കേരളത്തെ സംബന്ധിച്ച് വേനൽക്കാലം ചൂടുള്ള സമയം മാത്രമല്ല പരീക്ഷാകാലമാണ്, അവധിക്കാലമാണ് ഉത്സവകാലവുമാണ്. ആളുകൾ ധാരാളം യാത്രകൾ പോകുന്ന സമയം കൂടിയാണ്. ഈ വർഷം വളരെ നേരത്തെ സംസ്ഥാനത്ത് ചൂട് ഉയർന്നിട്ടുണ്ട്. ഒപ്പം വേനൽക്കാലത്തിന്റെ എല്ലാ പ്രശ്നങ്ങളും ആരംഭിക്കുകയും ചെയ്തു. അതീവ താപനിലയും വെയിലും കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ മാത്രമല്ല വേനൽക്കാലത്ത് സാംക്രമിക രോഗങ്ങൾ ഉൾപ്പെടെയുള്ള രോഗങ്ങൾക്കും സാദ്ധ്യത ഏറെയാണ്. അതിനാൽ ഇത്തരം പ്രശ്നങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവോടെ മുൻകരുതൽ സ്വീകരിക്കാൻ എല്ലാവരും അറിഞ്ഞിരിക്കണം. സൂര്യാതപമാണ് ഇതിൽ പ്രധാനം.
സൂര്യാതപം
വേനൽക്കാലത്തെ ഉയർന്ന താപനില നമ്മുടെ ശരീരത്തിനുണ്ടാക്കുന്ന മാറ്റങ്ങൾ മൂലമാണ് സൂര്യാതപം സംഭവിക്കുന്നത്. കടുത്ത തലവേദന, കൈകാലുകൾക്ക് തളർച്ച, അവയവങ്ങളുടെ പ്രവർത്തനത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ തുടങ്ങി മരണം വരെ സംഭവിക്കാം. അസ്വസ്ഥതയുണ്ടാക്കുന്ന ചൂട് അനുഭവപ്പെട്ടാൽ ആ സാഹചര്യത്തിൽ അധികനേരം തുടരാതിരിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട മുൻകരുതൽ. ധാരാളം തണുത്ത വെള്ളമൊഴിച്ച് ശരീരം തണുപ്പിക്കുകയും തണുത്ത വെള്ളം കുടിക്കുകയും ചെയ്യേണ്ടതുണ്ട്. വിയർപ്പിലൂടെയും മറ്റും ശരീരത്തിൽനിന്ന് ഉയർന്ന അളവിൽ ഉപ്പ് നഷ്ടപ്പെടാൻ സാദ്ധ്യതയുള്ളതുകൊണ്ട് ഉപ്പുകലർന്ന പാനീയങ്ങളും ഈ സമയത്ത് ആവശ്യമാണ്. അബോധാവസ്ഥ പോലെ സങ്കീർണമായ പ്രശ്നങ്ങളുണ്ടായാൽ ആളിനെ ഉടൻ ആശുപത്രിയിലെത്തിക്കണം.
സൂര്യാഘാതം
സൂര്യാഘാതമാണ് വേനൽക്കാലത്തെ മറ്റൊരു വെല്ലുവിളി. വെയിലത്ത് കൂടുതൽ സമയം ചെലവഴിക്കുമ്പോൾ അൾട്രാവയലറ്റ് രശ്മികൾ മൂലം ചർമ്മത്തിലുണ്ടാകുന്ന പൊള്ളൽ പോലെയുള്ള നിറവ്യത്യാസത്തെയും തടിപ്പിനെയുമാണ് സൂര്യാഘാതമായി കണക്കാക്കുന്നത്. സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് കഴിയുന്നതും ഒഴിവാക്കുക. വെയിലത്ത് പോകുമ്പോൾ വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങളും കുടയും ഉപയോഗിക്കുക. കഴിയുന്നതും പരുത്തി വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്. ഇറുകിയതും കട്ടിയുള്ളതുമായ വസ്ത്രങ്ങൾ ഒഴിവാക്കുക. മുഖം,കൈകൾ തുടങ്ങി നേരിട്ട് സൂര്യപ്രകാശമേൽക്കാൻ സാദ്ധ്യതയുള്ള ഭാഗങ്ങളിൽ സൺസ്ക്രീൻ ലേപനങ്ങൾ ഉപയോഗിക്കുന്നതും നല്ലതാണ്. സൂര്യാഘാതമുണ്ടായാൽ ഉടൻ ഡോക്ടറുടെ സേവനം തേടണം.
ചൂട് കുരു
വേനൽക്കാലത്ത് സാധാരണയായി കുട്ടികളിൽ കാണുന്ന ഒരു ആരോഗ്യപ്രശ്നമാണിത്. നേരിട്ട് സൂര്യപ്രകാശമേൽക്കാത്ത, വസ്ത്രങ്ങൾ കൊണ്ട് പൊതിഞ്ഞിരിക്കുന്ന സ്ഥലങ്ങളിലാണ് കൂടുതലായി ചൂടുകുരു ഉണ്ടാവുന്നത്. ശരീരത്തിലെ വിയർപ്പ് ഗ്രന്ഥികൾ കൂടുതലായി ഉത്പാദിപ്പിക്കുന്ന വിയർപ്പും എണ്ണപോലെയുള്ള വസ്തുവും നിറഞ്ഞ് വിയർപ്പ് ഗ്രന്ഥികൾ അടയുമ്പോഴാണ് ചൂടുകുരു ഉണ്ടാകുന്നത്. ചൂടുകുരുവുള്ള ഭാഗങ്ങളിൽ പലപ്പോഴും ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്.
ഇതിന്റെ മുൻകരുതലായി വേനൽക്കാലത്ത് കഴിയുന്നതും രണ്ടുനേരം കുളി ശീലമാക്കുക. വസ്ത്രങ്ങൾ അയഞ്ഞതും വായുസഞ്ചാരം അനുവദിക്കുന്നതും ആയിരിക്കണം. ചൂടുകുരുവിന് ലഭ്യമാകുന്ന പൗഡറുകൾ പലപ്പോഴും ചൊറിച്ചിൽ കുറയാൻ സഹായിക്കുമെങ്കിലും ചൂടുകുരുവിനുള്ള പ്രതിവിധി ആകാറില്ല.
നിർജ്ജലീകരണം
ചൂടുകാലത്ത് വിയർപ്പിലൂടെയും മറ്റും ധാരാളം ജലവും ലവണങ്ങളും ശരീരത്തിൽനിന്ന് നഷ്ടപ്പെടുന്നതിനാൽ പലപ്പോഴും നിർജ്ജലീകരണവുമായി ബന്ധപ്പെട്ട രോഗാവസ്ഥ ഉണ്ടാകാറുണ്ട്. തലവേദന, ക്ഷീണം, തലകറക്കം തുടങ്ങി വൃക്കകളുടെയും മറ്റും പ്രവർത്തനം സ്തംഭിക്കുന്ന അവസ്ഥ പോലും നിർജ്ജലീകരണം കൊണ്ടുണ്ടാകാം. വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഇതൊഴിവാക്കാനുള്ള പ്രധാനപ്പെട്ട മുൻകരുതൽ. കുടിക്കുന്ന വെള്ളത്തിന്റെ അളവ് മാത്രമല്ല ഇടവേളയും ശ്രദ്ധിക്കേണ്ടതുണ്ട്. ഇടയ്ക്കെങ്കിലും പാനീയങ്ങളിൽ ഉപ്പ് ചേർക്കുന്നത് നല്ലതാണ്. കടുത്ത ക്ഷീണം, മൂത്രത്തിന്റെ അളവ് ഗണ്യമായി കുറയുക, ബോധത്തിൽ വ്യത്യാസമുണ്ടാവുക തുടങ്ങിയ ലക്ഷണങ്ങളുണ്ടായാൽ അടിയന്തര വൈദ്യസഹായം ഉറപ്പാക്കണം .
ജലജന്യരോഗങ്ങൾ
വേനൽക്കാലത്ത് ജലലഭ്യത കുറയുകയും ജലത്തിന്റെ ഗുണനിലവാരം കുറയുകയും ചെയ്യുന്നത് നിരവധി ജലജന്യ രോഗങ്ങൾക്ക് കാരണമാകുന്നു. വയറിളക്കം, വയറുകടി, കോളറ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങൾ വേനൽക്കാലത്ത് സാധാരണമാണ്. കുടിക്കാനുള്ള വെള്ളം ശുദ്ധവും തിളപ്പിച്ചതോ ശരിയായ ഫിൽറ്റർ ചെയ്തതോ എന്ന് ഉറപ്പുവരുത്തുക. യാത്രകളിലും മറ്റും വഴിവക്കിൽനിന്നും കുടിക്കുന്ന പാനീയങ്ങളായിരിക്കും വേനൽക്കാല ജലജന്യരോഗങ്ങൾക്ക് പ്രധാന കാരണം. വേനൽക്കാലത്തെ ചടങ്ങുകളിൽ വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സുരക്ഷിതത്വവും ഉറപ്പുവരുത്തേണ്ടതുണ്ട്.
രോഗങ്ങൾ പലവിധം
മുണ്ടിനീര്, അഞ്ചാം പനി, ചിക്കൻപോക്സ്, ടൈഫോയ്ഡ് തുടങ്ങിയവ വേനൽക്കാലത്ത് പടർന്നുപിടിക്കാറുള്ള രോഗങ്ങളാണ്. കൃത്യമായി പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിച്ചിരിക്കുന്നവർക്ക് ഈ രോഗങ്ങൾക്കുള്ള സാദ്ധ്യത കുറവാണ്. എന്നാൽ ചില മേഖലകളിൽ പ്രതിരോധ കുത്തിവയ്പുകൾ സ്വീകരിക്കാതിരിക്കാത്തത് പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാണ്. ചിക്കൻപോക്സ്, ടൈഫോയ്ഡ് തുടങ്ങിയവയ്ക്കും വാക്സിനുകൾ ലഭ്യമാണെങ്കിലും അവയുടെ ഉപയോഗം പൊതുവേ കുറവാണ്. ഈ രോഗങ്ങൾ പലപ്പോഴും ഗൗരവമേറിയ അവസ്ഥകളിലേക്ക് പോകാറില്ലെങ്കിലും പ്രായമേറിയവരിലും പ്രതിരോധശക്തി കുറഞ്ഞവരിലും രോഗം സങ്കീർണമാകാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം രോഗാവസ്ഥകളിൽ പരമ്പരാഗത ചികിത്സാരീതികളെയോ സ്വയം ചികിത്സയെയോ ആശ്രയിക്കാതെ കൃത്യമായ രോഗനിർണയത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ സ്ഥാപനങ്ങളെ സമീപിക്കുക.
വേനൽക്കാല മുൻകരുതൽ
കരിക്ക്, സംഭാരം, ഉപ്പിട്ട നാരങ്ങാവെള്ളം എന്നിവ ഉൾപ്പെടെ ദിവസം 12 ഗ്ലാസ് വെള്ളം കുടിക്കണം.
അയഞ്ഞ ഇളംനിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക.
വെയിലത്ത് നിന്നുള്ള വലിയ ശാരീരികാദ്ധ്വാനം ഒഴിവാക്കുക.
വാഹനങ്ങൾ തണലുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യാൻ ശ്രദ്ധിക്കുക.
സൂര്യാഘാതമേറ്റ സ്ഥലങ്ങളിൽ ഐസ് പാക്കുകൾ വയ്ക്കുകയും അടിയന്തമായി ചികിത്സ തേടാനും പ്രത്യേകം ശ്രദ്ധിക്കണം.
എല്ലാ പ്രവൃത്തികൾക്കും മുമ്പും അതിനുശേഷം വൃത്തിയായി കൈകഴുകുന്നത് ശീലമാക്കണം.
ഭക്ഷണത്തിൽ പഴവർഗങ്ങൾ ധാരാളമായി ഉൾപ്പെടുത്തുക.
ജോലി സ്ഥലങ്ങളും താമസസ്ഥലങ്ങളും ധാരാളം വായു സഞ്ചാരമുള്ളതാണെന്ന് ഉറപ്പുവരുത്തുക
പ്രതിരോധ കുത്തിവയ്പുകൾ കൃത്യമായും പൂർണമായും എടുക്കണം.
( ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
മുൻ സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |