ഉയർന്ന ശമ്പളത്തിന്റെ തോതനുസരിച്ച് ഉയർന്ന പെൻഷൻ വേണമെന്ന ആവശ്യം വർഷങ്ങൾ നീണ്ട വ്യവഹാരങ്ങൾക്ക് ശേഷമാണ് പി.എഫ് പെൻഷൻകാർ നേടിയെടുത്തത്. തുടക്കം മുതൽ ഇത് നല്‌കാനാവില്ലെന്ന നിലപാടാണ് ഇ.പി.എഫ്.ഒ സ്വീകരിച്ചിരുന്നത്. പി.എഫ് രൂപീകരിച്ചതുതന്നെ തൊഴിലാളികളുടെ ക്ഷേമവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കാൻ വേണ്ടിയാണ്. എന്നാൽ ഉയർന്ന പെൻഷൻ അനുവദിക്കുന്ന കാര്യത്തിൽ തൊഴിലാളിവിരുദ്ധമായ സമീപനമാണ് കേന്ദ്ര തൊഴിൽ മന്ത്രാലയവും ഇ.പി.എഫ്.ഒയും സുപ്രീംകോടതിയിൽനിന്ന് ഉയർന്ന പെൻഷൻ നല്‌കണമെന്ന ഉത്തരവ് വരുന്നതുവരെ സ്വീകരിച്ചിരുന്നത്. ഉത്തരവ് വന്നതിന് ശേഷവും ഇതുസംബന്ധിച്ച അവ്യക്തതകൾ മാറിയിട്ടില്ല.
2014ന് ശേഷം റിട്ടയർ ചെയ്‌തവർക്കും സർവീസിൽ തുടരുന്നവർക്കും ഓപ്‌ഷൻ നല്‌കാനുള്ള തീയതി ഇപ്പോൾ മേയ് മൂന്ന് വരെ ദീർഘിപ്പിച്ച് നല്‌കിയിട്ടുണ്ട്. എന്നാൽ ജോയിന്റ് ഓപ്‌ഷൻ നല്‌കാനുള്ള അപേക്ഷാഫോറം വെബ്‌സൈറ്റിൽ ലഭ്യമല്ലെന്ന പരാതിയും നിലനില്‌ക്കുന്നു. അർഹതയുള്ളവർ നാലു മാസത്തിനുള്ളിൽ ഓപ്‌ഷൻ നല്‌കണമെന്നാണ് നവംബർ നാലിലെ സുപ്രീംകോടതി വിധിയിൽ പറഞ്ഞിരുന്നത്. ഈ സമയപരിധി മാർച്ച് മൂന്നിന് അവസാനിച്ചെങ്കിലും ഓൺലൈനിൽ ഓപ്‌ഷൻ നല‌്‌കാനുള്ള ലിങ്ക് ഏറെ വൈകിയാണ് ഇ.പി.എഫ്.ഒ പ്രസിദ്ധീകരിച്ചത് എന്നതിനാലാണ് മേയ് മൂന്ന് വരെ അത് ദീർഘിപ്പിച്ച് നല്‌കിയിരിക്കുന്നത്.
ഓപ്‌ഷൻ നല്‌കൽ ഏറ്റവും ലളിതമായ പ്രക്രിയയാക്കേണ്ടതിന് പകരം സങ്കീർണമാക്കി നിരവധിപേർക്ക് അർഹമായ പെൻഷൻ നിഷേധിക്കാനുള്ള സാഹചര്യം ഒരുക്കുകയാണോ ഇ.പി.എഫ്.ഒ എന്നുപോലും പെൻഷൻകാർ സംശയിക്കുന്നുണ്ട്. അതുപോലെ തന്നെ ഉയർന്നപെൻഷൻ ലഭിച്ചുവരുന്ന പി.എഫ് അംഗങ്ങൾ തുടർന്നും അത് ലഭിക്കാൻ വീണ്ടും ഓപ്‌ഷൻ നല‌്‌കണമോ എന്നതിലും അവ്യക്തത നിലനില്‌ക്കുന്നു. ഇ.പി.എഫ്.ഒയുടെ പ്രാദേശിക കേന്ദ്രങ്ങളുടെ ചുമതലയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പെൻഷൻകാരുടെ നിരവധി ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വ്യക്തമായ ഉത്തരം നല്‌കാനും കഴിയുന്നില്ല. പെൻഷൻകാർ സുപ്രീംകോടതി വിധിവന്നിട്ടും അർഹമായത് നേടിയെടുക്കാൻ ധർണയും പ്രകടനവുമൊക്കെ നടത്തേണ്ട ഗതികേടിലാണ്. ഇതിനിടെ ഇ.പി.എഫ്.ഒയുടെ ചില അസാധാരണ വ്യവസ്ഥകൾ നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിരിക്കുകയാണ്.
ഉയർന്ന പി.എഫ് പെൻഷനുവേണ്ടി ഓൺലൈനിൽ ഓപ്‌ഷൻ നല്‌കുമ്പോൾ ഇ.പി.എഫ് സ്‌കീമിലെ 26 (6) ഖണ്ഡിക പ്രകാരം ഉയർന്ന പി.എഫ് വിഹിതം അടയ്ക്കാൻ ഓപ്‌ഷൻ നല്‌കിയതിന്റെ തെളിവ് ഹാജരാക്കണമെന്നാണ് പി.എഫ് കമ്മിഷണർ ഫെബ്രുവരി 20ന് നല്‌കിയ ഉത്തരവിൽ പറയുന്നത്. ഇത്തരമൊരു രേഖ ആർക്കും ഇതുവരെ നല്‌കിയിട്ടില്ല. ഈ നിബന്ധന സമയബന്ധിതമായി ഓപ്‌ഷൻ നല്‌കാൻ തടസമാവുമെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാണിക്കുന്നത്. പെൻഷൻകാരെ വലയ്ക്കുന്ന പുതിയ നിബന്ധനകൾ മുന്നോട്ടുവയ്ക്കാതെ അർഹരായവർക്ക് ഉയർന്ന പെൻഷൻ നല്‌കാനുള്ള നടപടിയാണ് ഇ.പി.എഫ്.ഒയിൽ നിന്നും ഉണ്ടാകേണ്ടത്. ഏതുവിധേനയും ഉയർന്ന പെൻഷൻ നല‌്‌കാതിരിക്കാനുള്ള അവ്യക്ത നിലപാടുകൾ തൊഴിലാളിക്ഷേമമല്ല, ദ്രോഹമാണെന്ന് തന്നെ പറയേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |