ആശയപരമായി സമാന ചിന്താഗതിയുള്ളവർക്ക് സംഘടിക്കാനും അഭിപ്രായങ്ങൾ തുറന്നുപറയാനും ജനാധിപത്യപരമായ പ്രതിഷേധങ്ങൾ നടത്താനും സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. അതേസമയം ആയുധങ്ങളേന്തി സർക്കാരിനെ വെല്ലുവിളിക്കുന്ന സംഘങ്ങളും ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. മാവോയിസ്റ്റുകളാണ് അതിൽ പ്രധാനപ്പെട്ട വിഭാഗം. ആദിവാസികളുടെയും ചൂഷണം ചെയ്യപ്പെടുന്ന മറ്റ് പാർശ്വവത്‌കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും ഉന്നമനത്തിനായാണ് തങ്ങളുടെ പോരാട്ടമെന്നാണ് മാവോയിസ്റ്റുകൾ പറയുന്നത്. ഒരു പ്രത്യേക രാജ്യത്തിനോ സംസ്ഥാനത്തിനോ വേണ്ടിയല്ല അവരുടെ പോരാട്ടം. മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മാവോയിസ്റ്റുകളുടെ പ്രവർത്തനം ഏതാണ്ട് മന്ദീഭവിച്ച മട്ടാണ്. നുഴഞ്ഞുകയറ്റക്കാരായ തീവ്രവാദികളുടെ ആക്രമണങ്ങളും സ്ഫോടനങ്ങളും വളരെ കുറഞ്ഞു. എന്നാൽ പഞ്ചാബിൽ ദശാബ്ദങ്ങളുടെ ഇടവേളയ്ക്കുശേഷം ഖാലിസ്ഥാൻ വാദം വീണ്ടും തലപൊക്കിയിരിക്കുകയാണ്. ഇവർക്ക് വിദേശത്തു നിന്നും പാകിസ്ഥാനിൽ നിന്നും സഹായം ലഭിച്ചുവരികയും ചെയ്യുന്നു. സ്വദേശത്തും വിദേശത്തും ഇന്ത്യയെ അപമാനിക്കുന്ന നടപടികൾ സംഘടിപ്പിക്കുന്നതിലൂടെയാണ് അവർ ശ്രദ്ധപിടിച്ചുപറ്റാൻ ശ്രമിക്കുന്നത്.
ദുബായിൽ ജോലിചെയ്യുകയായിരുന്ന അമൃത്‌പാൽ സിംഗ് എന്ന സിഖ് യുവാവാണ് തിരിച്ചെത്തി 'വാരിസ് പഞ്ചാബ് ദേ" എന്ന സംഘടനയുടെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. ഇയാളുടെ വരവോടെയാണ് സംഘടന കൂടുതൽ അക്രമാസക്തവും വിഘടനപരവുമായ ശൈലികൾ സ്വീകരിക്കാൻ തുടങ്ങിയത്. തുടക്കത്തിൽത്തന്നെ ഇയാളെ നിലയ്ക്കു നിറുത്തേണ്ടതായിരുന്നു. എന്നാൽ രാഷ്ട്രീയവും പ്രാദേശികവുമായ പല കാരണങ്ങളാൽ അതു നടന്നില്ല. വാളുകളുമേന്തി ഇയാളുടെ രണ്ടായിരത്തോളം അനുയായികൾ പൊലീസ് സ്റ്റേഷൻ വളഞ്ഞ് പ്രതിയെ മോചിപ്പിച്ചത് ഇന്ത്യയൊട്ടാകെ ചർച്ചചെയ്യപ്പെട്ട സംഭവമായിരുന്നു. കൂടാതെ ഇന്ദിരാഗാന്ധിയെ വധിച്ചതുപോലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വധിക്കുമെന്ന വെല്ലുവിളിയും ഇയാൾ നടത്തി. ഇതിന്റെയൊക്കെ തുടർച്ചയായാണ് പഞ്ചാബ് പൊലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
ഇയാൾക്ക് വിദേശശക്തികളുടെ സഹായം ലഭിക്കുന്നുണ്ടെന്നത് വ്യക്തമായ സ്ഥിതിക്ക് അന്വേഷണം എൻ.ഐ.എ പോലുള്ള ഏജൻസികൾ നടത്തുന്നതാണ് ഉചിതം. ഇവരെ നേരിടാൻ കേന്ദ്രത്തിന്റെ കീഴിലുള്ള അർദ്ധസൈനിക വിഭാഗങ്ങളെയും നിയോഗിക്കണം. പഞ്ചാബ് പൊലീസിന് മാത്രമായി വിട്ടുകൊടുക്കേണ്ട പ്രശ്നമല്ലിത്. ഇത്തരം തീവ്രവാദം മുളയിലേ നുള്ളിയില്ലെങ്കിൽ മുള്ളുകൊണ്ട് എടുക്കേണ്ടതിനെ പിന്നീട് തൂമ്പകൊണ്ട് എടുക്കേണ്ട സ്ഥിതിവരുമെന്ന് മുൻകാല അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ കഴിഞ്ഞ ദിവസം ഖാലിസ്ഥാൻ തീവ്രവാദികൾ അക്രമം നടത്തുകയും ഇന്ത്യൻ ദേശീയപതാക വലിച്ച് താഴെയിടുകയും ഈ ദൃശ്യം സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ആസ്ട്രേലിയയിലെ മെൽബണിലും ഒരുസംഘം ഖാലിസ്ഥാൻ വാദികൾ ഇന്ത്യക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചിരുന്നു. അപകടകാരിയായ അമൃത്‌പാൽസിംഗ് കസ്റ്റഡിയിലായെന്നും ഇല്ലെന്നും അഭ്യൂഹങ്ങളുണ്ട്. ആയുധങ്ങളേന്തി ജനാധിപത്യ സർക്കാരുകളെ വെല്ലുവിളിക്കുന്നവരെ ഒരു കാരണവശാലും ഇന്ത്യൻ മണ്ണിൽ വളരാൻ അനുവദിക്കരുത്. ഉരുക്കുമുഷ്ടിയോടെ തന്നെ അടിച്ചമർത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |