കോഴിക്കോട്: സി.എൻ.ജി, ഇലക്ട്രിക് തുടങ്ങിയ ന്യൂജെൻ ഓട്ടോകളിലേക്ക് കാലം മാറിക്കൊണ്ടിരിക്കുമ്പോൾ, കെ.ആർ.ഡി 3247 എന്ന നമ്പറിലുള്ള ഗുഡ്സ് ഓട്ടോറിക്ഷ കണ്ട് എല്ലാവരും കൗതുകത്തോടെ നോക്കും, ഏത് മോഡലാ എന്ന് ചോദിക്കും. 1980 മോഡൽ ലാമ്പ്രെട്ട എന്ന് പറയുമ്പോൾ ഉടമ വിശ്വന് അഭിമാനം. 43 വർഷം പഴക്കമുള്ള 'ഓട്ടോ മുത്തച്ഛൻ' ഇപ്പോഴും ന്യൂജെനിനെ വെല്ലും. അത്രയ്ക്ക് റണ്ണിംഗ് കണ്ടിഷൻ. വിശ്വനെ ഇപ്പോഴും അല്ലലില്ലാതെ കൊണ്ടുപോകുന്ന ജീവനോപാധി.
ഇത്രയും പഴക്കമുള്ള ഓട്ടോകൾ പലർക്കുമുണ്ടാകാം. എന്നാൽ ഇപ്പോഴും പെർമിറ്റുള്ള വാണിജ്യ വാഹനം ഉണ്ടാവാനിടയില്ലെന്ന് കോഴിക്കോട് എലത്തൂർ സ്വദേശിയായ 73 കാരൻ എം.എൻ.വിശ്വൻ പറയുന്നു. വിറക്, നാളികേരം, പന്തൽ ഉപകരണങ്ങൾ അങ്ങനെ എന്തും കൊണ്ടുപോകാൻ കണ്ടിഷൻ.
1990ലാണ് അന്ന് പത്തുവർഷം പഴക്കമുള്ള ഗുഡ്സ് ഓട്ടോ വിശ്വൻ സ്വന്തമാക്കുന്നത്.
23 വർഷം മുമ്പ് പെർമിറ്റ് പുതുക്കുന്നതിന് പ്രതിസന്ധി നേരിട്ടപ്പോൾ സഹായിച്ചത് അന്ന് കോഴിക്കോട് കളക്ടറായിരുന്ന ഉഷ ടൈറ്റസാണ്. കളക്ടറെ നേരിട്ട് കണ്ട് നേരിട്ട് സങ്കടം പറഞ്ഞു. മറ്റൊരു ജോലിയും അറിയില്ലെന്ന് ബോദ്ധ്യപ്പെടുത്തി.
ഇറ്റാലിയൻ ഇന്നസെന്റി എൻജിനാണ് ഈ പെട്രോൾ ഓട്ടോയ്ക്കുള്ളത്. മൈലേജ് കുറവാണെങ്കിലും ഇപ്പോഴും ഒറ്റച്ചവിട്ടിന് സ്റ്റാർട്ടാകും. ഇൻഷ്വറൻസ്, ടാക്സ്, പുകപരിശോധന സർട്ടിഫിക്കറ്റ് എന്നിവയെല്ലാമുണ്ട്. ഫിറ്റ്നസ് ഉള്ളതിനാൽ പെർമിറ്റ് പുതുക്കുന്നതിൽ തടസമില്ല. അടുത്ത ആഗസ്റ്റ് വരെ നിലവിലെ പെർമിറ്റുണ്ട്. തനിക്ക് പ്രായമേറിയതിനാൽ ഏറെ ദൂരത്തേക്കുള്ള ഓട്ടം ഇപ്പോൾ എടുക്കാറില്ലെന്ന് വിശ്വൻ പറയുന്നു. വിമലയാണ് വിശ്വന്റെ ഭാര്യ, രജിൽരാജ്, രാജേഷ്, സുബിജ എന്നിവർ മക്കൾ.
സിനിമയിലുമെത്തി
ഇതുവരെ ഓട്ടോയ്ക്ക് പേരിട്ടിട്ടില്ല. ഏവരും വിസ്മയത്തോടെ നോക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നതിനാൽ 'വിസ്മയ' എന്ന പേരിട്ടാലോ എന്ന ആലോചനയിലാണ് വിശ്വൻ. മോഹൻലാലിന്റെ അദ്വൈതം എന്ന സിനിമയുടെ ഭാഗമാകാനും ഓട്ടോയ്ക്ക് ഭാഗ്യം ലഭിച്ചു.
അന്ന് 100 രൂപ
ഓട്ടോ വാങ്ങിയ കാലത്ത് ലഭിച്ചിരുന്ന വരുമാനം ദിവസം 100 രൂപ. ഇന്ന് 700 രൂപാവരെ കിട്ടുമെങ്കിലും അധികം ഓട്ടം പോകാത്തതിനാൽ 300 രൂപാവരെ കിട്ടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |