തിരുവനന്തപുരം: രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും.
കാലിക്കറ്റ് സർവകലാശാലയ്ക്ക് താൽക്കാലിക ഭരണസമിതി രൂപീകരിക്കുന്നതിൽ ചാൻസലറെന്ന നിലയിലുള്ള ഗവർണറുടെ അധികാരം വെട്ടുന്ന ഭേദഗതി ബിൽ നിയമസഭയിൽ ഇന്ന് കൊണ്ടുവരാൻ ആലോചിച്ചിരുന്നെങ്കിലും ,ഗവർണറുടെ അനുമതി കിട്ടാത്തതിനാൽ നീക്കം ഉപേക്ഷിച്ചു. സർക്കാർ ഖജനാവിന് അധിക സാമ്പത്തിക ബാദ്ധ്യത വരുത്തുന്ന ബില്ലിന് ഗവർണറുടെ മുൻകൂർ അനുമതി വാങ്ങണം. സർക്കാരിന്റെ സഞ്ചിതനിധിയിൽ നിന്ന് 27.84 ലക്ഷം രൂപ ചെലവ് വരുന്നതാണ് ബില്ലിന്റെ കരട് നിയമസഭയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പഞ്ചായത്തിരാജ്, മുനിസിപ്പൽ ഭേദഗതി ബില്ലുകൾ ഇന്ന് സഭ പരിഗണനയ്ക്കെടുക്കും. മാർച്ച് 30 വരെ തുടരുന്ന സഭാസമ്മേളനത്തിൽ നാളെ മുതൽ 13 ദിവസം സമ്പൂർണ ബഡ്ജറ്റ് പാസാക്കുന്നതിന് വകുപ്പു തിരിച്ചുള്ള ധനാഭ്യർത്ഥന ചർച്ചകളാണ്. ബഡ്ജറ്റിലെ ഇന്ധന സെസ്സ്, നികുതി വർദ്ധന നിർദ്ദേശങ്ങൾക്കെതിരെ പ്രക്ഷോഭ രംഗത്തുള്ള പ്രതിപക്ഷം, സഭയ്ക്കകത്ത് പ്രതിഷേധം ഏത് രീതിയിൽ തുടരണമെന്ന് ഇന്ന് തീരുമാനിക്കും. രാവിലെ എട്ടിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അദ്ധ്യക്ഷതയിൽ യു.ഡി.എഫ് നിയമസഭാകക്ഷി യോഗം ചേരും.
നിയമസഭയിലെ വിലക്ക് പിൻവലിക്കണം: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: നിയമസഭയിലെ ദ്യശ്യങ്ങൾ പകർത്തുന്നതിന് മാദ്ധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സ്പീക്കർക്ക് കത്ത് നൽകി.
ചോദ്യോത്തരവേള വരെയുള്ള നടപടിക്രമങ്ങൾ പകർത്താൻ ദൃശ്യമാദ്ധ്യമ പ്രവർത്തകരെ ഗാലറിയിൽ പ്രവേശിപ്പിക്കുന്ന കീഴ്വഴക്കം റദ്ദാക്കിയത് കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ്. ലോകത്താകെ കൊവിഡ് ഭീഷണി ഒഴിയുകയും നിയമസഭയിലെ കൊവിഡ് പ്രോട്ടോക്കോൾ പിൻവലിക്കുകയും ചെയ്ത് കാലങ്ങളായ സ്ഥിതിക്ക് മാദ്ധ്യമവിലക്ക് അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |