ഇടുക്കി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണം മുഖവിലയ്‌ക്കെടുക്കുന്നേയില്ല. തിരക്കഥ തയ്യാറാക്കുമ്പോൾ നല്ല ഗൗരവമുള്ളത് തയ്യാറാക്കണം. ഇതിനെ നിയമപരമായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
'എനിക്ക് വിജേഷ് പിള്ള എന്നൊരാളെ അറിയില്ല. പിന്നെ കണ്ണൂരിൽ പിള്ളമാരില്ല. ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമാണ്. ഒരു കാര്യവും മറച്ചുവയ്ക്കണമെന്ന് പറഞ്ഞ് ഞങ്ങൾ ആരെയും സമീപിക്കുന്ന പ്രശ്നമില്ല. എല്ലാം പുറത്തുപറഞ്ഞോട്ടെ. ആരായാലും. ആ പ്രതിയോട് തന്നെ പറയുകയാണ്, നിങ്ങൾക്ക് എന്തൊക്കെയാണോ വിശദീകരിക്കാനുള്ളത് വിശദീകരിച്ചോ.നിങ്ങളുടെ തിരക്കഥയൊന്നും ഇവിടെ ഏശാൻ പോകുന്നില്ല. നിങ്ങൾ ആഗ്രഹിച്ച പോലെ കാര്യങ്ങൾ നടക്കുമെന്ന പ്രതീക്ഷ വേണ്ട.'- എം വി ഗോവിന്ദൻ വ്യക്തമാക്കി. ജാഥയെ തടയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണം 30 കോടി വാങ്ങി പിൻവലിച്ച് തെളിവുകളും കൈമാറി കേരളം വിടണമെന്നും വഴങ്ങിയില്ലെങ്കിൽ ആയുസിന് ദോഷമുണ്ടാകുമെന്ന് ധരിപ്പിക്കാൻ എം വി ഗോവിന്ദൻ ഇടനിലക്കാരനായ വിജേഷ് പിള്ളയെ പറഞ്ഞേല്പിച്ചെന്നായിരുന്നു സ്വപ്നയുടെ ആരോപണം.
അതേസമയം, സ്വപ്ന സുരേഷിന്റെ ആരോപണം വിജേഷ് പിള്ളയും നിഷേധിച്ചു. 'എംവി ഗോവിന്ദനെ പരിചയമില്ല. ഒരു രാഷ്ട്രിയ പാർട്ടിയുമായും ബന്ധമില്ല. ഒ ടി ടി വെബ് സീരീസിന് വേണ്ടിയാണ് സ്വപ്നയെ സമീപിച്ചത്. ഗോവിന്ദൻ നാട്ടുകാരനാണെന്ന് സ്വപ്നയോട് പറഞ്ഞിരുന്നു. വെറുതെ ആരോപണം ഉന്നയിക്കരുത്. തെളിവ് പുറത്തുവിടണം.'- യുവാവ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |