ഇന്ത്യാ മഹാരാജ്യത്തിന് വഴികാട്ടിയായ ചരിത്രമുള്ള സംസ്ഥാനമാണ് കേരളം. പക്ഷേ വികസനവീഥികളിൽ ഇന്ന് കേരളം വളരെ പിന്നിലാണ്. മാറിമാറി ഭരിച്ച ഇടതുവലതു മുന്നണികളുടെ വികലമായ കാഴ്ചപ്പാടുകളായിരുന്നു കാരണം. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റശേഷം രാജ്യത്ത് നടപ്പാക്കിയ, ലോകത്തെ വിസ്മയിപ്പിച്ച വികസന പദ്ധതികളിലൊന്നും കേരളം പങ്കാളിയായില്ല. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും എക്‌സ്‌പ്രസ് ഹൈവേകളും വിമാനത്താവളങ്ങളും റെയിൽവേ ആധുനികവത്കരണവും ക്ഷേമപദ്ധതികളും ഉൾപ്പടെ ലക്ഷക്കണക്കിന് കോടി രൂപയാണ് വിനിയോഗിക്കുന്നത്. കേരളം അതിൽനിന്നെല്ലാം മാറിനിന്ന് സമയവും സാദ്ധ്യതകളും നഷ്ടപ്പെടുത്തുകയാണ്. സംസ്ഥാനത്തെ വാണിജ്യ, വ്യവസായ മേഖലകൾ തകർന്നടിഞ്ഞു. കൃഷി ഉൾപ്പടെ പരമ്പരാഗത തൊഴിൽമേഖലകളെല്ലാം നാമാവശേഷമായി. വിദ്യാസമ്പന്നരായവർ നാടുവിട്ട് പോകുന്നു. അഴിമതി പരമ്പരകളും കെടുകാര്യസ്ഥതയും കണ്ടുമടുത്ത കേരളത്തിലെ ജനങ്ങൾ, വിശേഷിച്ച് യുവതലമുറ ഭരണ,രാഷ്ട്രീയ രംഗങ്ങളിൽ വലിയൊരു മാറ്റത്തിനായി കാത്തിരിക്കുന്ന സന്ദർഭമാണിത്.
സംസ്ഥാനത്ത് ഇടതു, വലതു മുന്നണികൾക്കുള്ള ബദലാണ് കേരളത്തിലെ മൂന്നാംമുന്നണിയായ ദേശീയ ജനാധിപത്യസഖ്യം (എൻ.ഡി.എ). ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എയിലെ പ്രബല ഘടകകക്ഷിയാണ് ഭാരത ധർമ്മ ജനസേന (ബി.ഡി.ജെ.എസ്). നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബി.ഡി.ജെ.എസിന്റെ പ്രസക്തി നിർണായകമാണ്. ദേശീയ ജനാധിപത്യസഖ്യത്തെ സംസ്ഥാനത്തെ പ്രബലമായ മുന്നണിയാക്കി മാറ്റിയതിൽ ബി.ഡി.ജെ.എസിന് സുപ്രധാന പങ്കുണ്ട്. സമ്പൂർണവും സമഗ്രവുമായ വികസനം സാദ്ധ്യമാക്കാൻ വ്യക്തമായ കർമപദ്ധതിയുമായാണ് എൻ.ഡി.എ ജനങ്ങളെ സമീപിക്കുന്നത്.
വികസിതരാജ്യങ്ങളുടെ നായകന്മാരുടെ തോളൊപ്പമോ ഒരടി മുന്നിലോ ആണ് ഇന്ന് ഇന്ത്യയുടെ സ്ഥാനം. അതിന് വഴിവച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാവനാപൂർണമായ നിലപാടുകളും കർമ്മകുശലതയുമാണ്. ബ്രിട്ടനെയും പിന്നിലാക്കി ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തികശക്തിയായി ഇന്ത്യ. ജി 20 പോലെ വികസിതരാജ്യങ്ങളുടെ സംഘടനയുടെ നേതൃസ്ഥാനം അലങ്കരിക്കാൻ നരേന്ദ്രമോദി എത്തുന്നതും നാം കണ്ടു.
ലോകം നടുങ്ങിവിറച്ച കൊവിഡ് മഹാമാരിക്കാലത്ത് ശക്തമായ കേന്ദ്രസർക്കാരും കരുത്തനായ പ്രധാനമന്ത്രിയും ചേർന്ന് ഇന്ത്യയെ നയിച്ചത് ലോകരാജ്യങ്ങൾ അത്ഭുതത്തോടെയാണ് നോക്കിനിന്നത്. മോദി കാഴ്ചവച്ച വാക്സിൻ നയതന്ത്രം ആധുനിക ലോകത്ത് ഇന്ത്യയുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ രാജ്യങ്ങൾ തകർന്നടിച്ചപ്പോൾ കരുത്തോടെനിന്നു ഭാരതം. ശ്രീലങ്കയെ കൈപിടിച്ചുയർത്താനും ഇന്ത്യയ്ക്കായി. ഇതെല്ലാം ലോകത്തിന് മുന്നിൽ ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നേട്ടങ്ങളായിരുന്നു.
ലക്ഷക്കണക്കിന് കോടിയുടെ അടിസ്ഥാനസൗകര്യ വികസനങ്ങളാണ് രാജ്യമെങ്ങും ദൃശ്യമാകുന്നത്. കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത കർണാടകത്തിലെ മൈസൂർ - ബംഗളൂരു പത്ത് വരി എലവേറ്റഡ് ഹൈവേയാണ് ആ പരമ്പരയിലെ അവസാന ഉദാഹരണം. പാവപ്പെട്ടവർക്കും കർഷകർക്കുമായി അവിശ്വസനീയമായ ക്ഷേമപ്രവർത്തനങ്ങളും മോദി സർക്കാർ കാഴ്ചവയ്ക്കുന്നുണ്ട്.
വികസനത്തിലും രാഷ്ട്രീയം കലർത്തുന്നതിനാൽ പല കേന്ദ്ര പദ്ധതികളുടേയും ഗുണഫലങ്ങൾ കേരളത്തിന് ലഭിച്ചിട്ടില്ല. ആരോഗ്യ രംഗത്ത് മികച്ച പാരമ്പര്യം ഉണ്ടായിരുന്നിട്ടും പകർച്ചവ്യാധികൾ ഒഴിയാറില്ല നമ്മുടെ സംസ്ഥാനത്ത്. പിൻവാതിൽ നിയമനവും പട്ടിണിമരണവും കസ്റ്റഡി മരണവും സംസ്ഥാനത്ത് വിഷയമേയല്ല. ആൾക്കൂട്ട ആക്രമണങ്ങളും ലൈംഗിക പീഡനപരമ്പരകളും അട്ടപ്പാടിയിലെ ശിശുമരണങ്ങളും ആദിവാസി ജനതയുടെ ദുരിത ജീവിതകഥകളും സംസ്ഥാനത്തെ രാജ്യത്തിന് മുന്നിൽ നാണംകെടുത്തുന്നു.
യു.ഡി.എഫ് ആകട്ടെ, അഴിമതികൾക്ക് കൂട്ടുനിൽക്കുകയും ചൂട്ടുപിടിക്കുകയും ചെയ്യുകയായിരുന്നു. കേന്ദ്ര വിരുദ്ധതയുടെ പേരുപറഞ്ഞ് ഇരുകൂട്ടരും പിന്നണിയിൽ ഒറ്റക്കെട്ടാണുതാനും. ത്രിപുരയില സഖ്യകക്ഷികൾ കേരളത്തിൽ പ്രധാനശത്രുക്കളാണ്. കേരളത്തിലെ ജനങ്ങളോട് ഇരുകൂട്ടരും കാണിക്കുന്ന രാഷ്ട്രീയ വഞ്ചനയ്ക്ക് അറുതിവരുത്താനുള്ള അവസരമാണ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ്. കേരളത്തിൽനിന്ന് അഴിമതിയും അക്രമവും ഒത്തുതീർപ്പ് രാഷ്ട്രീയവും ഇല്ലാതാക്കാനുള്ള, വിശുദ്ധിയുടെ രാഷ്ട്രീയമാണ് എൻ.ഡി.എ മുന്നോട്ടുവയ്‌ക്കുന്നത്.
നരേന്ദ്രമോദി സർക്കാർ കാണിച്ചുതരുന്ന അഴിമതിരഹിത, വികസന രാഷ്ട്രീയമാണ് കേരളത്തിനാവശ്യം. വികസനത്തിന് ആവശ്യം പ്രീണനമല്ല തുല്യനീതിയാണ്. ജനങ്ങളെ തമ്മിലടിപ്പിക്കാനും വിദ്വേഷത്തിന്റെ വിത്തുപാകാനുമാണ് കേരളത്തിലെ മുന്നണികൾ പരിശ്രമിക്കുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനായി എൻ.ഡി.എയും അതിന്റെ പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസും വിപുലമായ തയ്യാറെടുപ്പുകളിലാണ്. വിജയത്തിൽ കുറഞ്ഞ് മറ്റൊന്നും നമ്മുടെ മുന്നിലില്ല. അതിനുള്ള സാഹചര്യം സൃഷ്ടിക്കാനും രാഷ്ട്രീയതന്ത്രങ്ങൾ മെനയാനും ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽ എറണാകുളത്ത് സംസ്ഥാനതല ഏകദിന പഠനശിബിരം സംഘടിപ്പിക്കുകയാണ്.
ബി.ഡി.ജെ.എസ് മണ്ഡലം ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങൾ സംസ്ഥാന കൗൺസിൽ അംഗങ്ങൾ, പോഷകസംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കുന്ന ശിബിരം നാളെ രാവിലെ പത്തിന് ബി.ജെ.പി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷാണ് ഉദ്ഘാടനം ചെയ്യുന്നത്.
(എൻ.ഡി.എ സംസ്ഥാന കൺവീനറും, ബി.ഡി.ജെ.എസ് അദ്ധ്യക്ഷനുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |