SignIn
Kerala Kaumudi Online
Saturday, 27 April 2024 3.04 AM IST

വീണ്ടും കബളിപ്പിക്കാൻ വിദ്യു. ബോർഡ്

photo

വീടുകളിൽ സോളാർ വൈദ്യുതി പ്രോത്സാഹിപ്പിക്കാൻ ആവിഷ്കരിച്ച പദ്ധതിയെ അതിന്റെ ഉപജ്ഞാതാക്കൾ തന്നെ തകർക്കുകയാണ്. വീടുകളിൽ ഉത്‌പാദിപ്പിക്കുന്ന സോളാർ വൈദ്യുതി ആകർഷക നിരക്കിൽ ബോർഡ് തന്നെ വാങ്ങുമെന്നായിരുന്നു വാഗ്ദാനം.

സോളാർ യൂണിറ്റ് സ്ഥാപിക്കാൻ വലിയതുക സബ്‌സിഡിയായും ലഭിക്കുമെന്ന വാഗ്ദാനത്തിൽ കുരുങ്ങി ഇതിനകം ഒരുലക്ഷത്തിനടുത്ത് വീടുകളിൽ ഇതു പരീക്ഷിക്കാനൊരുങ്ങി. ഇരുപത്തിരണ്ടായിരം വീടുകളിൽ പദ്ധതി പ്രാവർത്തികമാക്കിക്കഴിഞ്ഞു. ഇത്രയുമായപ്പോഴാണ് പതിവുപോലെ കെ.എസ്.ഇ.ബി പാലം വലിച്ചത്. നേരത്തെ വാഗ്ദാനം ചെയ്ത നിരക്കിൽ സോളാർ വൈദ്യുതി വാങ്ങാനാവില്ലത്രെ. വേണമെങ്കിൽ യൂണിറ്റിന് 2.69 നിരക്കിൽ വാങ്ങാമെന്നാണു അറിയിപ്പ്. നേരത്തെ 3.22 രൂപ നല്‌കാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഈ തുകയ്ക്ക് സോളാർ വാങ്ങുന്നത് ബോർഡിന് വലിയ നഷ്ടം വരുത്തുമെന്നു പറഞ്ഞാണ് വില ഇടിച്ചുകാണിക്കുന്നത്. ശുദ്ധ കന്നംതിരിവെന്നല്ലാതെ മറ്റൊരു വിശേഷണവും ഇതിനു യോജിക്കില്ല.

പുറത്തുനിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് പന്ത്രണ്ടും പതിന്നാലും രൂപ നല്‌കുമ്പോഴാണ് സർക്കാരിന്റെയും വൈദ്യുതി ബോർഡിന്റെയും വാക്ക് വിശ്വസിച്ച് കുറച്ചുപേരെങ്കിലും സോളാർ പരീക്ഷണത്തിന് മുന്നോട്ടുവന്നത്. ബോർഡ് കാലുമാറിയതോടെ അവർ വെള്ളത്തിലായി. വൈദ്യുതി ബോർഡിന്റെ ഏതു തോന്ന്യാസത്തിനും കൂട്ടുനില‌്‌ക്കാൻ ഒരു റഗുലേറ്ററി കമ്മിഷനും ഇവിടെയുണ്ട്. ഉപഭോക്താക്കളുടെ താത്‌പര്യ സംരക്ഷണത്തിനു വേണ്ടിയെന്ന ന്യായേന സ്ഥാപിച്ച റഗുലേറ്ററി കമ്മിഷന്റെ പ്രധാന ചുമതല അപ്പപ്പോൾ ബോർഡ് മുന്നോട്ടുവയ്ക്കുന്ന നിരക്ക് വർദ്ധന അംഗീകരിക്കുകയെന്നതു മാത്രമാണ്. സോളാർ വൈദ്യുതി ബോർഡ് വാങ്ങുന്ന കാര്യത്തിലും റെഗുലേറ്ററി കമ്മിഷൻ പൂർണമായും ബോർഡിന്റെ പക്ഷത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. സോളാർ വൈദ്യുതി യൂണിറ്റിന് 1.53 രൂപയ്ക്കാണ് പല സംസ്ഥാനങ്ങളിലും വാങ്ങുന്നതെന്നാണ് ബോർഡ് റഗുലേറ്ററി കമ്മിഷന് നല്‌കിയ അപേക്ഷയിൽ പറയുന്നത്. അവശ്യഘട്ടങ്ങളിൽ പുറത്തുനിന്ന് കനത്തവില നല്‌കിയും വൈദ്യുതി വാങ്ങാറുള്ള ബോർഡിന് നാട്ടുകാർ ഉത്‌പാദിപ്പിക്കുന്ന സോളാർ വൈദ്യുതിയോട് വിപ്രതിപത്തി തോന്നുന്നതിനു പിന്നിൽ എന്തെങ്കിലും കാരണം കാണുമായിരിക്കും.

വൈദ്യുതി വാങ്ങാനായി ഒരു വർഷം 8500 കോടിയിൽപ്പരം രൂപ ചെലവിടുന്ന കെ.എസ്.ഇ.ബിക്ക് പാരമ്പര്യേതര ഉൗർജ്ജത്തോട് പണ്ടേ ആഭിമുഖ്യമില്ലെന്നത് രഹസ്യമൊന്നുമല്ല. മറ്റു സംസ്ഥാനങ്ങൾ ഈ മേഖലയിൽ കുതിച്ചുചാട്ടം നടത്തുമ്പോഴും കേരളം നിന്നിടത്തു നിൽക്കുകയാണ്. മഴക്കാലം കഴിയുന്നതോടെ ജലസംഭരണികളെല്ലാം നിറയാറുണ്ട്. എന്നാൽ വേനൽ തുടങ്ങുന്നതോടെ കേൾക്കുന്നത് ജലവൈദ്യുതി ഉത്‌പാദനം കുറയ്ക്കേണ്ടിവരുന്ന വാർത്തകളാണ്. ഈ വർഷം ഒരുവിധ വൈദ്യുതി നിയന്ത്രണവും വേണ്ടിവരില്ലെന്നായിരുന്നു പ്രഖ്യാപനം. ഇപ്പോൾ കേൾക്കുന്നത് മറിച്ചാണ്. പുറത്തുനിന്ന് കൂടിയ വിലയ്ക്ക് എത്രവേണമെങ്കിലും വൈദ്യുതി ലഭിക്കും. അതു വാങ്ങുന്നതിലാണ് വലിയ ഉത്സാഹം. ഈയിനത്തിൽ എത്ര അധിക തുക ചെലവഴിക്കേണ്ടിവന്നാലും അത് പിന്നീട് ഉപഭോക്താക്കളുടെ തലയിൽ കെട്ടിവച്ചാൽ മതി.

ഗാർഹിക സോളാർ വൈദ്യുതി ഉത്‌പാദനം നല്ല ആശയമാണ്. യൂണിറ്റ് സ്ഥാപിക്കാൻ പണച്ചെലവുണ്ടെങ്കിലും ബോർഡിന് നല്‌കുന്ന കറന്റ് ചാർജ് ലാഭിക്കാനാകുമെന്ന നേട്ടമുണ്ട്. മിച്ചം വരുന്ന വൈദ്യുതി ബോർഡിനു വില്‌ക്കാനുമാകും. മൊത്തത്തിൽ ആകർഷകമായ ഒരു പദ്ധതിയാണിത്. പാരമ്പര്യേതര ഉൗർജ്ജ ഉത്‌പാദനം പ്രോത്സാഹിപ്പിക്കാൻ ഒരുവശത്ത് തകൃതിയായി ശ്രമം നടക്കുമ്പോൾ ഇവിടെ അതിനു തുനിയുന്നവരെ ബോർഡ് ശിക്ഷിക്കാനൊരുങ്ങുകയാണ്. ബോർഡും റഗുലേറ്ററി കമ്മിഷനും ചേർന്ന് ജനങ്ങളെ മാത്രമല്ല സർക്കാരിനെയും കബളിപ്പിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSEB AND SOLAR PROGRAMME
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.