ന്യൂഡൽഹി:സി.ബി.ഐ, ഇ.ഡി തുടങ്ങിയ അന്വേഷണ ഏജൻസികൾ നിക്ഷ്പക്ഷമായാണ് പ്രവർത്തിക്കുന്നതെന്നും ഇപ്പോൾ അന്വേഷണത്തിലുള്ള രണ്ടെണ്ണം ഒഴികെയുള്ള എല്ലാ കേസുകളും യു.പി.എ ഭരണകാലത്ത് രജിസ്റ്റർ ചെയ്തതാണെന്നും കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇന്ത്യ ടുഡേ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണ ഏജൻസികൾ കോടതിക്ക് മുകളിലല്ല. ഏത് നോട്ടീസും എഫ്.ഐ.ആറും കുറ്റപത്രവും കോടതിയിൽ ചോദ്യം ചെയ്യാനാകും. 2017 ൽ ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് വേളയിൽ ഒരു വലിയ കോൺഗ്രസ് നേതാവ് അവർ അഴിമതിയിൽ ഏർപ്പെട്ടിട്ടുണ്ടങ്കിൽ എന്ത് കൊണ്ട് അന്വേഷണം നടത്തിയില്ലെന്ന് ചോദിച്ചു. ഇപ്പോൾ നടപടിയുണ്ടായപ്പോൾ കൂച്ചുവിലങ്ങിടുകയാണെന്ന് നിലവിളിക്കുകയാണ്. കോടതിയിൽ പോകുന്നതിന് പകരം എന്തിനാണ് നിലവിളിക്കുന്നത്. പ്രതിപക്ഷ നേതാക്കളുടെ പാർട്ടിയിൽ ഞങ്ങളുടെ പാർട്ടിയിലുള്ളതിനേക്കാൾ മികച്ച അഭിഭാഷകരുണ്ട്. എല്ലാവരും നിയമം പാലിക്കുക. അതാണ് ഏക വഴി. അമിത് ഷാ പറഞ്ഞു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എയുടെ 10 വർഷത്തെ ഭരണ കാലത്ത് 12 ലക്ഷം കോടി രൂപയുടെ അഴിമതി ആരോപണമുയർന്നപ്പോൾ തത്ക്കാലം സ്ഥിതിഗതി ശാന്തമാക്കാനായി സർക്കാർ സി.ബി.ഐ കേസെടുക്കുകയായിരുന്നു. അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് സുപ്രീം കോടതി വിരമിച്ച രണ്ട് ജഡ്ജിമാരുടെ ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്നും എല്ലാവരും കൈവശമുള്ള തെളിവുകൾ സമിതിക്ക് മുമ്പാകെ സമർപ്പിക്കണമെന്നും അമിത് ഷാ പറഞ്ഞു. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആരെയും വെറുതെ വിടരുതെന്നും എന്നാൽ ആരും അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |