കൊച്ചി: ബ്രഹ്മപുരം പ്ളാന്റിലെ വിഷപ്പുക കൊച്ചി നിവാസികളെ ഗ്യാസ് ചേംബറിലാക്കിയെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ഖരമാലിന്യ സംസ്കരണത്തിലെ വീഴ്ചകൾക്ക് നഗരസഭയെയും മലിനീകരണ നിയന്ത്രണ ബോർഡിനെയും രൂക്ഷമായി വിമർശിച്ചു.
വിഷപ്പുക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനാൽ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിനു കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്.
മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവാദിത്വം നിറവേറ്റിയില്ല. കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നു വാക്കാൽ പറഞ്ഞ ഹൈക്കോടതി, തീപിടിത്തം മനുഷ്യ സൃഷ്ടിയാണോയെന്ന് ചോദിച്ചു. അന്വേഷണം തുടങ്ങിയെന്ന് സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് മറുപടി നൽകി.
നഗരസഭാ സെക്രട്ടറി ഹാജരായി
രാവിലെ ഹർജി പരിഗണിച്ചപ്പോൾ വിശദീകരണം നൽകാൻ ഒരു ദിവസം എ.ജി ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. ഉച്ചയ്ക്കു ശേഷം കൊച്ചി നഗരസഭാ സെക്രട്ടറി എം. ബാബു അബ്ദുൾ ഖാദർ നേരിട്ടും മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എ.ബി. പ്രദീപ് കുമാർ ഓൺലൈനിലും ഹാജരാകാൻ നിർദ്ദേശിച്ചു. ഹാജരായ ഇവരോടു പ്ളാന്റിലെ തീ അണയ്ക്കാനും വിഷപ്പുക പടരുന്നതു തടയാനും അടിയന്തര നടപടി ഹൈക്കോടതി ആവശ്യപ്പെട്ടു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അദ്ധ്യക്ഷയായ ജില്ലാ കളക്ടർ ഹാജരാകാതിരുന്നതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
കോടതിയുടെ മുന്നറിയിപ്പ്
ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥനെ മാറ്റും
പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിനകം മാലിന്യ സംസ്കരണം കാര്യക്ഷമമാക്കണം.
കോടതിയുടെ നിരീക്ഷണമുണ്ടാകും.
കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തലങ്ങളിൽ മൂന്ന് അമിക്കസ് ക്യൂറിമാരെ നിയമിക്കും.
അന്വേഷണ സമിതി
തീപിടിത്തം അന്വേഷിക്കാൻ അഡി. ചീഫ് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, അഗ്നി സുരക്ഷാ വിദഗ്ദ്ധൻ എന്നിവരുടെ സമിതിക്ക് രൂപം നൽകിയെന്ന് എ.ജി കോടതിയെ അറിയിച്ചു.
കളക്ടർ ഇന്ന് ഹാജരാകണം
പ്രശ്നപരിഹാരം വിശദീകരിക്കാൻ കളക്ടർ രേണുരാജ്, നഗരസഭാ സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എന്നിവർ ഇന്നുച്ചയ്ക്ക് 1.45ന് നേരിട്ട് ഹാജരാകണം. നഗരസഭാ സെക്രട്ടറി തൽസ്ഥിതി റിപ്പോർട്ട് നൽകണം. പ്രശ്നപരിഹാരത്തിന് നടപടി വേണം. ഓരാ ദിവസവും നിർണായകമാണ്. മാലിന്യ നിർമ്മാർജ്ജനത്തിലും കേരളം ഒന്നാമതാകണം. ഹ്രസ്വകാല - ദീർഘകാല പദ്ധതികൾ വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
തദ്ദേശ വകുപ്പ് അഡി. ചീഫ് സെക്രട്ടറിയെക്കൂടി കക്ഷി ചേർത്തു. പലയിടത്തും തീപിടിത്തം ഉണ്ടാകുന്നുവെന്ന നഗരസഭാ സെക്രട്ടറിയുടെ വിശദീകരണം കോടതി തളളി. തുടർന്ന് വീഴ്ചയുണ്ടായതിൽ സെക്രട്ടറി ക്ഷമ പറഞ്ഞു.
ബ്രഹ്മപുരത്തെ വിഷപ്പുക: ഹൈക്കോടതിയുടെ ചോദ്യങ്ങൾ
ഹൈക്കോടതിയുടെ ചോദ്യങ്ങൾ
æ കാറ്റിന്റെ ദിശ മനസിലാക്കി പ്രശ്ന പരിഹാരത്തിന് നടപടിയെടുത്തോ?
æ മാലിന്യം കത്തുന്നതിന്റെ ആഘാതം കുറയ്ക്കാൻ എന്തു നടപടിയെടുത്തു?
æ മലിനീകരണ നിയന്ത്രണ ബോർഡിന്റെ മേൽനോട്ടം വേണ്ടിയിരുന്നില്ലേ?
æ നഗരസഭാ സെക്രട്ടറി എത്ര തവണ ബ്രഹ്മപുരത്തു പോയി?
æ മാലിന്യം അശാസ്ത്രീയമായി കൈകാര്യം ചെയ്തവർക്കെതിരെ എന്തു നടപടികൾ?
æ തീകെടുത്തുന്നവരുടെ സുരക്ഷക്ക് എന്തൊക്കെ ചെയ്തു?
æ മാലിന്യ സംസ്കരണത്തിന് നൂതന പദ്ധതികളുണ്ടോ?
æ ഹരിത ട്രൈബ്യൂണൽ ഉത്തരവുകൾ നഗരസഭ ചോദ്യം ചെയ്യുന്നതെന്തിനാണ്?
æ വായുവിന്റെ ഗുണനിലവാരം പരിശോധിക്കാൻ എന്തു സംവിധാനം ?
æ ബ്രഹ്മപുരത്തെ തീയുടെ പ്രത്യാഘാതം എന്താണെന്ന് പരിശോധിച്ചോ?
æ ഇന്നുച്ചയോടെ നിയന്ത്രണത്തിലാകും : നഗരസഭാ സെക്രട്ടറി
300 പേരെ തീകെടുത്താൻ നിയോഗിച്ചിട്ടുണ്ട്. ഇന്നുച്ചയോടെ തീയും പുകയും പൂർണമായും നിയന്ത്രണത്തിലാകും. തീപിടിത്തത്തിനുശേഷം എല്ലാ ദിവസവും ബ്രഹ്മപുരത്തു പോയി. വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാൽ മോട്ടോറുകൾ പ്രവർത്തിപ്പിക്കാനായില്ല. ഇത് തീ അണയ്ക്കാൻ തടസമായി.
ബ്രഹ്മപുരം പുകഞ്ഞുതന്നെ
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ളാന്റിൽ തീ നിയന്ത്രിക്കാനായെങ്കിലും കനത്ത പുകയടങ്ങുന്നില്ല. രാത്രിയിൽ ഉയരുന്ന പുക പുലർച്ചെവരെ കിലോമീറ്ററുകൾ ദൂരത്തിൽ മൂടൽമഞ്ഞുപോലെ പടരുകയാണ്. ഇന്നലെ രാവിലെയും നഗരത്തിലും തൃപ്പൂണിത്തുറ, പശ്ചിമകൊച്ചി, മരട്, ഇടപ്പള്ളി പ്രദേശങ്ങിലും ഇതായിരുന്നു അവസ്ഥ. കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നുമുതൽ രാത്രി മുഴുവൻ പ്രവർത്തിക്കാൻ അഗ്നിശമന സേന തീരുമാനിച്ചിട്ടുണ്ട്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ സേനാംഗങ്ങളെ വിന്യസിക്കും. ഇതിനുള്ള സംവിധാനങ്ങൾ ഒരുക്കാൻ അവർ കോർപ്പറേഷനും ജില്ലാ ഭരണകൂടത്തിനും നിർദേശം നൽകി. ഇന്നലെ ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ട് വരെ വ്യോമ, നാവിക സേനകളുടെ രണ്ട് വീതം ഹെലികോപ്റ്ററുകൾ പുകയുന്ന മാലിന്യക്കൂനകളിൽ വെള്ളമൊഴിച്ചു.
ബ്രഹ്മപുരം പ്ളാന്റിന് ലൈസൻസില്ല
സ്വന്തം ലേഖിക
കൊച്ചി:ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റ് പ്രവർത്തിക്കുന്നത് യാതൊരു ലൈസൻസും ഇല്ലാതെ. മലിനീകരണ നിയന്ത്രണ ബോർഡിന്റെ (പി.സി.ബി ) ലൈസൻസ് കാലാവധി 2010ൽ അവസാനിച്ചതാണ്. പിന്നെ മൂന്നു വർഷം താത്കാലിക ലൈസൻസിൽ തുടർന്നു.
പിന്നീട് പലവട്ടം കോർപ്പറേഷൻ പി.സി.ബിയെ സമീപിച്ചെങ്കിലും മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ലൈസൻസ് പുതുക്കിയില്ല.
പ്ളാന്റ് പൂട്ടാൻ പി.സി.ബിക്ക് അധികാരമുണ്ടെങ്കിലും നഗരവും സമീപപ്രദേശങ്ങളും മാലിന്യക്കൂമ്പാരമാകുമെന്ന കാരണത്താലാണ് പിൻമാറിയതെന്ന് ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
17 കോടി പിഴ
പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ ലംഘിച്ചതിന് കോർപ്പറേഷന് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻ.ജി.ടി) 2016ൽ മൂന്നു കോടി പിഴയിട്ടിരുന്നു. 2017ൽ 14 കോടി പിഴ കൂടി ചുമത്തി. ഈ കേസുകളിലെല്ലാം ഹൈക്കോടതിയിൽ നിന്നു ലഭിച്ച സ്റ്റേയുടെ ബലത്തിലാണ് കോർപ്പറേഷൻ ഇത്രകാലവും പിടിച്ചുനിന്നത്.
ബ്രഹ്മപുരത്തെ നിയമ ലംഘനങ്ങളുടെ പേരിൽ കോർപ്പറേഷൻ സെക്രട്ടറിയെ പ്രോസിക്യൂട്ട് ചെയ്യാൻ 2020ൽ എൻ.ജി.ടി ഉത്തരവിട്ടു. നടപടി എടുത്തില്ലെങ്കിൽ പി.സി.ബി ചെയർമാനും മെംബർ സെക്രട്ടറിക്കുമെതിരെ ശിക്ഷാവിധികളുണ്ടാകുമെന്ന് പറഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. പല തവണ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടും കോർപ്പറേഷൻ കൃത്യമായ മറുപടി നൽകിയില്ലെന്നാണ് പി.സി.ബിയുടെ വാദം.
മേയിൽ ബയോമൈനിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കും സെക്രട്ടറിക്കുമെതിരെ കർശന നടപടിയുണ്ടാകുമെന്ന് എൻ.ജി.ടി നേരത്തേ അറിയിച്ചിട്ടുണ്ട്.
ഒരു വർഷത്തിനകം പുതിയ ജൈവ മാലിന്യ സംസ്കരണ പ്ളാന്റ് നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് പി.സി.ബി നോട്ടീസുകൾക്ക് മറുപടി നൽകാതിരുന്നത്.
ടി.കെ. അഷ്റഫ്,
ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
തീപിടിത്തം അന്വേഷണം
സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമന്റെ നേതൃത്വത്തിലാണ് ബ്രഹ്മപുരം തീപിടിത്തം അന്വേഷിക്കുന്നത്. ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു. തൃക്കാക്കര എ.സി.പി. പി.വി.ബേബിക്കാണ് ചുമതല. തെളിവു ശേഖരണം തുടരുകയാണെന്നും തീ അണഞ്ഞ ശേഷം അന്വേഷണം ഉൗർജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |