സഹകരണവകുപ്പ് മാലിന്യ നിർമ്മാർജ്ജന മേഖലയിൽ നടത്തിവരുന്ന ശുചിത്വം സഹകരണം പദ്ധതി അടുത്തഘട്ടത്തിലേക്ക് നീങ്ങുകയാണ്. കേരളത്തിലെ ഉറവിടമാലിന്യ സംസ്കരണത്തിൽ ജനകീയ ഇടപെടലായി ഈ നീക്കം മാറുമെന്നുറപ്പ്. ഒരുവർഷം ഏകദേശം 25 ലക്ഷം ടൺ മാലിന്യമാണ് കേരളത്തിൽ ആകെയുണ്ടാകുന്നത്. ഇതിൽ 69 ശതമാനം ജൈവമാലിന്യവും 31 ശതമാനം അജൈവ മാലിന്യവുമാണ്. ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽത്തന്നെ സംസ്കരിച്ച് പ്രതിസന്ധികളെ ഒരുപരിധിവരെ മറികടക്കാനുള്ള ഏറ്റവും ന്യൂതനവും ശാസ്ത്രീയവുമായ പദ്ധതിയാണ് സഹകരണവകുപ്പിന്റേത്.
മാലിന്യ സംസ്കരണരംഗത്ത് പ്രവർത്തിക്കുന്ന ഇ -നാട് സഹകരണസംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി 2021ൽ പ്രവർത്തനമാരംഭിച്ച യുവജനസഹകരണ സംഘമാണ് ഇ-നാട്.
കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിലെ സ്റ്റാർട്ട് അപ് ആയ ഫോബ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് ജൈവമാലിന്യസംസ്കരണ രംഗത്ത് പ്രവർത്തനം തുടങ്ങുന്നത് 2021 സെപ്തംബറിലാണ്. ഫോബുമായി സഹകരിച്ച് മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ ജിബിന്നുകളുടെ വിതരണവും സർവീസും നടത്തി പ്രാവീണ്യം തെളിയിച്ചു. അങ്ങനെ 2022ൽ ശുചിത്വമിഷൻ അംഗീകരിച്ച സർവീസ് പ്രൊവൈഡറായി മാറിക്കൊണ്ട് സഹകരണ മേഖലയിൽനിന്നും ഈ രംഗത്തേക്ക് കടന്നുവരുന്ന ആദ്യ സഹകരണസംഘമായി ഇ -നാട് യുവജന സഹകരണ സംഘം. 2022 ആഗസ്റ്റിൽ സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ശുചിത്വം സഹകരണം പദ്ധതിയുടെ നിർവഹണ ഏജൻസിയായി ഇ-നാട് യുവജന സഹകരണ സംഘത്തെ നിയമിച്ചു.
കോട്ടയം ജില്ലയിൽ പൈലറ്റ് അടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലയിലെ പഞ്ചായത്തുകളിൽ പദ്ധതി നടന്നുവരുന്നു. ഏറ്റുമാനൂർ നഗരസഭയിൽ രണ്ട് പ്രൊജക്ടുകളിലായി 1766 (പൊതുവിഭാഗം 1749 എണ്ണവും എസ്ടി വിഭാഗം 17 എണ്ണവും) ജിബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്.
പല കമ്പനികളും നൽകുന്ന ഉപാധികളുടെ ഉപയോഗം അറിയാത്തതുകൊണ്ടും, ഇനോക്കുലത്തിന്റെ ലഭ്യതക്കുറവും, ഗുണമേന്മയില്ലാത്ത ഉപാധികളുമെല്ലാം ആളുകളെ ഈ പ്രവർത്തനത്തിൽ നിന്നും പിന്നോട്ട് വലിക്കുന്നു.
ഇവിടെയാണ് സഹകരണ പ്രസ്ഥാനം മാറ്റം കൊണ്ടുവരുന്നത്. ഓരോ തദ്ദേശസ്ഥാപനത്തിലും വിതരണം ചെയ്യുന്ന ബിന്നുകൾ കൃത്യമായി ആളുകളിലെത്തുന്നെന്ന് ഉറപ്പുവരുത്തും. കൃത്യമായി ഉപയോഗക്രമം പഠിപ്പിച്ചാണ് വിതരണം. കൂടാതെ ഇ - നാടിന്റെ ഓഫീസിൽനിന്നും ടെലിഫോണിലൂടെ ഓരോ ഗുണഭോക്താവിനെയും ബന്ധപ്പെട്ട് ഉപയോഗത്തിലെ ബുദ്ധിമുട്ടുകൾ പരിഹരിച്ചു നൽകുന്നു.
ഉത്പാദിപ്പിക്കുന്ന കംപോസ്റ്റ് ഹരിതകർമ്മ സേനയെ ഉപയോഗിച്ച് വാങ്ങി ഒരുത്പന്നമായി കർഷകരിലേക്ക് എത്തിക്കാനുള്ള പദ്ധതിയും ഒരുക്കിയിട്ടുണ്ട്.
ഉപയോക്തക്കളുമായുള്ള ആശയവിനിമയം കൂടുതൽ ശക്തമാക്കാൻ ജി-ബിൻ ആപ്പ് പുറത്തിറക്കി. ജി-ബിൻ, ഇനോക്കുലം തുടങ്ങിയ സാധനങ്ങൾ ഈ ആപ്പിലൂടെ ഓർഡർ ചെയ്യാൻ സാധിക്കും. വിതരണം ചെയ്യുന്ന ഓരോ ജി-ബിന്നിനും ജിയോ ടാഗിംഗ് നടത്താം. ഇതിലൂടെ ഗുണഭോക്താവിന് ബിൻ ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ സാധിക്കും . ഇതിലൂടെ പദ്ധതിയുടെ പ്രവർത്തന വിജയവും ഉറപ്പാക്കാൻ കഴിയും.
സ്കൂളുകളിൽ
പരിശീലനം
മാലിന്യ സംസ്കരണത്തിൽ കുട്ടികളെ ബോധവാന്മാരാക്കുന്ന പദ്ധതിയും സഹകരണവകുപ്പിനുണ്ട്. അംഗണവാടികൾ മുതൽ എൽ.പി. സ്കൂൾതലം വരെയുള്ള കുട്ടികളെയാണ് ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ എന്താണ് മാലിന്യമെന്നും, ശുചിത്വമുള്ള ആരോഗ്യകരമായ സമൂഹത്തിന്റെ അനിവാര്യത എന്തെന്നും കുട്ടികളെ ബോദ്ധ്യപ്പെടുത്തുന്ന വേസ്റ്റ് എഡ്യൂക്കേഷൻ നല്കും. ഇതിൽ മാലിന്യം എങ്ങനെ ശാസ്ത്രീയമായി തരംതിരിക്കാം, എങ്ങനെ കൈകാര്യം ചെയ്യാം, സൂക്ഷിക്കാം. അവയുടെ പുനരുപയോഗ സാദ്ധ്യതകൾ എന്തൊക്കെ എന്നിവയിൽ കുട്ടികൾക്ക് അവബോധം നല്കുന്നു. കൃത്യമായി തരംതിരിക്കുന്നതിലൂടെ തന്നെ മാലിന്യസംസ്കരണത്തിലെ വലിയൊരു വെല്ലുവിളി പരിഹരിക്കപ്പെടും.
നമ്മൾ സൃഷ്ടിക്കുന്ന മാലിന്യം നമ്മുടെ ഉത്തരവാദിത്വമാണ് എന്ന സന്ദേശം കുട്ടികൾക്ക് നൽകും. അതുകൊണ്ടുതന്നെ അവയുടെ ശരിയായ സംസ്കരണവും നമ്മൾ മുൻകൈയെടുത്ത് ചെയ്യണമെന്ന ചിന്തയും വളരും. അഴുകുന്നവയും അഴുകാത്തവയും പ്രത്യേകമായി തരംതിരിക്കുന്നതിനായി ജീബിന്നും മറ്റ് കളർ ബിന്നുകളും നൽകും , ഭക്ഷണമാലിന്യം ഉൾപ്പടെ അഴുകുന്ന എല്ലാ വസ്തുക്കളും ജി-ബിന്നിൽ ശേഖരിക്കുന്ന വിധം കുട്ടികളെ പഠിപ്പിക്കും. അതത് ദിവസത്തെ ഭക്ഷണാവശിഷ്ടങ്ങൾ അപ്പോൾത്തന്നെ അതിൽ നിക്ഷേപിക്കുന്നതും അവയുടെ പ്രോസസ്സിംഗിനാവശ്യമായ ഇനോക്കുലം ഇടുന്നതുമെല്ലാം പരിശീലിപ്പിക്കും.
ഖരമാലിന്യങ്ങൾ തരംതിരിച്ച് പ്ലാസ്റ്റിക്, ഇ -വേസ്റ്റ്, പേപ്പർ തുടങ്ങി പലതരം മാലിന്യങ്ങൾ അതത് ബിന്നുകളിലാക്കി സൂക്ഷിക്കുകയും യഥാസമയം ഹരിതകർമ്മസേനയ്ക്ക് നല്കുകയും ചെയ്യുന്ന രീതികളും കുട്ടികളെ പരിശീലിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |