തൃശൂർ : നഗരത്തിൽ ക്രമസമാധാന പാലനം ഉറപ്പുവരുത്താനും, സുഗമമായ വാഹന ഗതാഗത ക്രമീകരണത്തിനുമായി സിറ്റി ടസ്‌കേഴ്‌സ് എന്ന പേരിൽ ഇരുചക്ര വാഹന പട്രോളിംഗ് സംഘവുമായി തൃശൂർ സിറ്റി പൊലീസ്. സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര മാനദണ്ഡം പാലിച്ച് രൂപകൽപ്പന ചെയ്ത ഇരുചക്രവാഹനങ്ങളിൽ സംഘം ഇന്ന് നിരത്തിലിറങ്ങും.പരിശീലനം ലഭിച്ച പൊലീസുദ്യോഗസ്ഥരുമായി പത്ത് വാഹനങ്ങൾ ആദ്യ ഘട്ടത്തിൽ നിരത്തിലിറങ്ങും.
ഇന്ന് വൈകീട്ട് ആറിന് സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന് മുൻവശം പ്രത്യേകം സജ്ജമാക്കുന്ന വേദിയിൽ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകനും, സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജർ ആന്റോ ജോർജ്ജും സംയുക്തമായി ഫ്‌ളാഗ് ഓഫ് ചെയ്യും. ക്രമസമാധാന പാലനം, ട്രാഫിക് ക്രമീകരണം, അപകടസ്ഥലത്തേക്ക് ആദ്യമെത്തിച്ചേർന്ന് പരിക്കേറ്റവരെ സഹായിക്കുക, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം തടയുക തുടങ്ങിയ ചുമതലയാണ് ഇവർക്ക്. നഗരത്തെ വിവിധ മേഖലകളായി തിരിച്ച് രാവും പകലും സേവനമെത്തിക്കും.
ആധുനിക ഡിസൈൻ
റിഫ്‌ളക്ടീവ് ജാക്കറ്റുകളാണ് പൊലീസുദ്യോഗസ്ഥർ ധരിക്കുക. ആശയവിനിമയം നടത്താനായി വയർലെസ് സംവിധാനം, അത്യാഹിത സേവനങ്ങൾ നടത്തുന്നതിനായി ബീക്കൺ ലൈറ്റ്, അലാം സംവിധാനം, പ്രഥമ ശുശ്രൂഷ കിറ്റുകൾ, ട്രാഫിക് ലൈറ്റുകൾ, ടോർച്ച് ലൈറ്റ് തുടങ്ങിയവയെല്ലാം ബൈക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.
കണ്ടാൽ പുത്തൻ എന്നാൽ പഴയത്
ബൈക്കുകളിൽ പലതും പത്ത് വർഷത്തിലധികം പഴക്കമുള്ളവയാണ്. പൊലീസിന് അനുവദിച്ചു തരുന്ന വാഹനം പഴകുമ്പോഴും, കാലാവധി തീരുമ്പോഴും ലേലം വിളിച്ചു വിൽക്കും. എന്നാൽ സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം പഴകിയവ പുനർ നിർമ്മിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ടിൽ നിന്നുമാണ് പണം ചെലവഴിച്ചത്. പുനർനിർമ്മിച്ച ബൈക്കുകളുടെ ഡിസൈൻ, കളർ എന്നിവ മോട്ടോർ വാഹന വകുപ്പ് അംഗീകരിച്ച മാതൃകയിലുള്ളതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |