കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ജനങ്ങൾ പ്രാണവായുവിനായി പരക്കം പായുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി എവിടെയാണെന്ന് അദ്ദേഹം ചോദിക്കുന്നു.
മാലിന്യസംസ്ക്കരണത്തിൽപ്പോലും നടത്തിയ 'ബന്ധുനിയമനം' വരുത്തിവച്ച ദുരന്തത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പിണറായി വിജയന് ഒളിച്ചോടാനാകില്ലെന്നും മുരളീധരൻ പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ബ്രഹ്മപുരം തീപിടിത്തില്‍ ജനം പ്രാണവായുവിനായി പരക്കം പായുമ്പോള്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി എവിടെയാണ് ?
'ചിരട്ട കമഴ്ത്തിയിട്ടില്ലെങ്കില്‍ കൊതുകുവരും ' എന്നുപോലും കൊവിഡ്കാലത്ത് മലയാളികളെ ഉപദേശിച്ച പിണറായി വിജയന്‍ ഈ ദുരന്തമുഖത്തേക്ക് തിരിഞ്ഞുനോക്കാത്തതെന്ത് ?
ആണവദുരന്തത്തിന് തുല്യമെന്ന് വിദഗ്ധര്‍ വിശേഷിപ്പിച്ച ദുരന്തമുഖത്ത്, 'ക്യാപ്റ്റന്‍' എവിടെയെന്ന് മാധ്യമങ്ങളും അന്വേഷിക്കാത്തത് അദ്ഭുതകരം!
മാലിന്യസംസ്ക്കരണത്തില്‍പ്പോലും നടത്തിയ 'ബന്ധുനിയമനം' വരുത്തിവച്ച ദുരന്തത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് നിങ്ങള്‍ക്ക് ഒളിച്ചോടാനാവില്ല ശ്രീ.പിണറായി വിജയന്‍....
മദ്ധ്യകേരളത്തിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് നിങ്ങളുടെ അഴിമതിയുടെ മാലിന്യം കവര്‍ന്നെടുക്കുന്നത്....
ഈ തലമുറയുടെ മാത്രമല്ല , ആരോഗ്യത്തോടെ ജീവിക്കാനുള്ള വരുംതലമുറയുടെ അവകാശം കൂടിയാണ് നിങ്ങളുടെ കെടുകാര്യസ്ഥത ഇല്ലാതാക്കിയത്....
വൈക്കം വിശ്വന്‍റെ കുടുംബത്തിന്‍റെ തട്ടിക്കൂട്ട് കമ്പനിയ്ക്ക് മറ്റ് നിരവധി പദ്ധതികളുടെ കരാര്‍ നല്‍കാന്‍ മുന്‍കയ്യെടുത്ത പിണറായി വിജയന്‍റെ മൗനം ദുരൂഹമാണ്...
ആഴത്തില്‍ തിരഞ്ഞാല്‍ അഴിമതിയുടെ ദുര്‍ഗന്ധം തന്‍റെമേല്‍ നിന്നും വമിക്കും എന്നറിയുന്നതിനാലാണോ മൗനം പാലിക്കുന്നതെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം.
"രണ്ടു ദിവസം കൊണ്ട് തീ കെടുത്തും" എന്ന് നിയമസഭയില്‍ പറഞ്ഞ തദ്ദേശമന്ത്രിയും പുകമറയിലാണ്......!
'ആമസോണ്‍ കാടുകളിലെ തീപിടുത്തത്തിനെ'തിരെ ഡല്‍ഹിയല്‍ പ്രതിഷേധിച്ച ഡിവൈഎഫ്ഐ നേതാക്കള്‍ അധികാരക്കസേരയിലിരിക്കുമ്പോളാണ് കേരളത്തിന് ശ്വാസംമുട്ടുന്നത്..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |