കോഴിക്കോട്: ഭാര്യയുടെ പ്രസവത്തിന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം വയനാട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു.
ആത്മഹത്യയല്ല, കൊന്ന് കെട്ടിത്തൂക്കിയതാണെന്ന നിലപാടിലാണ് കുടുംബം. ആവശ്യമെങ്കിൽ റീ പോസ്റ്റുമോർട്ടം നടത്തുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന മെഡി.കോളേജ് അസി.കമ്മിഷണർ സുദർശൻ വ്യക്തമാക്കി. അതേസമയം വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ച് തടഞ്ഞ രണ്ടുപേരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു.
അവരെ തിരിച്ചറിയാൻ സി.സി.ടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയും മൊബെെൽ ഫോൺ കേന്ദ്രീകരിച്ചുള്ള പരിശോധനയും ആരംഭിച്ചു. പതിനൊന്നോളം പേർ വിശ്വനാഥന് ചുറ്റും കൂടി നിൽക്കുന്നതും രണ്ടുപേർ സംസാരിക്കുന്നതുമായ ദൃശ്യങ്ങളാണ് ലഭിച്ചത്. വിശ്വനാഥൻ ആശുപത്രി പരിസരത്ത് നിൽക്കുന്നതിന്റെയും നടന്നുപോകുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നു. കേസിൽ പട്ടികജാതി-വർഗ പീഡന നിരോധന വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്.
11ാം തീയതിയാണ് ഗവ. മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിൽ പ്രസവത്തിന് പ്രവേശിപ്പിച്ച ഭാര്യയെ പരിചരിക്കാനെത്തിയ വയനാട് കൽപ്പറ്റ സ്വദേശി വിശ്വനാഥനെ (46) ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
വിശ്വനാഥന്റെ മരണം:കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന്
രാഹുൽഗാന്ധി
തിരുവനന്തപുരം: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് രാഹുൽ ഗാന്ധി എം.പി മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരവും ഒരു കുടുംബാംഗത്തിന് ജോലിയും നൽകണമെന്നും കത്തിൽ അഭ്യർത്ഥിച്ചു.
വിശ്വനാഥൻ ഭാര്യയുടെ പ്രസവത്തിന് വേണ്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയത്. ഈ മാസം 9നാണ് വിശ്വനാഥനെ മോഷണക്കുറ്റമാരോപിച്ച് ജനക്കൂട്ടം മർദ്ദിച്ചതായി കുടുംബം ആരോപിക്കുന്നത്. അന്നുകാണാതായ വിശ്വനാഥനെ പത്താം തീയതി മെഡിക്കൽ കോളേജിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. മോഷണക്കുറ്റം ചുമത്തിയതിന്റെ അവഹേളനം മൂലം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് ഭാഷ്യം.
വിശ്വനാഥന്റെ കുടുംബം മരണത്തിൽ സമഗ്രമായ അന്വേഷണവും റീപോസ്റ്റ്മോർട്ടവും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന എസ്.സി, എസ്.ടി കമ്മിഷനും പൊലീസ് വകുപ്പിന്റെ റിപ്പോർട്ട് തള്ളിയതായി മാദ്ധ്യമവാർത്തകളുണ്ട്.
വിശ്വനാഥന്റെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് എത്രയും വേഗം അന്വേഷണമാരംഭിക്കണം. നിലവിലെ അന്വേഷണത്തിലെ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കണം. വിശ്വനാഥന്റെ കുടുംബവും പ്രത്യേകിച്ച് അദ്ദേഹത്തിന്റെ നവജാത ശിശുവും നീതി അർഹിക്കുന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ആദിവാസി യുവാവിന് മർദ്ദനം;
ജില്ലാ പൊലീസ് മേധാവി കമ്മിഷന് മുൻപാകെ ഹാജരായി
കൽപ്പറ്റ: കുരുമുളക് പറിക്കാൻ കൂലിയായി നൂറ് രൂപ കൂടുതൽ ചോദിച്ച നീർച്ചാൽ കോളനിയിലെ ആദിവാസി യുവാവായ ബാബു(58)വിനെ മർദ്ദിച്ച സംഭവത്തിൽ, ഇന്നലെ കൽപ്പറ്റ കളക്ടറേറ്റിൽ പട്ടികജാതി -വർഗ കമ്മിഷൻ ചെയർമാൻ ബി.എസ് മാവോജിയുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് ഹാജരായി.സംഭവത്തിൽ സ്ഥലമുടമയുടെ മകനായ അമ്പലവയൽ മഞ്ഞപ്പാറ കരുവളം അരുണി(36)നെതിരെ പട്ടികജാതി -വർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം അമ്പലവയൽ പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. കുരുമുളക് പറിച്ചതിന്റെ കൂലിയായി 700 രൂപ ചോദിച്ചപ്പോൾ അരുൺ പ്രകോപനമില്ലാതെ തന്റെ താടിക്ക് ചവിട്ടുകയും മർദ്ദിച്ചെന്നുമാണ് ബാബുവിന്റെ പരാതി. തിങ്കളാഴ്ച വീടിന് സമീപത്തെ കടയിലെത്തിയ ബാബുവിന്റെ നീരുവന്ന മുഖംകണ്ട് കടയുടമ പറഞ്ഞാണ് സ്ഥലത്തെ പ്രമോട്ടർ സംഭവം അറിയുന്നതും തുടർന്ന് ബാബുവിനെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ അരുണും പിതാവും മെഡിക്കൽ കോളേജിലെത്തി 1000 രൂപ നൽകിയ ശേഷം മദ്യപിച്ചു വീണപ്പോഴാണ് പരിക്കേറ്റതെന്ന് പറയാൻ ആവശ്യപ്പെട്ടതായും ബാബു പറഞ്ഞു.താടിയെല്ലിന് പൊട്ടലുള്ളതിനാൽ ഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ബാബു.അതേ സമയം ബാബുവിനെ മർദ്ദിച്ചിട്ടില്ലെ ന്നും മർദ്ദിച്ചുവെന്ന് പറയുന്ന ദിവസം അരുൺ സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്നും പിതാവ് ദാമോദരൻ പറഞ്ഞു.മാനന്തവാടി സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈ.എസ്.പി പി.കെ.സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യവ കാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |