SignIn
Kerala Kaumudi Online
Thursday, 19 September 2024 4.14 PM IST

തലവേദന ഒഴിയാതെ സി.പി.എമ്മും സർക്കാരും,​ ശിവശങ്കറിന്റെ അറസ്റ്റിൽ വീണ്ടും മുറുകി സ്വർണക്കടത്ത് വിവാദം

Increase Font Size Decrease Font Size Print Page
sivasankar

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ നയതന്ത്ര സ്വർണക്കടത്ത് വിവാദം ഇടതുമുന്നണിക്കും സി.പി.എമ്മിനും വീണ്ടും തലവേദനയായി.

സർവീസിൽ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് ശിവശങ്കർ ഈ രാഷ്ട്രീയ ഭൂകമ്പത്തിൽ നാലാം തവണയും അറസ്റ്റിലാവുന്നത്. അതിന് പിന്നാലെ സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി രംഗത്തിറങ്ങി. യു.ഡി.എഫും ബി.ജെ.പിയും മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് ആക്രമണമുന കേന്ദ്രീകരിച്ചതോടെ പുതിയ രാഷ്ട്രീയപ്പോരിനും വഴി തുറന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി ഈ മാസം 20ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ കാസർകോട്ട് നിന്ന് സംസ്ഥാന ജാഥ ആരംഭിക്കാനിരിക്കെ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന രാഷ്ട്രീയ സാഹചര്യമാണ്. ബഡ്‌ജറ്റിലെ നികുതി, സെസ് നിർദ്ദേശങ്ങൾക്കെതിരായ സമരങ്ങൾക്കിടയിലാണ് ലൈഫ് മിഷൻ കോഴയടക്കമുള്ള സ്വർണക്കടത്ത് വിവാദങ്ങൾ വീണ്ടും ഉരുൾപൊട്ടിയെത്തുന്നത്. ജാഥയിലുടനീളം ഇവയെ പ്രതിരോധിക്കേണ്ടി വരുന്നത് സി.പി.എമ്മിന് തലവേദനയാകും. അവഗണിച്ച് തള്ളാനാവും ശ്രമം. രണ്ട് മൂന്ന് വർഷമായി ഒരു വിവാദത്തിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും കുരുക്കാൻ നോക്കിയിട്ട് ഒന്നും നടന്നില്ലല്ലോയെന്നാണ് സി.പി.എം വാദം.

ലൈഫ് മിഷൻ കോഴക്കേസിൽ സർക്കാർ തന്നെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതും വടക്കാഞ്ചേരിയിലെ ആരോപണ വിധേയമായ ഫ്ലാറ്റ് സമുച്ചയത്തിന് ബലക്ഷയമില്ലെന്ന കണ്ടെത്തലുമെല്ലാം സർക്കാരിന് ഒന്നും മറയ്‌ക്കാനില്ലെന്നതിന്റെ തെളിവായാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്. ലൈഫ് മിഷനിൽ കോഴയിടപാടുണ്ടെങ്കിൽ വാങ്ങിയവർ ശിക്ഷിക്കപ്പെടട്ടെ,​ ശിവശങ്കറിന് പങ്കുണ്ടെങ്കിൽ അദ്ദേഹം മറുപടി പറയട്ടെയെന്ന് കൈ കഴുകാനാവും ശ്രമം. സംസ്ഥാന ജാഥയിൽ കേന്ദ്രസർക്കാരിന്റെ വിവേചനം മുഖ്യ വിഷയമാക്കാൻ ശ്രമിക്കുന്നതിനിടയിൽ ഈ വിവാദങ്ങൾ സി.പി.എമ്മിന് രാഷ്ട്രീയ വെല്ലുവിളിയാണ്.

ശിവശങ്കറിന്റെ അറസ്റ്റ് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കാനുള്ള ഏറ്റവും ശക്തമായ ആയുധമാക്കാനാണ് പ്രതിപക്ഷനീക്കം. വടക്കാഞ്ചേരിയിലെ മുൻ കോൺഗ്രസ് എം.എൽ.എ അനിൽ അക്കരെയുടെ പരാതിയിലാണ് ലൈഫ് മിഷൻ ഇടപാടിൽ സി.ബി.ഐ അന്വേഷണത്തിന് വഴി തുറന്നത്. ഇ.ഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിലൂടെ കോൺഗ്രസിന് വർദ്ധിതവീര്യത്തോടെ തിരിച്ചടിക്കാനുള്ള അവസരമായി. മുഖ്യമന്ത്രിയെ പ്രതിസ്ഥാനത്ത് നിറുത്തി രൂക്ഷമായാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഇന്നലെ പ്രതികരിച്ചത്. ഗവർണർ വിഷയത്തിലും മറ്റും സർക്കാരിനോട് മയപ്പെട്ടുനിന്ന മുസ്ലിംലീഗ് ബഡ്‌ജറ്റ്,​ ലൈഫ് മിഷൻ വിവാദങ്ങളിൽ ശക്തിയായി പ്രതികരിച്ചത് കോൺഗ്രസിന് ഊർജ്ജമായി. ഇ.ഡി വീണ്ടും പിടിമുറുക്കിയതോടെ ബി.ജെ.പി നേതാക്കളും കൂട്ടത്തോടെ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. അടുത്തവർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ വിഷയം സജീവമായി നിറുത്താനാവും യു.ഡി.എഫ്, ബി.ജെ.പി മുന്നണികളുടെ ശ്രമം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SIVASANKAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.