ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരം കത്തി വ്യാപിച്ച വിഷപ്പുക അടങ്ങിയിട്ടില്ല. ഇതിനിടെ കോഴിക്കോട് ഞെളിയൻപറമ്പിലെ മാലിന്യ കൂമ്പാരത്തിനും തീപിടിച്ചു.
വേനൽ കടുക്കുമ്പോൾ ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിന് തീപിടിക്കുന്നത് പുതിയ കാര്യമല്ല. കൊച്ചി കോർപ്പറേഷൻ, സർക്കാർവകുപ്പുകൾ, ജില്ലാ ഭരണകൂടം ഇവരെല്ലാം ഈ പ്രശ്നത്തിന് ഉത്തരം പറയാൻ ബാധ്യസ്ഥരാണ്. മാലിന്യ പരിപാലനത്തിനുള്ള സാങ്കേതികവിദ്യകൾ ഇല്ലാത്തതോ പണമില്ലാത്തതോ അല്ല കാരണം. മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കാൻ കൊച്ചിയിൽ അവതരിപ്പിച്ച വേസ്റ്റ് ടു എനർജി മാതൃക അപ്രായോഗികവും പ്രശ്നപരിഹാരത്തിന് ഉതകുന്നതുമല്ലെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. എന്നിട്ടും പദ്ധതി വേണ്ടെന്നുവയ്ക്കാൻ സർക്കാർ തയ്യാറാവുന്നില്ല.
ജൈവ-ഖരമാലിന്യ സംസ്കരണത്തിൽ നിരവധി നഗരസഭകളും പഞ്ചായത്തുകളും വിജയകരമായി നടപ്പാക്കുന്ന ഉറവിടമാലിന്യ സംസ്കരണ പദ്ധതികളുണ്ട്. എന്നിട്ടും കൊച്ചിയും സമീപ നഗരസഭകളും മാലിന്യസംസ്കരണത്തിൽ ഗൗരവമായി ഇടപെടുന്നില്ല. ഇക്കാര്യത്തിൽ പൗരസമൂഹത്തിന്റെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പ്രദേശവാസികളും തത്പരരല്ല. ചിട്ടയായി വേർതിരിക്കാത്ത ജൈവ-അജൈവ മാലിന്യങ്ങളാണ് കൊച്ചിയിൽനിന്നും സമീപ നഗരസഭകളിൽ നിന്നും ബ്രഹ്മപുരത്തെത്തുന്നത്. ജൈവമാലിന്യം അന്നന്നു തന്നെ സംസ്കരിക്കാതെ പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങളോടൊപ്പം കുന്നുകൂടുന്നു. പ്ലാസ്റ്റിക് കഴുകി വൃത്തിയാക്കി ഉണക്കിയ ശേഷമേ ശേഖരിക്കാവൂ എന്ന നിബന്ധനയുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ല. ജൈവാവശിഷടങ്ങളിൽ നിന്ന് ഉത്പ്പാദിപ്പിക്കപ്പെടുന്ന മീഥേൻ വാതകം ഉയർന്ന അന്തരീക്ഷോഷ്മാവിൽ കത്തുന്നതിൽനിന്ന് വലിയ തീപിടിത്തങ്ങൾക്ക് സാദ്ധ്യതയുണ്ട്. മറ്റെന്തെങ്കിലും കാരണങ്ങൾ ഇപ്പോഴത്തെ പ്രശ്നത്തിന്റെ പിന്നിലുണ്ടോയെന്ന് വിശദമായ പഠനത്തിലേ മനസിലാക്കാനാവൂ. ഈ സാഹചര്യത്തിൽ ബ്രഹ്മപുരത്തുള്ള മുഴുവൻ മാലിന്യവും യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യുകയും മറ്റു നഗരങ്ങളിൽനിന്ന് മാലിന്യം കൊണ്ടുവരുന്നത് നിറുത്തലാക്കുകയും വേണം.
മാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ വേർതിരിക്കുകയും ഗാർഹിക ജൈവമാലിന്യങ്ങൾ വീടുകളിൽത്തന്നെ സംസ്കരിക്കപ്പെടുന്നെന്ന് ഉറപ്പുവരുത്തുകയും വേണം. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗം കർശനമായി തടയുകയും നിരോധിച്ചിട്ടില്ലാത്ത പ്ലാസ്റ്റിക് കഴുകി ഉണക്കി മാത്രമേ ശേഖരിക്കുന്നുള്ളൂ എന്നുറപ്പാക്കുകയും വേണം. പ്രാദേശികമായ ചെറുകിടമാലിന്യസംസ്കരണ സംവിധാനങ്ങളുടെ ' സാദ്ധ്യതയും പരിശോധിക്കേണ്ടതാണ്. അവശേഷിക്കുന്ന അവശിഷ്ടങ്ങളിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിച്ച് മാലിന്യ സംസ്കരണം സമ്പൂർണമാക്കാനുള്ള സാദ്ധ്യതകളും ആരായാവുന്നതാണ്. പ്ലാസ്റ്റിക്ക് കത്തിക്കുമ്പോഴുണ്ടാകുന്ന കാർബൺ ഡൈഓക്സൈഡ് അന്തരീക്ഷത്തിലേക്ക് നേരിട്ട് പോകാതെ മറ്റ് രാസ വ്യവസായങ്ങൾക്കുള്ള അസംസ്കൃത വസ്തുവായി ഉപയോഗിക്കാനാകണം.
വേസ്റ്റ് ടു എനർജി പദ്ധതി സമീപകാലത്തൊന്നും സാദ്ധ്യമല്ലെന്ന് വ്യക്തമായതിനാൽ മാലിന്യം സൂക്ഷിച്ചു വയ്ക്കാതിരിക്കണം. പ്ലാസ്റ്റിക് ദുരുപയോഗം, വേർതിരിക്കാതെ വേസ്റ്റ് കൈമാറൽ, വലിച്ചെറിയൽ തുടങ്ങിയവയ്ക്കെതിരെ ശക്തമായ നിയമനടപടികളുണ്ടാവണം. മാലിന്യപരിപാലന നിയമങ്ങൾ പാലിക്കാനും വിവാഹാഘോഷങ്ങൾ പോലെ വലിയ തോതിൽ ജൈവമാലിന്യം ഉത്പ്പാദിപ്പിക്കുന്ന സാഹചര്യങ്ങൾ പൂർണമായും ഹരിതചട്ടം പാലിച്ചു കൊണ്ടുള്ളതാകാനും പൊതുസമൂഹത്തിന് ബാദ്ധ്യതയുണ്ട്.
ബി. രമേശ് (പ്രസിഡന്റ് )
ജോജി കൂട്ടുമ്മേൽ
(ജനറൽ സെക്രട്ടറി)
കേരള ശാസ്ത്രസാഹിത്യ
പരിഷത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |