്ചു. അതുവരെയും സ്വന്തം രാജ്യവും സ്വന്തം മതവുമെന്ന സ്വാർത്ഥ ബോധത്തിൽ കഴിഞ്ഞിരുന്ന ജനതയ്ക്ക് അതിനപ്പുറം മനുഷ്യരാശിയെ ഏകതയിൽ കാണാനുള്ള മഹത് ദർശനമാണ് വിവേകാനന്ദ സ്വാമികൾ നൽകിയത്. ചിക്കാഗോ സമ്മേളനത്തിന് അഞ്ച് വർഷം മുമ്പാണ് 1888 ൽ സർവരും സോദരത്വേന വാഴുന്ന ഏക ലോകത്തെ ശ്രീനാരായണ ഗുരുദേവൻ വിഭാവനം ചെയ്തത് എന്ന കാര്യം ഇവിടെ എടുത്തു പറയേണ്ടതായിട്ടുണ്ട്. പക്ഷേ കേരളക്കരയിൽ നിന്നുകൊണ്ട് ഗുരു പ്രഖ്യാപിച്ച ഏകലോക ദർശനം വേണ്ടവണ്ണം വിലയിരുത്താൻ സമൂഹത്തിന് എന്തിന് ശ്രീനാരായണ പ്രസ്ഥാനത്തിന് പോലും സാധിച്ചില്ല.
ആദ്യ സർവമതസമ്മേളനം എന്നുപറയുന്ന ചിക്കാഗോ സമ്മേളനം കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതിന്റെ നാനൂറാം വാർഷികം പ്രമാണിച്ച് അമേരിക്കൻ ഗവൺമെന്റ് സംഘടിപ്പിച്ചതാണ്. മനുഷ്യരെല്ലാം ഒന്ന് എന്നുള്ള ഗുരുവിന്റെ താത്വിക ദർശനം പോലെ ഒരു ദർശനം ചിക്കാഗോ സമ്മേളനത്തിന്റെ പിന്നിലുണ്ടായിരുന്നോ എന്ന് സംശയമാണ്. ഈ സമ്മേളനത്തിൽ നിരവധി മഹത് വ്യക്തികൾ പങ്കെടുത്ത് തങ്ങളുടെ മതത്തിന്റെ വൈശിഷ്ട്യം ഊന്നിപ്പറയുകയായിരുന്നു, എന്നാൽ 'പലമതസാരവുമേകമെന്ന" തത്വദർശനത്തിന്റെ അടിസ്ഥാനത്തിൽ 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി". 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്നു തുടങ്ങിയ മനുഷ്യനിഷ്ഠമായ ഏകത്വ ദർശനത്തിന്റെ വെളിച്ചത്തിൽ ഒരു വിശ്വമഹാഗുരു മാർഗനിർദ്ദേശം നൽകി സംഘടിപ്പിച്ചതാണ് അദ്വൈതാശ്രമത്തിൽ നടന്ന സർവമതസമ്മേളനം. അതും ശിവരാത്രി നാളിൽത്തന്നെ സംഘടിപ്പിക്കാൻ ഗുരുദേവൻ പ്രത്യേകം ശ്രദ്ധിച്ചു. ആലുവ സമ്മേളനത്തിന്റെ ശതാബ്ദിയാണ് 2023-24 .
ഗുരുദേവന്റെ താത്വിക ദർശനത്തിൽ ശിവപെരുമാന് നൽകുന്ന സ്ഥാനം എത്രയും ചിന്തനീയമാണ്. മറ്റൊരു പുണ്യനാളും തിരഞ്ഞെടുക്കാതെ ശിവരാത്രി തന്നെ ശിവപ്രതിഷ്ഠക്കായി തിരഞ്ഞെടുത്തത് എത്രയും പഠനാർഹമാണ്.
ലോകത്തിലേക്ക് ഏറ്റവും പഴക്കം ചെന്ന സംസ്കാരമാണ് ദ്രാവിഡ സംസ്കാരം. ലോകമെങ്ങും ദ്രാവിഡ സംസ്കാരം നിറഞ്ഞു നിന്നിരുന്നെന്ന് റഷ്യയിലും ചൈനയിലും ഇന്തോനേഷ്യയിലും മറ്റും നടന്ന പുരാവസ്തു ഗവേഷണങ്ങളിലൂടെ വെളിപ്പെട്ടിട്ടുണ്ട്. പശുപതിയായ ശിവപെരുമാന്റെ സമാരാധനയ്ക്ക് മനുഷ്യനോളം തന്നെ പഴക്കമുണ്ടെന്ന് പറയാം. ദൈവസങ്കല്പമനുസരിച്ച് പതി എല്ലാറ്റിനും കാരണഭൂതമായ പരമതത്വവും പശു ജീവനും പാശം ജീവന്റെ ബന്ധനവുമാകുന്നു. ബന്ധനത്തിൽനിന്നും ജീവന്റെ മോചനവും പതിയെ പ്രാപിക്കലും സിദ്ധാന്തമാകുന്നു. ഗുരുദേവന്റെ പല കൃതികളിലും ഈ പതിപശുപാശം എന്നീ സങ്കല്പങ്ങൾ കാണാനാവും. ഗുരുദേവൻ വർക്കല കുന്നിന് ശിവഗിരി എന്ന് പേരിട്ടതും ശിവനെയും ശിവകുടുംബത്തിൽപ്പെട്ട ദേവതമാരെയും ആധാരമാക്കി കൂടുതലായി കൃതികൾ രചിച്ചതും ഈ മൂർത്തികളെ കൂടുതലായി പ്രതിഷ്ഠിക്കുകയും ചെയ്തതിൽ നിന്നും ഗുരുദേവന്റെ ശൈവാഭിമുഖ്യം പ്രകടമാണ്. വേദാന്ത സിദ്ധാന്ത സമ്പ്രദായങ്ങളെ സമന്വയിപ്പിക്കുന്ന ഗുരുദേവന്റെ അസാധാരണത്വം ഇവിടെ വെളിപ്പെടുന്നുണ്ട്. മറ്റു ദേവതകളെക്കാൾ ഉപരിയായി ദ്രാവിഡ മൂർത്തിയായ ശിവനെത്തന്നെ ഗുരു കൂടുതലായും ആവിഷ്കരിച്ചു. ജാതി -ചാതുർവർണ്യ വ്യവസ്ഥകൾക്കിപ്പുറമുള്ള സങ്കല്പത്തിലാകണം ഇത്. ചരിത്രഗതിയിൽ ചാതുർ വർണ്യത്തെക്കുറിച്ചുള്ള ആദ്യപരാമർശം കാണുന്നത് വേദത്തിലെ പുരുഷ സൂക്തത്തിലാണ്. പുരുഷസൂക്തമാകട്ടെ വൈഷ്ണവ സങ്കല്പത്തിലധിഷ്ഠിതവുമാണ്. അതുകൊണ്ടു കൂടിയാവണം ശൈവദർശനവുമായി ഗുരുദേവൻ താദാത്മ്യം പ്രഖ്യാപിച്ചത്. ലോകരക്ഷയ്ക്കായി ശിവപ്പെരുമാൻ ഉണർവോടുകൂടി ഇരുന്ന ശിവരാത്രി നാൾ ഗുരുദേവൻ അദ്ധ്യാത്മ വിപ്ലവത്തിന്റെ പുണ്യദിനമായി തിരഞ്ഞെടുത്തത് അതുകൊണ്ടാണ് . ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ പുരുഷാർത്ഥങ്ങളുടെ ശൈവഭാവമാണ് ശിവസ്വരൂപം. നാഗങ്ങളെ ശരീരത്തിലണിഞ്ഞ് പുലിത്തോലിലിരുന്ന് കഴുത്തിൽ കാളകൂട വിഷവുമായി ജടയിൽ ഗംഗയെയും ഇരുത്തി ചന്ദ്രനെ ഉയർത്തികാട്ടി പ്രകാശിക്കുന്ന ശിവസ്വരൂപം ആത്മതത്വത്തിന്റെ ആവിഷ്കാരമാണ്. കാളകൂടം ഭക്ഷിച്ച് ലോകരെ രക്ഷിക്കാൻ നിലകൊണ്ട മഹാദേവനൊപ്പം എല്ലാ ദേവീദവന്മാരും ഉണർവോടെ നിലകൊണ്ടു എന്നാണ് പുരാണം വെളിപ്പെടുത്തുന്നത്.
അതിനാൽ മഹാശിവരാത്രി നമ്മുടെ നവോത്ഥാന ദിനമാണ്. അദ്ധ്യാത്മിക വിപ്ലവത്തിന് തുടക്കം കുറിക്കാൻ ഗുരുദേവൻ തിരഞ്ഞെടുത്ത ശിവരാത്രി നാൾ പുതുയുഗപ്പിറവിയുടെ - ശ്രീനാരായണ യുഗത്തിന്റെ ആരംഭം കുറിക്കലായി.
നെയ്യാറിന്റെ തീരത്ത് ശിവപ്രതിഷ്ഠയും ചൂർണ്ണികാ നദീതീരത്ത് സർവമത സമ്മേളനവും.രണ്ടും മനുഷ്യനെ ഏകതയിലേക്ക് നയിക്കുവാൻ മഹാഗുരു സംഘടിപ്പിച്ച മഹാദിനങ്ങളായതു ശിവരാത്രി നാളിലൂടെയാണ്. ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ശിവരാത്രി ആഘോഷങ്ങളുണ്ട്. അതുപോലെ ഗുരുദേവ പ്രസ്ഥാനത്തിൽ നൂറുകണക്കിന് ശിവക്ഷേത്രങ്ങളുണ്ട്. കോടിക്കണക്കിനാളുകളെ മതസമന്വയത്തിലേക്കും മതസൗഹാർദ്ദത്തിലേക്കും ശാന്തിയിലേക്കും സമാധാനത്തിലേക്കും നയിച്ചത് ശിവരാത്രി ദിനങ്ങളാണ്. അങ്ങനെ ശിവരാത്രി മാനവ പുരോഗതിക്കുള്ള ദിനമായി ഗുരുദേവൻ മാറ്റിയെടുത്തു. അതിനാൽ മഹാശിവരാത്രി എല്ലാവരും ആഘോഷിക്കണം. കേരളീയ ജനതയ്ക്കാകമാനം ഇതിനു ചുമതലയുണ്ട്. ഏവരും ഗുരുചിന്തയോടൊപ്പം ചേരണം. ഗുരുദേവ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും ശിവരാത്രിയെ നവോത്ഥാന ദിനമായി ആഘോഷിക്കണമെന്ന് ഗുരുദേവ സംന്യസ്ഥ ശിഷ്യപരമ്പരയുടെ പേരിൽ അഭ്യർത്ഥിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |