കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ഈമാസം ഏഴിന് ഹാജരാകാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും നോട്ടീസ് നൽകി. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഏഴിന് രാവിലെ 10.30ന് ഹാജരാകണം. ഫെബ്രുവരി 27ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും രവീന്ദ്രൻ എത്തിയില്ല. നിയമസഭാ സമ്മേളനമായതിനാൽ അന്ന് ഹാജരാകാൻ കഴിയില്ലെന്ന് രവീന്ദ്രൻ ഇ.ഡിയെ അറിയിച്ചിരുന്നു.
മൂന്നു തവണ നോട്ടീസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യാൻ ഇ.ഡിക്ക് അധികാരമുണ്ട്.
ലൈഫ് മിഷൻ സി.ഇ.ഒ പി.ബി. നൂഹിൽ നിന്ന് ഇന്നലെ ഇ.ഡി വിവരങ്ങൾ ശേഖരിച്ചു. മിഷൻ പ്രവർത്തനം, പദ്ധതികൾ, വിവാദമായ വടക്കാഞ്ചേരി ഫ്ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങിയവയാണ് നൂഹിൽ നിന്ന് ആവശ്യപ്പെട്ടത്.
സ്വപ്‌നയെ നോർക്കയിൽ നിയമിക്കാൻ ശ്രമിച്ചെന്ന്
നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ നോർക്കയുടെ ഉപകമ്പനിയിൽ നിയമിക്കാൻ ശ്രമിച്ചെന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ വാട്ട്സ്ആപ്പ് ചാറ്റ് പുറത്തായി. യു.എ.ഇ കോൺസൽ ജനറൽ ഓഫീസിലെ ജോലി രാജിവച്ചശേഷം സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള ചാറ്റാണിവ.
സ്വപ്‌നയ്ക്ക് ജോലി ലഭിക്കാൻ നോർക്ക സി.ഇ.ഒ ഉൾപ്പെടെയുള്ളവരുമായി സംസാരിച്ചതായി ശിവശങ്കർ പറയുന്നുണ്ട്. നോർക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയിൽ യുവ എം.ബി.എക്കാരനെ നിയമിക്കാനാണ് അവർ താത്പര്യപ്പെട്ടത്. നിയമനത്തിനായി സ്വപ്നയുടെ പേര് താൻ നിർദ്ദേശിച്ചത് മറ്റുള്ളവർ അംഗീകരിച്ചു. സ്വപ്ന രാജിവച്ചതായി പറഞ്ഞപ്പോൾ സി.എം. രവീന്ദ്രൻ ഞെട്ടിയെന്നും ശിവശങ്കർ പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |