വികസന പദ്ധതികളിൽ മുന്നിലും മാലിന്യസംസ്കരണത്തിൽ ഏറെ പിന്നിലുമായിരുന്ന കൊച്ചി, ബ്രഹ്മപുരം പ്ളാസ്റ്റിക് മലയിലെ തീപിടിത്തത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് തെറ്റു തിരുത്തലിന് തുടക്കമിടുകയാണ്. ആദ്യ പടിയായി ബ്രഹ്മപുരത്തേക്ക് അയയ്ക്കുന്ന ജൈവ മാലിന്യത്തിന്റെ അളവ് കുറയ്ക്കും. ഏപ്രിൽ ഒന്നു മുതൽ കോർപ്പറേഷനിൽ എല്ലായിടത്തും വികേന്ദ്രീകൃത മാലിന്യ സംസ്കരണം ആരംഭിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ജൈവ, അജൈവ മാലിന്യങ്ങൾ അതേപടി പ്ളാന്റിൽ തള്ളിയതാണ് ദുരന്തത്തിന് വഴിയൊരുക്കിയതെന്ന് ശുചിത്വമിഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
പ്ളാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള ചുമതല ക്ലീൻ കേരള കമ്പനിക്ക് കൈമാറിയിട്ടുണ്ട്. ഇനിമുതൽ വീടുകളിൽ നിന്നും ജൈവ, അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നത് ഹരിതകർമ്മ സേനയായിരിക്കും. ജൈവമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റ് അടക്കം നിലവിലുള്ള പദ്ധതികൾ ആറുമാസത്തിനകം പൂർത്തീകരിക്കാനാണ് ലക്ഷ്യം. ഇതിന്റെ ദൈനംദിന അവലോകനം നടത്തുമെന്ന് കളക്ടർ എൻ.എസ്. കെ. ഉമേഷ് പറഞ്ഞു.
ആസിഡ് മഴയ്ക്ക്
സാദ്ധ്യതയില്ലെന്ന്
ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ആസിഡ് മഴയ്ക്ക് സാദ്ധ്യതയില്ലെന്നും മലീനികരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എൻജിനിയർ പി.ബി ശ്രീലക്ഷ്മി പറഞ്ഞു. അന്തരീക്ഷത്തിൽ സൾഫർ ഡയോക്സൈഡിന്റെ അളവ് വർദ്ധിക്കുമ്പോഴാണ് മഴയ്ക്കൊപ്പം ആസിഡിന്റെ സാന്നിദ്ധ്യം ഉണ്ടാകുന്നത്. എന്നാൽ ഇവിടെ അത്തരമൊരു സാദ്ധ്യതയില്ല. കടമ്പ്രയാറിലെ ജലപരിശോധനയുടെ ഫലം 15 ദിവസത്തിനകം ജനങ്ങളെ അറിയിക്കുമെന്ന് ശ്രീലക്ഷ്മി പറഞ്ഞു.
പ്ളാന്റിന് കർശന സുരക്ഷ
ബ്രഹ്മപുരത്ത് മുഴുവൻ സമയവും ഫയർ വാച്ചർമാരെ നിയോഗിക്കാനും പൊലീസ് പട്രോളിംഗ് ശക്തമാക്കാനും തീപിടിത്തത്തെ തുടർന്ന് രൂപീകരിച്ച എംപവേഡ് കമ്മിറ്റിയുടെ ആദ്യയോഗത്തിൽ തീരുമാനിച്ചു. കോർപ്പറേഷനാണ് ഫയർ വാച്ചേഴ്സിനെ നിയോഗിക്കാനുള്ള ചുമതല. പ്ളാന്റിലെ മുഴുവൻ പ്രദേശവും ഫയർ വാച്ചർമാരുടെ നിരീക്ഷണത്തിലായിരിക്കും.
ആരോഗ്യസർവേ തുടരുന്നു
പുക ശ്വസിച്ചതുമൂലം ആരോഗ്യപ്രശ്നം നേരിട്ടവരെ കണ്ടെത്തുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനുമായി സർവേ പുരോഗമിക്കുകയാണ്. ബ്രഹ്മപുരത്തിന് ചുറ്റുപാടുമുള്ള വീട്ടുകാരുടെ ആരോഗ്യവിവരങ്ങളാണ് ശേഖരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർചികിത്സ ഉറപ്പാക്കും.
( അവസാനിച്ചു)
ബയോമൈനിംഗ് പൂർത്തിയാക്കണം
ബ്രഹ്മപുരത്തെ 110 ഏക്കറിൽ പരന്നുകിടക്കുന്ന മാലിന്യത്തിൽ ഭൂരിഭാഗവും കത്തികരിഞ്ഞ നിലയിലാണ്. ഇതിനെ മൂന്നായി തിരിച്ച്
സംസ്കരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കൂടുതൽ കത്തിയ പ്രദേശം വെള്ളം ഇറങ്ങാത്ത വിധത്തിൽ ലാൻഡ് ഫിൽ ക്ളോസർ പ്രക്രിയയിലൂടെ സംരക്ഷിക്കണം. കത്തിയ സ്ഥലത്ത് ബയോമൈനിംഗ് ചെയ്യാൻ പ്രയാസമാണ്. ചാരം യാതൊരു കാരണവശാലും ഉപയോഗിക്കാൻ പാടില്ല. ബാക്കിയുള്ള പ്രദേശങ്ങൾ ബയോമൈനിംഗ് നടത്തി വീണ്ടെടുക്കാം. പ്ളാന്റിൽ ഇനിയെങ്കിലുംഅടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം.
മികച്ച റോഡുകൾ, ഡ്രെയിനേജ് സംവിധാനം, ഹരിതമേഖല എന്നിവ നിർമ്മിക്കണം.
ജൈവമാലിന്യ സംസ്കരണത്തിനുള്ള പ്ളാന്റ് അടിയന്തരമായി നിർമ്മിക്കണം. മാലിന്യം കൃത്യമായി സംസ്കരിക്കാനുള്ള സംവിധാനമുണ്ടാകണം. ഇൻഡോറിൽ മാലിന്യ സംസ്കരണ പ്ളാന്റിൽനിന്ന് ഉത്പാദിപ്പിക്കുന്ന കംപ്രസഡ് ബയോഗ്യാസ് ഉപയോഗിച്ച് വാഹനങ്ങൾ ഓടുന്നുണ്ട്. അതേരീതി ഇവിടെയും സ്വീകരിക്കാം. പുനരുപയോഗിക്കാൻ കഴിയാത്ത പ്ളാസ്റ്റിക് അവശിഷ്ടങ്ങൾ സിമന്റ് ഫാക്ടികൾക്ക് കൈമാറാം. ഇത് കൽക്കരിക്കൊപ്പം കത്തിക്കാം. സിമന്റ് ഫാക്ടറികളിൽ ഇത്തരത്തിലുള്ള അഞ്ചുശതമാനം പ്ളാസ്റ്റിക് മാലിന്യം ഇന്ധനമായി ഉപയോഗിക്കണമെന്ന് കേന്ദ്രസർക്കാരിന്റെ നിയമമുണ്ട്. ഇതിന് തമിഴ്നാട്ടിലുള്ള സിമന്റ് കമ്പനികളുമായി ധാരണയിലെത്തണം. ആരോഗ്യത്തിനും പരിസ്ഥിതിക്കുമാണ് മുൻഗണന നൽകേണ്ടത്. മാലിന്യസംസ്കരണ പദ്ധതികൾക്ക് ധാരാളം ഫണ്ട് ലഭിക്കും. ആധുനികപദ്ധതി, മികച്ച സാങ്കേതിക വിദ്യ, അർപ്പണ ബോധമുള്ള പ്രൊഫഷണൽ സംഘം ഇത്രയുമുണ്ടെങ്കിൽ ഏതു പ്രതിസന്ധിയെയും നേരിടാം. ധാരാളം പണം ചെലവഴിച്ചു വാങ്ങുന്ന മെഷിനുകൾ ഉപയോഗശൂന്യമാകുന്ന അവസ്ഥ ഉണ്ടാകരുത്.
കെ.ആർ. ഗോപാലകൃഷ്ണൻ
(ഖരമാലിന്യ സംസ്കരണ
വിദഗ്ദ്ധൻ)
വേണം കൂട്ടായ പ്രവർത്തനം
പരസ്പരം കുറ്റപ്പെടുത്തി സമയം പാഴാക്കുന്നതിനു പകരം പുതിയൊരു മാലിന്യ സംസ്കരണ സംവിധാനം രൂപീകരിക്കാൻ അധികൃതർ മുൻകൈയെടുക്കണം. ഇതിനു കൂട്ടായ പ്രവർത്തനം വേണം. പ്ളാന്റിലെ ചാരം ഉടനടി നീക്കം ചെയ്യണം. ഇത്തരത്തിൽ ഒരു ദുരന്തം ഇനിയുണ്ടാകരുത്. മാലിന്യസംസ്കരണം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണെന്ന തിരിച്ചറിവുണ്ടാകണം.
നിർമ്മല പദ്മനാഭൻ
റിട്ട. അസി. പ്രൊഫസർ,
ഡീൻ ഓൺ എക്സ്റ്റെൻഷൻ,
സെന്റ് തെരേസാസ് കോളേജ്, എറണാകുളം.
മാലിന്യത്തിൽ നിന്ന് പണമുണ്ടാക്കാം
വിദേശരാജ്യങ്ങൾ മാലിന്യം സ്വർണം പോലെ കണക്കാക്കി അതിൽനിന്ന് പണം വാരുമ്പോൾ നാമിപ്പോഴും മാലിന്യം കൂട്ടിയിട്ടു നാടിന് നാശമുണ്ടാക്കുകയാണ്. ബ്രഹ്മപുരത്തെ മുഴുവൻ മാലിന്യവും നീക്കി കാര്യക്ഷമമായ ജൈവമാലിന്യ സംസ്കരണ സംവിധാനം ഉടൻ സജ്ജമാക്കണം. ബയോമൈനിംഗ് നടത്തി മണ്ണ് സംരക്ഷിക്കണം. ജൈവമാലിന്യങ്ങൾ കൂട്ടിയിട്ടാലും തീപിടിക്കാൻ എളുപ്പമാണ്. മാലിന്യം സംസ്കരിച്ചുണ്ടാക്കുന്ന ഉത്പന്നങ്ങൾ വിൽക്കാനുള്ള വഴിയുണ്ടാക്കണം. പ്ളാന്റിൽനിന്നുള്ള സി.എൻ.ജി വാതകം കെ.എസ്.ആർ.ടി.സി വാഹനങ്ങൾക്ക് ഇന്ധനമായി ഉപയോഗിക്കാം. പ്ളാന്റിന്റെ നടത്തിപ്പ് കോർപ്പറേഷനെ ഏല്പിക്കുന്നതിന് പകരം പൊതുസ്വകാര്യ പങ്കാളിത്തത്തോടെ (പി.പി മാതൃക ) നടത്തണം. ഇതിനായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കണം. മാലിന്യസംസ്കരണ കേന്ദ്രം ഫലപ്രദമായി നടത്താനുള്ള സാമ്പത്തികമോ മനുഷ്യവിഭവശേഷിയോ കോർപ്പറേഷന് ഇല്ല. കൊച്ചി മെട്രോ പോലൊരു സംവിധാനമാണ് നല്ലത്. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കണം. മാലിന്യം തള്ളൽ കേന്ദ്രമെന്ന ചീത്തപ്പേര് മാറ്റി ബ്രഹ്മപുരത്തെ ബയോ റീസൈക്കിൾ പാർക്കാക്കി മാറ്റണം. പൊതുജനങ്ങൾക്ക് കടന്നുചെല്ലാൻ കഴിയുന്ന ഇടമാകണം.
ഡോ. രതീഷ് മേനോൻ
എസ്.സി.എം.എസ്
എൻജിനിയറിംഗ് കോളേജ്
എൻവയോൺമെന്റൽ
എൻജിനിയറിംഗ് വിഭാഗം
ആരോഗ്യം സൂക്ഷിക്കുക
മാരകമായ രാസവസ്തുക്കളടങ്ങിയ വിഷപുകയ്ക്ക് നമ്മുടെ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ തകർക്കാൻ ശേഷിയുണ്ട്. കുട്ടികളെയും ഗർഭിണികളെയും രോഗികളെയുമാണ് ഇത് ഏറ്റവും ഗുരുതരമായി ബാധിക്കുന്നത്. വിഷപ്പുക ചർമ്മരോഗങ്ങൾ, അലർജി, ആസ്തമ എന്നിവയെ രൂക്ഷമാക്കും.
ഡയോക്സിൻ ഉൾപ്പെടെയുള്ള വിഷവസ്തുക്കൾ ശ്വാസകോശ അർബുദത്തിന് വരെ കാരണമായേക്കാം. നാഡീഞരമ്പുകളെ ദുർബലമാക്കാം, ഹൃദോഗം, ഓർമ്മക്കുറവ് ഇങ്ങനെ പല പ്രശ്നങ്ങൾക്കും ഉത്തേജനമാകും. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവർ കൃത്യമായ ചികിത്സ സ്വീകരിക്കണം. ഇൻഹേലറുകൾ ഉപയോഗിക്കണം. ശ്വസനവ്യായാമങ്ങൾ ചെയ്യണം.
ഡോ.ബി. പദ്മകുമാർ
മെഡിസൻ പ്രൊഫസർ,
ആലപ്പുഴ മെഡിക്കൽ
കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |