ആരാധനാലയങ്ങളുടെ ഭരണവുമായി ബന്ധപ്പെട്ട് നിരവധി നിയമങ്ങൾ ബ്രിട്ടീഷുകാരുടെ കാലം മുതൽ നിലവിൽ വന്നിട്ടുണ്ട്. ഇതിൽ 1925ൽ ഏർപ്പെടുത്തിയ റിലിജിയസ് ആൻഡ് എൻഡോവ്‌മെന്റ് നിയമത്തിനെതിരെ ക്രിസ്ത്യൻ, മുസ്ളിം വിഭാഗങ്ങൾ വലിയ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് സർക്കാരിന്റെ നിയന്ത്രണത്തിൽ നിന്ന് ആ വിഭാഗങ്ങളുടെ ആരാധനാലയ നടത്തിപ്പ് പൂർണമായും ഒഴിവാക്കി. എന്നാൽ ഹിന്ദുക്കളുടെ പ്രമുഖ ക്ഷേത്രങ്ങളെയെല്ലാം ട്രസ്റ്റികളുടെയോ സർക്കാർ സംവിധാനത്തിന്റെയോ നിയന്ത്രണത്തിലാക്കി. സിക്ക് ഗുരുദ്വാരകളെയും അവരുടെ വിഭാഗക്കാർ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ കീഴിലാക്കി. സ്വാതന്ത്ര്യത്തിന് ശേഷവും പലപ്പോഴായി വിവിധ നിയമങ്ങൾ വന്നെങ്കിലും ഹിന്ദുക്ഷേത്രങ്ങളുടെ മേലുള്ള സർക്കാർ നിയന്ത്രണം ദേവസ്വം ബോർഡുകളുടെയും മറ്റും രൂപത്തിൽ തുടരുകയാണ്. ഇതിനെതിരെ ഹിന്ദുക്കൾ സംഘടിതമായ ഒരു പ്രതിഷേധം ഉയർത്താത്തതിനാൽ ആ വിവേചനം ഇപ്പോഴും തുടരുന്നു.
ക്ഷേത്രങ്ങൾ പ്രാദേശിക സംഘങ്ങളുടെയോ ട്രസ്റ്റികളുടെയോ മഠങ്ങളുടെയോ നിയന്ത്രണത്തിലാണ് നടക്കേണ്ടത്. അതിൽ സർക്കാർ ഇടപെടുന്നത് ന്യായമല്ല. കഴിഞ്ഞമാസം ആന്ധ്രപ്രദേശിലെ അഹോബിലം മഠവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കവെ ക്ഷേത്രങ്ങളുടെ കാര്യത്തിൽ സർക്കാർ എന്തിന് ഇടപെടുന്നു എന്ന വളരെ പ്രധാനപ്പെട്ട ചോദ്യം കോടതി ചോദിച്ചിരുന്നു. സർക്കാർ ക്ഷേത്രഭരണത്തിൽ ഇടപെടുന്നത് അവർ നിയോഗിക്കുന്ന പ്രതിനിധികളിലൂടെയാണ്. അവരെല്ലാം വിശ്വാസികൾ ആവണമെന്നില്ല. ഹിന്ദുക്കളിൽ വിശ്വാസികളും അവിശ്വാസികളുമുണ്ട്. പക്ഷേ ക്ഷേത്രം ഭരിക്കാൻ യോഗ്യർ ഭക്തരായ വിശ്വാസികൾ മാത്രമാണ്. അവരാകട്ടെ ആ ക്ഷേത്രവുമായി നിത്യവും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ തന്നെയായിരിക്കണം. ക്ഷേത്രഭരണം സർക്കാർ ബോർഡുകൾ നടത്തുമ്പോൾ ഇതെല്ലാം പലപ്പോഴും അട്ടിമറിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇന്നത്തെ കാലത്ത് വലിയ വരുമാനത്തിന്റെ സ്രോതസുകളാണ് പ്രമുഖ ക്ഷേത്രങ്ങൾ. അതിനാൽ രാഷ്ട്രീയക്കാർക്ക് അതിന്റെ നടത്തിപ്പിന്റെ ഭാഗമാകാൻ ഉത്സാഹം തോന്നുക സ്വാഭാവികമാണ്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരായി സജീവ രാഷ്ട്രീയ പ്രവർത്തകരെയും ക്രിമിനൽ കേസ് നേരിടുന്നവരെയും നിയമിക്കരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് വിശ്വാസികൾക്ക് ക്ഷേത്രഭരണം തിരികെ നല്‌കണമെന്ന ആവശ്യത്തിന് ബലം പകരുന്നു. ഒറ്റപ്പാലം പൂക്കോട്ട് കാളികാവ് ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരായി ഡി.വൈ.എഫ്.ഐ നേതാക്കളെ നിയമിച്ചത് ശരിയായില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
ഡി.വൈ.എഫ്.ഐ ഒരു രാഷ്ട്രീയ സംഘടനയല്ലെന്ന് ഭരണഘടന ചൂണ്ടിക്കാട്ടി സാങ്കേതികമായി പറയാമെങ്കിലും അതങ്ങനെ അല്ലെന്ന് അരിയാഹാരം കഴിക്കുന്ന നാട്ടുകാർക്ക് അറിയാവുന്നതാണ്. ട്രസ്റ്റി നിയമനത്തിന് മലബാർ ദേവസ്വം ബോർഡ് ഇറക്കിയ വിജ്ഞാപനത്തിൽ തന്നെ സജീവ രാഷ്ട്രീയക്കാരും പാർട്ടി ഭാരവാഹികളും അംഗങ്ങളാകാൻ പാടില്ലെന്ന് പറഞ്ഞിട്ടുള്ളതാണ്. ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും രാഷ്ട്രീയക്കാർ നേതൃത്വം നല്‌കുന്ന ബോർഡുകൾ ഭരിക്കുമ്പോൾ ഇതുപോലുള്ള പല തിരിമറികളും ഭാവിയിലും നടക്കാൻ സാദ്ധ്യതയുണ്ട്. ക്ഷേത്രങ്ങൾ എല്ലാ അർത്ഥത്തിലും രാഷ്ട്രീയമുക്തമാകുന്ന തരത്തിലുള്ള നിയമനിർമ്മാണമാണ് ഇനി വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |