തിരുവനന്തപുരം: പ്രതിപക്ഷത്തിന് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയാണെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ നിയമസഭയിലെ പരാമർശത്തിനു പിന്നാലെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മന്ത്രി റിയാസും കടന്നത് അതിരൂക്ഷമായ വാക്‌പോരിലേക്ക്. ശൂന്യവേളയിൽ റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കാൻ സ്പീക്കർ വിളിച്ചപ്പോഴായിരുന്നു റിയാസിന്റെ ആക്ഷേപം.
''നിയമസഭയിൽ കുറേദിവസമായി നടപ്പാക്കുന്നത് സ്പീക്കറെ പരിഹാസപാത്രമാക്കിയുള്ള കുടുംബ അജൻഡയാണ്. മരുമകന് വേണ്ടി പി.ആർ വർക്ക് ചെയ്തിട്ടും സ്പീക്കർക്കൊപ്പം എത്തുന്നില്ലെന്ന ആധിയാണ് മുഖ്യമന്ത്രിക്ക്. അതുകൊണ്ടാണ് സ്പീക്കറെ പരിഹാസപാത്രമാക്കിയും പ്രതിപക്ഷത്തിന്റെ ശത്രുവാക്കിയും നിയമസഭാ നടപടിക്രമങ്ങൾ അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത്.""- സതീശൻ നിയമസഭയുടെ മീഡിയ സെന്ററിൽ പിന്നീട് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
''മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായ ഒരാൾക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാനുള്ള എന്ത് അവകാശമാണുള്ളത്? മനഃപൂർവം പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് റിയാസ് നടത്തിയത്. പ്രതിപക്ഷത്തെ കരുവാക്കി സ്പീക്കറെ മാറ്റാനുള്ള കുടുംബ അജൻഡ ഞങ്ങളോട് വേണ്ട. ഒരു സ്പീക്കർക്കും ഇതുപോലെ ചെയ്യേണ്ടി വന്നിട്ടില്ല. യു.ഡി.എഫ് സംഘം സ്പീക്കറെ കണ്ടപ്പോൾ അദ്ദേഹം തന്റെ നിസ്സഹായത പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയുടെ സമ്മർദ്ദം കൊണ്ടാണോ സ്പീക്കർ ഇങ്ങനെ പെരുമാറുന്നത്""- സതീശൻ ചോദിച്ചു.
അതേസമയം, ബി.ജെ.പിയുടെ പ്രതിപക്ഷനേതാവിനെ പോലെയാണ് വി.ഡി. സതീശൻ പെരുമാറുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് തിരിച്ചടിച്ചു. ബി.ജെ.പിയുടെ മുദ്രാവാക്യങ്ങൾ ഏറ്റെടുത്താണ് പ്രതിപക്ഷ നേതാവ് മുന്നോട്ടു പോകുന്നത്. ബി.ജെ.പിക്കെതിരെ ശബ്ദമുയർത്താൻ അദ്ദേഹം തയ്യാറല്ല. പ്രതിപക്ഷ നേതാവ് നട്ടെല്ല് ആർ.എസ്.എസിനു പണയം വച്ചു. മതനിരപേക്ഷ കോൺഗ്രസിനെ ഒറ്റുകൊടുക്കുന്ന ആളായി കാലം വി.ഡി.സതീശനെ വിലയിരുത്തും. അദ്ദേഹം പ്രതിപക്ഷ നേതാവായത് പിൻവാതിലിലൂടെയാണോ എന്ന അപകർഷതാബോധം അദ്ദേഹത്തിനുണ്ട്. ത്യാഗാനുഭവമോ അനുഭവപരിചയമോ ഇല്ലാതെ പ്രതിപക്ഷ നേതാവായതിനാൽ പാർട്ടിയിൽ അദ്ദേഹത്തോട് എതിർപ്പുണ്ട്. പ്രതിപക്ഷ നേതാവിന്റെ നട്ടെല്ല് വാഴപ്പിണ്ടിയായി. പ്രതിപക്ഷ നേതാവിനെക്കണ്ട് ഗുഡ്മോണിംഗും ഗുഡ് ഈവനിംഗും പറഞ്ഞാലേ മന്ത്രിപ്പണി എടുക്കാൻ കഴിയൂ എന്ന തോന്നൽ അദ്ദേഹത്തിനുണ്ട്. അത് പ്രതിപക്ഷ നേതാവിന്റെ അലമാരയിൽ വച്ചാൽ മതി.
മന്ത്രിമാരെ തുടർച്ചയായി ആക്ഷേപിക്കുകയാണ്. താനുൾപ്പെടെയുള്ളവർ മന്ത്രിമാരായത് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായാണ്. വികസനകാര്യത്തിൽ എല്ലാവരെയും ഒരുമിപ്പിച്ചാണ് സർക്കാർ പോകുന്നത്. പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെ ആരോപണം ഉയർന്നാൽ പ്രതിരോധിക്കേണ്ട ഉത്തരവാദിത്വമുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു ദിവസംപോലും വി.ഡി.സതീശൻ ജയിൽവാസം അനുഭവിച്ചിട്ടില്ല. രാഷ്ട്രീയ ത്യാഗം എന്താണെന്ന് അദ്ദേഹത്തിന് അറിയില്ല. 30 കൊല്ലം എം.എൽ.എയായിരുന്ന കാര്യമാണ് എപ്പോഴും പറയുന്നത്. അല്ലാതെ അദ്ദേഹത്തിന് വേറൊന്നും അറിയില്ലെന്നും മുഹമ്മദ് റിയാസ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
വി.ഡി. സതീശൻ കോൺഗ്രസിലെ ഒറ്റുകാരൻ: മന്ത്രി റിയാസ്
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നട്ടെല്ല് ആർ.എസ്.എസിന് പണയം വച്ചിരിക്കുകയാണെന്നും, കോൺഗ്രസിലെ ഒറ്റുകാരനാണ് സതീശനെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ആരോപിച്ചു. മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായ ആളാണ് റിയാസെന്ന് വി.ഡി. സതീശൻ നടത്തിയ
പരിഹസത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം പാർട്ടിയിൽ നിന്ന് അംഗീകാരം ലഭിക്കാത്തതിന്റെ ഈഗോ മറ്റുള്ളവരുടെ തലയിൽ വച്ചിട്ട് കാര്യമില്ല. ജീവിതത്തിൽ ഇന്നുവരെ അര മണിക്കൂർ പോലും ജയിൽ വാസം അനുഭവിക്കാത്ത വ്യക്തിക്ക് രാഷ്ട്രീയ ത്യാഗം എന്തെന്നറിയില്ല. ബി.ജെ.പിക്ക് വേണ്ടി കോൺഗ്രസിൽ നിന്നു കൊണ്ട് കോൺഗ്രസിനെ ഒറ്റുകൊടുക്കുകയാണ്. ബി.ജെ.പിയുമായും കേന്ദ്ര സർക്കാരുമായും പ്രതിപക്ഷ നേതാവിന് അന്തർധാരയുണ്ട്. കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ സതീശൻ മിണ്ടിയില്ല, പ്രതിപക്ഷത്തെ മിണ്ടാൻ അനുവദിച്ചുമില്ല. പാചക വാതക വില വർദ്ധനയിലും മിണ്ടിയില്ല.
സതീശന്റെ ഗുഡ് സർട്ടിഫിക്കറ്റ് മന്ത്രിമാർക്ക് വേണ്ട
തന്നെ രാവിലെ കണ്ട് ഗുഡ് മോണിംഗ് പറഞ്ഞ് വൈകിട്ട് ഗുഡ് ഈവനിംഗ് പറഞ്ഞാലേ മന്ത്രിപ്പണിയെടുക്കാൻ പറ്റൂവെന്നൊരു തോന്നൽ സതീശനുണ്ടെന്ന് തോന്നുന്നു. മന്ത്രിമാരായ വീണ ജോർജ്ജിനെ, ശിവൻകുട്ടിയെ, അബ്ദുറഹ്മാനെ ഒക്കെ അധിക്ഷേപിക്കുകയാണ്. അദ്ദേഹത്തിന്റെ ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങിയേ മന്ത്രിപ്പണിയെടുക്കാവൂ എന്ന തോന്നലുണ്ടെങ്കിൽ പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ അലമാരയിൽ അത് പൂട്ടി വയ്ക്കുന്നതാണ് നല്ലത്.
ഞങ്ങൾ മന്ത്രിമാരായത് രാഷ്ട്രീയ പ്രസ്ഥാനം ചുമതലയേൽപ്പിച്ചിട്ടാണ്. വികസനത്തിൽ എല്ലാ എം.എൽ.എമാരെയും യോജിപ്പിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. എന്നാൽ സി.പി.എമ്മിനെതിരെ ആക്ഷേപം വന്നാൽ മിണ്ടാതിരിക്കേണ്ട സ്വതന്ത്ര പദവിയല്ല മന്ത്രിയുടേത്. അങ്ങനെ സ്വതന്ത്രരായല്ല മന്ത്രിയായത്. ലക്ഷക്കണക്കിന് ആളുകൾ അധ്വാനിച്ചിട്ടാണ് ഞങ്ങൾ അധികാരത്തിലെത്തിയത്. നിരവധി പേരുടെ ത്യാഗമുണ്ടതിൽ- റിയാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |