ആലപ്പുഴ: മതപരമായ ചടങ്ങുകളും ആർഭാടവും ഒഴിവാക്കി 28 ജോടി ഭിന്നശേഷി വധൂവരന്മാർ പുതുജീവിതത്തിലേക്ക് പ്രവേശിച്ചു. ആലപ്പുഴ പാതിരപ്പള്ളി കാംലോട്ട് കൺവെൻഷൻ സെന്ററിൽ ഇന്നലെ ഉച്ചയ്ക്ക് 12.20നാണ് ഹിന്ദു,മുസ്ളീം,ക്രൈസ്തവ വിഭാഗങ്ങളിൽപ്പെട്ട യുവതീ യുവാക്കൾ മിന്നുകെട്ടിയത്.
തിരുവനന്തപുരം,കൊല്ലം,കോട്ടയം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളുൾപ്പെട്ട റോട്ടറി ഡിസ്ട്രിക്ട് 3211ന്റെ ആഭിമുഖ്യത്തിലാണ് വിവാഹ വേദിയൊരുക്കിയത്. 12.10ന് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ.ബാബുമോനും ഭാര്യ ബീനയും ചേർന്നാണ് വരന്മാർക്ക് താലിമാല കൈമാറിയത്. താലിചാർത്തലിന് ശേഷം പുഷ്പഹാരം പരസ്പരം ചാർത്തി. കെ.ബാബുമോനും ഭാര്യ ബീന ബാബുമോനും പുഷ്പഹാരം ചാർത്തി വിവാഹത്തിന് ഐക്യദാർഢ്യം പ്രകടപ്പിച്ചു. മതപുരോഹിതന്മാരുടെ മേൽനോട്ടം ഇല്ലാതെ റോട്ടറിഭാരവാഹികളാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
അംഗപരിമിതരായ 50 ജോടി വധൂവരൻമാരുടെ വിവാഹസ്വപ്നം സഫലീകരിക്കുന്ന പരിണയം പദ്ധതിയുടെ ഒന്നാംഘട്ടമായാണ് ചടങ്ങ് നടന്നത്. ഒരുപവന്റെ വീതം താലിമാല ഭീമബ്രദേഴ്സ് നൽകി. ഇതിന് പുറമേ വസ്ത്രങ്ങളും 30,000രൂപയും യോഗ്യരായവർക്ക് തൊഴിലും വീട്ടുപകരണങ്ങളും ആറുമാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും നൽകി. വിവാഹ ചടങ്ങ് കെ.ബാബുമോനും ഭാര്യയും ചേർന്ന് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. എ.എം.ആരിഫ് എം.പി മുഖ്യാതിഥിയായിരുന്നു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ,കളക്ടർ വി.ആർ.കൃഷ്ണതേജ,നഗരസഭാദ്ധ്യക്ഷ സൗമ്യരാജ്,റോട്ടറി ഡിസ്ട്രിക്ട് ട്രെയിനർ കെ.പി.രാമചന്ദ്രൻ നായർ,മുൻ ഗവർണർമാരായ കോശി പണിക്കർ,സ്കറിയജോസ് കാട്ടൂർ,ജോൺ ഡാനിയൽ,നിയുക്ത ഗർണർ ഡോ. ജി.സുമിത്രൻ,സുധീജബ്ബാർ,സെക്രട്ടറി ജനറൽ വിജയലക്ഷ്മി നായർ,പരിണയം അഡ്വൈസർ കെ.ജി.പിള്ള,ചെയർമാൻ പി.എസ്.ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |