ആറളം: ഇന്നലെ ഉച്ച കഴിഞ്ഞ് ഒരു മണിയോടെ രഘുവിനെ കാട്ടാന ആക്രമിക്കുന്ന സമയം മക്കളായ പ്ലസ് വൺ വിദ്യാർത്ഥി രഹനയും, എട്ടാം ക്ലാസിൽ പഠിക്കുന്ന രഞ്ജിനിയും ആറാം ക്ലാസ് വിദ്യാർത്ഥിയായ വിഷ്ണുവും ആറളം ഫാം ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു. മരണവിവരമറിഞ്ഞ് സ്‌കൂളിലെ അദ്ധ്യാപകരാണ് ഈ കുഞ്ഞുങ്ങളെ വീട്ടിലെത്തിച്ചത്.ഒമ്പത് വർഷം മുമ്പ് ഇവരുടെ അമ്മ ബീന മരിച്ചതിനെ തുടർന്ന് പറക്കമുറ്റാത്ത കുരുന്നുകൾ അച്ഛന്റെ തണലിൽ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് വിധി കാട്ടാനയുടെ രൂപത്തിൽ ഇവരുടെ ജീവിതം ചവിട്ടിയരച്ചത്.
ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായപ്പോഴും,രാത്രി കാലങ്ങളിൽ വീടിന് സമീപത്തുൾപ്പെടെ കാട്ടാനകളെത്തുമ്പോഴും രഘുവായിരുന്നു ഈ കുട്ടികൾക്ക് കാവൽ നിന്നിരുന്നത്. അച്ഛൻ ഇവിടെയില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനാകാതെ വിറങ്ങലിച്ചു നിൽക്കുകയാണ് ഈ കുട്ടികൾ. ഇവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ നൊമ്പരപ്പെടുകയാണ് അദ്ധ്യാപകരും നാട്ടുകാരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |